2 ദിനവൃത്താന്തം 35:1-15

2 ദിനവൃത്താന്തം 35:1-15 MALOVBSI

അനന്തരം യോശീയാവ് യെരൂശലേമിൽ യഹോവയ്ക്ക് ഒരു പെസഹ ആചരിച്ചു; ഒന്നാം മാസം പതിന്നാലാം തീയതി അവർ പെസഹ അറുത്തു. അവൻ പുരോഹിതന്മാരെ താന്താങ്ങളുടെ വേലയ്ക്കു നിർത്തി; യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കായി അവരെ ധൈര്യപ്പെടുത്തി. അവൻ എല്ലാ യിസ്രായേലിനും ഉപാധ്യായന്മാരും യഹോവയ്ക്കു വിശുദ്ധന്മാരുമായ ലേവ്യരോടു പറഞ്ഞത്: യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോൻ പണിത ആലയത്തിൽ വിശുദ്ധപെട്ടകം വയ്പിൻ; ഇനി അതു നിങ്ങളുടെ തോളുകൾക്ക് ഭാരമായിരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിച്ചുകൊൾവിൻ. യിസ്രായേൽരാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും എഴുത്തുകളിൽ കാണുംപോലെ പിതൃഭവനം പിതൃഭവനമായും കൂറുകൂറായി നിങ്ങളെത്തന്നെ ക്രമപ്പെടുത്തുവിൻ. നിങ്ങളുടെ സഹോദരന്മാരായ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ച് ഓരോന്നിനു ലേവ്യരുടെ ഓരോ പിതൃഭവനഭാഗം വരുവാൻ തക്കവണ്ണം വിശുദ്ധമന്ദിരത്തിങ്കൽ നിന്നുകൊൾവിൻ. ഇങ്ങനെ നിങ്ങൾ പെസഹ അറുത്തു നിങ്ങളെത്തന്നെ വിശുദ്ധീകരിക്കയും മോശെ മുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിങ്ങളുടെ സഹോദരന്മാർ അനുസരിക്കേണ്ടതിന് അവരെ ഒരുക്കുകയും ചെയ്‍വിൻ. യോശീയാവ് അവിടെ ഉണ്ടായിരുന്ന എല്ലാവർക്കുംവേണ്ടി പെസഹായാഗങ്ങൾക്കായിട്ടു രാജാവിന്റെ വക ആട്ടിൻകൂട്ടത്തിൽനിന്ന് ആകെ മുപ്പതിനായിരം കുഞ്ഞാടിനെയും വെള്ളാട്ടിൻകുട്ടിയെയും മൂവായിരം കാളയെയും ജനത്തിനു കൊടുത്തു. അവന്റെ പ്രഭുക്കന്മാരും ജനത്തിനും പുരോഹിതന്മാർക്കും ലേവ്യർക്കും ഔദാര്യത്തോടെ കൊടുത്തു; ദൈവാലയപ്രമാണികളായ ഹില്ക്കീയാവും സെഖര്യാവും യെഹീയേലും പുരോഹിതന്മാർക്കു പെസഹായാഗങ്ങൾക്കായിട്ട് രണ്ടായിരത്തി അറുനൂറ് കുഞ്ഞാടിനെയും മുന്നൂറ് കാളയെയും കൊടുത്തു. കോനന്യാവും അവന്റെ സഹോദരന്മാരായ ശെമയ്യാവും നെഥനയേലും ലേവ്യരുടെ പ്രഭുക്കന്മാരായ ഹസബ്യാവും യെഹീയേലും യോസാബാദും ലേവ്യർക്കും പെസഹായാഗങ്ങൾക്കായിട്ട് അയ്യായിരം കുഞ്ഞാടിനെയും അഞ്ഞൂറ് കാളയെയും കൊടുത്തു. ഇങ്ങനെ ശുശ്രൂഷ ക്രമത്തിലായി; രാജകല്പനപ്രകാരം പുരോഹിതന്മാർ തങ്ങളുടെ സ്ഥാനത്തും ലേവ്യർ കൂറുകൂറായും നിന്നു. അവർ പെസഹ അറുത്തു; പുരോഹിതന്മാർ അവരുടെ കൈയിൽനിന്നു രക്തംവാങ്ങി തളിക്കയും ലേവ്യർ തോലുരിക്കയും ചെയ്തു. പിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യഹോവയ്ക്ക് അർപ്പിക്കേണ്ടതിന് അവർ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു കൊടുപ്പാൻ തക്കവണ്ണം ഹോമയാഗത്തെയും അങ്ങനെതന്നെ കാളകളെയും നീക്കിവച്ചു. അവർ വിധിപോലെ പെസഹയെ തീയിൽ ചുട്ടു; നിവേദിതങ്ങളെ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ചു സർവജനത്തിനും വേഗത്തിൽ വിളമ്പിക്കൊടുത്തു. പിന്നെ അവർ തങ്ങൾക്കും പുരോഹിതന്മാർക്കുംവേണ്ടി ഒരുക്കി; അഹരോന്യരായ പുരോഹിതന്മാർ ഹോമയാഗങ്ങളും മേദസ്സും അർപ്പിക്കുന്നതിൽ രാത്രിവരെ അധ്വാനിച്ചിരുന്നതുകൊണ്ടു ലേവ്യർ തങ്ങൾക്കും അഹരോന്യരായ പുരോഹിതന്മാർക്കുംവേണ്ടി ഒരുക്കി. ആസാഫ്യരായ സംഗീതക്കാർ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെ ദർശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും വാതിൽക്കാവല്ക്കാർ അതതു വാതിൽക്കലും നിന്നു; അവർക്കു തങ്ങളുടെ ശുശ്രൂഷ വിട്ടുപോകുവാൻ ആവശ്യമില്ലായിരുന്നു; അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്ക് ഒരുക്കിക്കൊടുത്തു.