അപ്പൊ. പ്രവൃത്തികൾ 10:9-23

അപ്പൊ. പ്രവൃത്തികൾ 10:9-23 MALOVBSI

പിറ്റന്നാൾ അവർ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോൾ പത്രൊസ് ആറാം മണി നേരത്ത് പ്രാർഥിപ്പാൻ വെൺമാടത്തിൽ കയറി. അവൻ വളരെ വിശന്നിട്ടു ഭക്ഷിപ്പാൻ ആഗ്രഹിച്ചു; അവർ ഒരുക്കുമ്പോഴേക്ക് അവന് ഒരു വിവശത വന്നു. ആകാശം തുറന്നിരിക്കുന്നതും വലിയൊരു തുപ്പട്ടിപോലെ നാലു കോണും കെട്ടിയിട്ടു ഭൂമിയിലേക്ക് ഇറക്കി വിട്ടൊരു പാത്രം വരുന്നതും അവൻ കണ്ടു. അതിൽ ഭൂമിയിലെ സകലവിധ നാല്ക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു. പത്രൊസേ, എഴുന്നേറ്റ് അറുത്തു തിന്നുക എന്ന് ഒരു ശബ്ദം ഉണ്ടായി. അതിനു പത്രൊസ്: ഒരിക്കലും പാടില്ല; കർത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ. ആ ശബ്ദം രണ്ടാം പ്രാവശ്യം അവനോട്: ദൈവം ശുദ്ധീകരിച്ചത് നീ മലിനമെന്നു വിചാരിക്കരുത് എന്നു പറഞ്ഞു. ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു. ഈ കണ്ട ദർശനം എന്തായിരിക്കും എന്ന് പത്രൊസ് ഉള്ളിൽ ചഞ്ചലിച്ചുകൊണ്ടിരിക്കുമ്പോൾ കൊർന്നേല്യൊസ് അയച്ച പുരുഷന്മാർ ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതിൽക്കൽ നിന്നു: പത്രൊസ് എന്നു മറുപേരുള്ള ശിമോൻ ഇവിടെ പാർക്കുന്നുണ്ടോ എന്ന് വിളിച്ചു ചോദിച്ചു. പത്രൊസ് ദർശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവ് അവനോട്: മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു; നീ എഴുന്നേറ്റ് ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചതാകകൊണ്ട് ഒന്നും സംശയിക്കാതെ അവരോടുകൂടെ പോക എന്നു പറഞ്ഞു. പത്രൊസ് ആ പുരുഷന്മാരുടെ അടുക്കൽ ഇറങ്ങിച്ചെന്നു: നിങ്ങൾ അന്വേഷിക്കുന്നവൻ ഞാൻതന്നെ; നിങ്ങൾ വന്ന സംഗതി എന്ത് എന്നു ചോദിച്ചു. അതിന് അവർ: നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകല ജാതിയാലും നല്ല സാക്ഷ്യം കൊണ്ടവനും ആയ കൊർന്നേല്യൊസ് എന്ന ശതാധിപനു നിന്നെ വീട്ടിൽ വരുത്തി നിന്റെ പ്രസംഗം കേൾക്കേണം എന്ന് ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു. അവൻ അവരെ അകത്തു വിളിച്ചു പാർപ്പിച്ചു; പിറ്റന്നാൾ എഴുന്നേറ്റ് അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാർ ചിലരും അവനോടുകൂടെ പോയി.