2 രാജാക്കന്മാർ 2:1-14

2 രാജാക്കന്മാർ 2:1-14 MALOVBSI

യഹോവ ഏലീയാവെ ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്ക് എടുത്തുകൊൾവാൻ ഭാവിച്ചിരിക്കുമ്പോൾ ഏലീയാവ് എലീശായോടുകൂടെ ഗില്ഗാലിൽനിന്നു പുറപ്പെട്ടു. ഏലീയാവ് എലീശായോട്: നീ ഇവിടെ താമസിച്ചുകൊൾക: യഹോവ എന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു. എലീശാ അവനോട്: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ ബേഥേലിലേക്കു പോയി. ബേഥേലിലെ പ്രവാചകശിഷ്യന്മാർ എലീശായുടെ അടുക്കൽ പുറത്തുവന്ന് അവനോട്: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലയ്ക്കൽനിന്ന് എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: അതെ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു. ഏലീയാവ് അവനോട്: എലീശായേ, നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യെരീഹോവിലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന് അവൻ: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ യെരീഹോവിലേക്കു പോയി. യെരീഹോവിലെ പ്രവാചകശിഷ്യന്മാർ എലീശായുടെ അടുക്കൽവന്ന് അവനോട്: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലയ്ക്കൽനിന്ന് എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അതിന് അവൻ: അതെ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു. ഏലീയാവ് അവനോട്: നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യോർദ്ദാങ്കലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു; അതിന് അവൻ: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ ഇരുവരുംകൂടെ പോയി. പ്രവാചകശിഷ്യന്മാരിൽ അമ്പതു പേർ ചെന്ന് അവർക്കെതിരേ ദൂരത്തു നിന്നു; അവർ ഇരുവരും യോർദ്ദാനരികെ നിന്നു. അപ്പോൾ ഏലീയാവ് തന്റെ പുതപ്പ് എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അത് അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവർ ഇരുവരും ഉണങ്ങിയനിലത്തുകൂടി അക്കരയ്ക്കു കടന്നു. അവർ അക്കരെ കടന്നശേഷം ഏലീയാവ് എലീശായോട്: ഞാൻ നിങ്കൽനിന്ന് എടുത്തുകൊള്ളപ്പെടുംമുമ്പേ ഞാൻ നിനക്ക് എന്തു ചെയ്തുതരേണം? ചോദിച്ചുകൊൾക എന്നു പറഞ്ഞു. അതിന് എലീശാ: നിന്റെ ആത്മാവിൽ ഇരട്ടി പങ്ക് എന്റെമേൽ വരുമാറാകട്ടെ എന്നു പറഞ്ഞു. അതിന് അവൻ: നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചത്; ഞാൻ നിങ്കൽനിന്ന് എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിനക്ക് അങ്ങനെ ഉണ്ടാകും; അല്ലെന്നു വരികിൽ ഉണ്ടാകയില്ല എന്നു പറഞ്ഞു. അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്ന് അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവ് ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്കു കയറി. എലീശാ അതു കണ്ടിട്ട്: എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും എന്നു നിലവിളിച്ചു, പിന്നെ അവനെ കണ്ടില്ല; അപ്പോൾ അവൻ തന്റെ വസ്ത്രം പിടിച്ചു രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു. പിന്നെ അവൻ ഏലീയാവിന്മേൽനിന്നു വീണ പുതപ്പ് എടുത്തു മടങ്ങിച്ചെന്നു യോർദ്ദാനരികെ നിന്നു. ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ട് അവൻ വെള്ളത്തെ അടിച്ചു: ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവൻ വെള്ളത്തെ അടിച്ചപ്പോൾ അത് അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; എലീശാ ഇക്കരയ്ക്കു കടന്നു.