യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനെട്ടാം ആണ്ടിൽ ആഹാബിന്റെ മകനായ യെഹോരാം ശമര്യയിൽ യിസ്രായേലിനു രാജാവായി; അവൻ പന്ത്രണ്ടു സംവത്സരം വാണു. അവൻ യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തു; തന്റെ അപ്പനെയും അമ്മയെയും പോലെ അല്ലതാനും; തന്റെ അപ്പൻ ഉണ്ടാക്കിയ ബാൽവിഗ്രഹം അവൻ നീക്കിക്കളഞ്ഞു. എന്നാലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ അവൻ വിട്ടുമാറാതെ മുറുകെപ്പിടിച്ചു. മോവാബ്‍രാജാവായ മേശയ്ക്ക് അനവധി ആടുകളുണ്ടായിരുന്നു; അവൻ യിസ്രായേൽരാജാവിന് ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നു. എന്നാൽ ആഹാബ് മരിച്ചശേഷം മോവാബ്‍രാജാവ് യിസ്രായേൽരാജാവിനോടു മത്സരിച്ചു. ആ കാലത്തു യെഹോരാംരാജാവ് ശമര്യയിൽനിന്നു പുറപ്പെട്ട് യിസ്രായേലിനെയൊക്കെയും എണ്ണിനോക്കി. പിന്നെ അവൻ: മോവാബ്‍രാജാവ് എന്നോടു മത്സരിച്ചിരിക്കുന്നു; മോവാബ്യരോടു യുദ്ധത്തിനു നീ കൂടെ പോരുമോ എന്ന് യെഹൂദാരാജാവായ യെഹോശാഫാത്തിനോട് ആളയച്ചു ചോദിപ്പിച്ചു. അതിന് അവൻ: ഞാൻ പോരാം; നീയും ഞാനും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു. നാം ഏതു വഴിയായി പോകേണം എന്ന് അവൻ ചോദിച്ചതിന്: എദോംമരുഭൂമിവഴിയായിത്തന്നെ എന്ന് അവൻ പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവ്, യെഹൂദാരാജാവും എദോംരാജാവുമായി പുറപ്പെട്ടു; അവർ ഏഴു ദിവസത്തെ വഴി ചുറ്റിനടന്നശേഷം അവരോടുകൂടെയുള്ള സൈന്യത്തിനും മൃഗങ്ങൾക്കും വെള്ളം കിട്ടാതെയായി. അപ്പോൾ യിസ്രായേൽരാജാവ്: അയ്യോ, ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയത് അവരെ മോവാബ്യരുടെ കൈയിൽ ഏല്പിക്കേണ്ടതിനോ എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്ത്: നാം യഹോവയോട് അരുളപ്പാട് ചോദിക്കേണ്ടതിന് ഇവിടെ യഹോവയുടെ പ്രവാചകൻ ആരുമില്ലയോ എന്നു ചോദിച്ചതിന് യിസ്രായേൽരാജാവിന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: ഏലീയാവിന്റെ കൈക്കു വെള്ളം ഒഴിച്ച ശാഫാത്തിന്റെ മകൻ എലീശാ ഇവിടെ ഉണ്ട് എന്നു പറഞ്ഞു. അവന്റെ പക്കൽ യഹോവയുടെ അരുളപ്പാടുണ്ട് എന്നു യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവും യെഹോശാഫാത്തും എദോംരാജാവും കൂടെ അവന്റെ അടുക്കൽ ചെന്നു.
2 രാജാക്കന്മാർ 3 വായിക്കുക
കേൾക്കുക 2 രാജാക്കന്മാർ 3
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 രാജാക്കന്മാർ 3:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ