സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്തമുള്ളവളോ അതു സ്വന്ത കൈകളാൽ പൊളിച്ചുകളയുന്നു. നേരായി നടക്കുന്നവൻ യഹോവാഭക്തൻ; നടപ്പിൽ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു. ഭോഷന്റെ വായിൽ ഡംഭത്തിന്റെ വടിയുണ്ട്; ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു. കാളകൾ ഇല്ലാത്തേടത്തു തൊഴുത്ത് വെടിപ്പുള്ളത്; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ട്. വിശ്വസ്തസാക്ഷി ഭോഷ്ക് പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷ്ക് നിശ്വസിക്കുന്നു. പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവനോ പരിജ്ഞാനം എളുപ്പം. മൂഢന്റെ മുമ്പിൽനിന്നു മാറിപ്പോക; പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല. വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം. ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു. നേരുള്ളവർക്കോ തമ്മിൽ പ്രീതി ഉണ്ട്. ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും അന്യൻ ഇടപെടുന്നില്ല. ദുഷ്ടന്മാരുടെ വീട് മുടിഞ്ഞുപോകും; നീതിമാന്റെ കൂടാരമോ തഴയ്ക്കും. ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ. ചിരിക്കുമ്പോൾ തന്നെയും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമാകുകയുമാവാം. ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവനു തന്റെ നടപ്പിൽ മടുപ്പു വരും; നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാൽതന്നെ തൃപ്തിവരും. അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു. ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റി നടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിർഭയനായി നടക്കുന്നു. മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു. ദുരുപായി ദ്വേഷിക്കപ്പെടും. അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.
സദൃശവാക്യങ്ങൾ 14 വായിക്കുക
കേൾക്കുക സദൃശവാക്യങ്ങൾ 14
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 14:1-18
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ