അബീമേലെക് യിസ്രായേലിനെ മൂന്നു സംവത്സരം ഭരിച്ചശേഷം ദൈവം അബീമേലെക്കിനും ശെഖേംപൗരന്മാർക്കും തമ്മിൽ ഛിദ്രബുദ്ധി വരുത്തി; ശെഖേംപൗരന്മാർ അബീമേലെക്കിനോടു ദ്രോഹം തുടങ്ങി; അങ്ങനെ യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരോടും ചെയ്ത പാതകത്തിനു പ്രതികാരം വരികയും അവരുടെ രക്തം അവരെ കൊന്നവനായ അവരുടെ സഹോദരൻ അബീമേലെക്കും അവന്റെ സഹോദരന്മാരെ കൊല്ലുവാൻ അവനു തുണയായിരുന്ന ശെഖേംപൗരന്മാരും ചുമക്കയും ചെയ്തു. ശെഖേംപൗരന്മാർ മലമുകളിൽ അവനു വിരോധമായി പതിയിരിപ്പുകാരെ ആക്കി, ഇവർ തങ്ങളുടെ സമീപത്തുകൂടെ വഴിപോകുന്ന എല്ലാവരോടും കവർച്ച തുടങ്ങി; ഇതിനെക്കുറിച്ച് അബീമേലെക്കിന് അറിവു കിട്ടി. അപ്പോൾ ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും വന്ന് ശെഖേമിൽ കടന്നു; ശെഖേംപൗരന്മാർ അവനെ വിശ്വസിച്ചു. അവർ വയലിൽ ചെന്ന് തങ്ങളുടെ മുന്തിരിത്തോട്ടങ്ങളിലെ കുല അറുത്ത് ഉത്സവം കൊണ്ടാടി; തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ ചെന്ന് തിന്നുകുടിക്കയും അബീമേലെക്കിനെ ശപിക്കയും ചെയ്തു. ഏബെദിന്റെ മകനായ ഗാൽ പറഞ്ഞത്: അബീമേലെക്കിനെ നാം സേവിക്കേണ്ടതിന് അവൻ ആർ? ശെഖേം ആർ? അവൻ യെരുബ്ബാലിന്റെ മകനും സെബൂൽ അവന്റെ കാര്യസ്ഥനും അല്ലയോ? അവൻ ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ ആളുകളുമായി അവനെ സേവിക്കട്ടെ; നാം അവനെ സേവിക്കുന്നത് എന്തിന്? ഈ ജനം എന്റെ കൈക്കീഴായിരുന്നെങ്കിൽ ഞാൻ അബീമേലെക്കിനെ നീക്കിക്കളകയും അബീമേലെക്കിനോട്: നിന്റെ സൈന്യത്തെ വർധിപ്പിച്ച് പുറപ്പെട്ടുവരിക എന്നു പറകയും ചെയ്യുമായിരുന്നു. ഏബെദിന്റെ മകനായ ഗാലിന്റെ വാക്കുകളെ കേട്ടപ്പോൾ നഗരാധിപനായ സെബൂലിന്റെ കോപം ജ്വലിച്ചു. അവൻ രഹസ്യമായിട്ട് അബീമേലെക്കിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഇതാ, ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും ശെഖേമിൽ വന്നിരിക്കുന്നു; അവർ പട്ടണത്തെ നിന്നോടു മത്സരിപ്പിക്കുന്നു. ആകയാൽ നീയും നിന്നോടുകൂടെയുള്ള പടജ്ജനവും രാത്രിയിൽ പുറപ്പെട്ട് വയലിൽ പതിയിരുന്നുകൊൾവിൻ. രാവിലെ സൂര്യൻ ഉദിക്കുമ്പോൾ എഴുന്നേറ്റ് പട്ടണത്തെ ആക്രമിക്ക; എന്നാൽ അവനും കൂടെയുള്ള പടജ്ജനവും നിന്റെ നേരേ പുറപ്പെടുമ്പോൾ തരംപോലെ അവരോടു പ്രവർത്തിക്കാം എന്നു പറയിച്ചു. അങ്ങനെ അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും രാത്രിയിൽ പുറപ്പെട്ട് ശെഖേമിനരികെ നാലു കൂട്ടമായി പതിയിരുന്നു. ഏബെദിന്റെ മകനായ ഗാൽ പുറപ്പെട്ട് പട്ടണത്തിന്റെ ഗോപുരത്തിങ്കൽ നിന്നപ്പോൾ അബീമേലെക്കും കൂടെ ഉള്ള പടജ്ജനവും പതിയിരിപ്പിൽനിന്ന് എഴുന്നേറ്റു. ഗാൽ പടജ്ജനത്തെ കണ്ടപ്പോൾ: അതാ, പർവതങ്ങളുടെ മുകളിൽനിന്ന് പടജ്ജനം ഇറങ്ങിവരുന്നു എന്ന് സെബൂലിനോടു പറഞ്ഞു. സെബൂൽ അവനോട്: പർവതങ്ങളുടെ നിഴൽ കണ്ടിട്ട് മനുഷ്യരെന്നു നിനക്കു തോന്നുകയാകുന്നു എന്നു പറഞ്ഞു. ഗാൽ പിന്നെയും: അതാ, പടജ്ജനം ദേശമധ്യേ ഇറങ്ങിവരുന്നു; മറ്റൊരു കൂട്ടവും പ്രാശ്നികന്മാരുടെ കരുവേലകത്തിന്റെ സമീപത്തുകൂടി വരുന്നു എന്നു പറഞ്ഞു. സെബൂൽ അവനോട്: നാം അബീമേലെക്കിനെ സേവിക്കേണ്ടതിന് അവൻ ആരെന്നു പറഞ്ഞ നിന്റെ വായ് ഇപ്പോൾ എവിടെ? ഇതു നീ പുച്ഛിച്ച പടജ്ജനം അല്ലയോ? ഇപ്പോൾ പുറപ്പെട്ട് അവരോടു പൊരുതുക എന്നു പറഞ്ഞു. അങ്ങനെ ഗാൽ ശെഖേംപൗരന്മാരുമായി പുറപ്പെട്ട് അബീമേലെക്കിനോടു പടവെട്ടി. അബീമേലെക്കിന്റെ മുമ്പിൽ അവൻ തോറ്റോടി; അവൻ അവനെ പിന്തുടർന്നു, പടിവാതിൽവരെ അനേകംപേർ ഹതന്മാരായി വീണു. അബീമേലെക് അരൂമയിൽ താമസിച്ചു; സെബൂൽ ഗാലിനെയും സഹോദരന്മാരെയും ശെഖേമിൽ പാർപ്പാൻ സമ്മതിക്കാതെ അവിടെനിന്നു നീക്കിക്കളഞ്ഞു. പിറ്റന്നാൾ ജനം വയലിലേക്കു പുറപ്പെട്ടു; അബീമേലെക്കിന് അതിനെക്കുറിച്ച് അറിവുകിട്ടി. അവൻ പടജ്ജനത്തെ കൂട്ടി മൂന്നു കൂട്ടമായി ഭാഗിച്ചു വയലിൽ പതിയിരുന്നു; ജനം പട്ടണത്തിൽനിന്നു പുറപ്പെട്ടുവരുന്നതു കണ്ട് അവരുടെ നേരേ ചെന്ന് അവരെ സംഹരിച്ചു. പിന്നെ അബീമേലെക്കും കൂടെയുള്ള കൂട്ടവും പാഞ്ഞുചെന്ന് പട്ടണത്തിന്റെ പടിവാതിൽക്കൽ നിന്നു; മറ്റേ കൂട്ടം രണ്ടും വയലിലുള്ള സകല ജനത്തിന്റെയും നേരേ പാഞ്ഞുചെന്ന് അവരെ സംഹരിച്ചു. അബീമേലെക് അന്നു മുഴുവനും പട്ടണത്തോടു പൊരുതി പട്ടണം പിടിച്ച് അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞ് അതിൽ ഉപ്പു വിതറി. ശെഖേംഗോപുരവാസികൾ എല്ലാവരും ഇതു കേട്ടപ്പോൾ ഏൽബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു. ശെഖേംഗോപുരവാസികൾ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്ന് അബീമേലെക്കിന് അറിവുകിട്ടി. അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും സൽമോൻമലയിൽ കയറി; അബീമേലെക് കോടാലി എടുത്ത് ഒരു മരക്കൊമ്പു വെട്ടി ചുമലിൽ വച്ചു, തന്റെ പടജ്ജനത്തോട്: ഞാൻ ചെയ്തതു നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്‍വിൻ എന്നു പറഞ്ഞു. പടജ്ജനമെല്ലാം അതുപോലെ ഓരോരുത്തൻ ഓരോ കൊമ്പു വെട്ടി അബീമേലെക്കിന്റെ പിന്നാലെ ചെന്നു മണ്ഡപത്തിനരികെയിട്ട് തീ കൊടുത്ത് മണ്ഡപത്തോടുകൂടെ അവരെ ചുട്ടുകളഞ്ഞു. അങ്ങനെ ശെഖേംഗോപുരവാസികളൊക്കെയും പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം ആയിരം പേർ മരിച്ചുപോയി. അനന്തരം അബീമേലെക് തേബെസിലേക്കു ചെന്ന് തേബെസിനു വിരോധമായി പാളയമിറങ്ങി അതിനെ പിടിച്ചു. പട്ടണത്തിനകത്ത് ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്കു സകല പുരുഷന്മാരും സ്ത്രീകളും പട്ടണത്തിലുള്ളവരൊക്കെയും ഓടിക്കടന്നു വാതിൽ അടച്ച് ഗോപുരത്തിന്റെ മുകളിൽ കയറി. അബീമേലെക് ഗോപുരത്തിനരികെ എത്തി അതിനെ ആക്രമിച്ചു; അതിനു തീ കൊടുത്തു ചുട്ടുകളയേണ്ടതിന് ഗോപുരവാതിലിനടുത്തു ചെന്നു. അപ്പോൾ ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അബീമേലെക്കിന്റെ തലയിൽ ഇട്ട് അവന്റെ തലയോട് തകർത്തുകളഞ്ഞു. ഉടനെ അവൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനെ വിളിച്ചു: ഒരു സ്ത്രീ എന്നെ കൊന്നു എന്നു പറയാതിരിക്കേണ്ടതിന് നിന്റെ വാൾ ഊരി എന്നെ കൊല്ലുക എന്ന് അവനോടു പറഞ്ഞു. അവന്റെ ബാല്യക്കാരൻ അവനെ കുത്തി, അങ്ങനെ അവൻ മരിച്ചു. അബീമേലെക് മരിച്ചുപോയി എന്നു കണ്ടപ്പോൾ യിസ്രായേല്യർ താന്താങ്ങളുടെ സ്ഥലത്തേക്കു മടങ്ങിപ്പോയി. അബീമേലെക് തന്റെ എഴുപതു സഹോദരന്മാരെ കൊന്നതിനാൽ തന്റെ അപ്പനോടു ചെയ്തിട്ടുള്ള പാതകത്തിനു ദൈവം ഇങ്ങനെ പകരം ചെയ്തു. ശെഖേംനിവാസികളുടെ സകല പാതകങ്ങളും ദൈവം അവരുടെ തലമേൽ വരുത്തി; അങ്ങനെ യെരുബ്ബാലിന്റെ മകനായ യോഥാമിന്റെ ശാപം അവരുടെമേൽ വന്നു.
ന്യായാധിപന്മാർ 9 വായിക്കുക
കേൾക്കുക ന്യായാധിപന്മാർ 9
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ന്യായാധിപന്മാർ 9:22-57
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ