1 രാജാക്കന്മാർ 6:1-18

1 രാജാക്കന്മാർ 6:1-18 MALOVBSI

യിസ്രായേൽമക്കൾ മിസ്രയീംദേശത്തു നിന്നു പുറപ്പെട്ടതിന്റെ നാനൂറ്റിഎൺപതാം സംവത്സരത്തിൽ യിസ്രായേലിൽ ശലോമോന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസമായ സീവ്മാസത്തിൽ അവൻ യഹോവയുടെ ആലയം പണിവാൻ തുടങ്ങി. ശലോമോൻരാജാവ് യഹോവയ്ക്കു പണിത ആലയം അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉള്ളതായിരുന്നു. ആലയമായ മന്ദിരത്തിന്റെ മുഖമണ്ഡപം ആലയവീതിക്ക് ഒത്തവണ്ണം ഇരുപതു മുഴം നീളവും ആലയത്തിന്റെ മുൻവശത്ത് പത്തു മുഴം വീതിയും ഉള്ളതായിരുന്നു. അവൻ ആലയത്തിന് ജാലം ഇണക്കിയ കിളിവാതിലുകളെയും ഉണ്ടാക്കി. മന്ദിരവും അന്തർമന്ദിരവും കൂടിയ ആലയത്തിന്റെ ചുവരിനോടു ചേർത്ത് ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിത് അവയിൽ ചുറ്റും അറകളും ഉണ്ടാക്കി. താഴത്തെ പുറവാരം അഞ്ചു മുഴവും നടുവിലത്തേത് ആറു മുഴവും മൂന്നാമത്തേത് ഏഴു മുഴവും വീതിയുള്ളതായിരുന്നു; തുലാങ്ങൾ ആലയഭിത്തികളിൽ അകത്തു ചെല്ലാതിരിപ്പാൻ അവൻ ആലയത്തിന്റെ ചുറ്റും പുറമേ ഗളം പണിതു. വെട്ടുകുഴിയിൽവച്ചുതന്നെ കുറവു തീർത്ത കല്ലുകൊണ്ട് ആലയം പണിതതിനാൽ അതു പണിയുന്ന സമയത്തു ചുറ്റിക, മഴു മുതലായ യാതൊരു ഇരുമ്പായുധത്തിന്റെയും ഒച്ച ആലയത്തിങ്കൽ കേൾപ്പാനില്ലായിരുന്നു. താഴത്തെ പുറവാരത്തിന്റെ വാതിൽ ആലയത്തിന്റെ വലത്തുഭാഗത്ത് ആയിരുന്നു; ചുഴൽകോവണിയിൽക്കൂടെ നടുവിലെ പുറവാരത്തിലേക്കും നടുവിലത്തേതിൽനിന്നു മൂന്നാമത്തെ പുറവാരത്തിലേക്കും കയറാം. അങ്ങനെ അവൻ ആലയം പണിതുതീർത്തു; ദേവദാരുത്തുലാങ്ങളും ദേവദാരുപ്പലകയും കൊണ്ട് ആലയത്തിനു മച്ചിട്ടു. ആലയത്തിന്റെ ചുറ്റുമുള്ള തട്ടുകൾ അയ്യഞ്ചുമുഴം ഉയരത്തിൽ അവൻ പണിതു ദേവദാരുത്തുലാങ്ങൾകൊണ്ട് ആലയത്തോട് ഇണച്ചു. ശലോമോന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: നീ പണിയുന്ന ഈ ആലയം ഉണ്ടല്ലോ; നീ എന്റെ ചട്ടങ്ങളെ ആചരിച്ച് എന്റെ വിധികളെ അനുസരിച്ച് എന്റെ കല്പനകളൊക്കെയും പ്രമാണിച്ചുനടന്നാൽ ഞാൻ നിന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്ത വചനം നിന്നിൽ നിവർത്തിക്കും. ഞാൻ യിസ്രായേൽമക്കളുടെ മധ്യേ വസിക്കും; എന്റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കയില്ല. അങ്ങനെ ശലോമോൻ ആലയം പണിതുതീർത്തു. അവൻ ആലയത്തിന്റെ ചുവർ, അകത്തെ വശം ദേവദാരുപ്പലകകൊണ്ട് പണിതു; ഇങ്ങനെ അവർ ആലയത്തിന്റെ നിലംമുതൽ മച്ചുവരെ അകത്തെ വശം മരംകൊണ്ടു നിറച്ചു; ആലയത്തിന്റെ നിലം സരളപ്പലകകൊണ്ടു തളമിട്ടു. ആലയത്തിന്റെ പിൻവശം ഇരുപതു മുഴം നീളത്തിൽ നിലംമുതൽ ഉത്തരംവരെ ദേവദാരുപ്പലകകൊണ്ട് പണിതു; ഇങ്ങനെയാകുന്നു അന്തർമന്ദിരമായ അതിവിശുദ്ധസ്ഥലത്തിന്റെ ഉൾവശം പണിതത്. അന്തർമന്ദിരത്തിന്റെ മുൻഭാഗത്തുള്ള മന്ദിരമായ ആലയത്തിന് നാല്പതു മുഴം നീളമുണ്ടായിരുന്നു. ആലയത്തിന്റെ അകത്തെ ചുവരിന്മേൽ ദേവദാരുകൊണ്ടുള്ള കുമിഴുകളും വിടർന്ന പുഷ്പങ്ങളും കൊത്തുപണിയായിരുന്നു; എല്ലാം ദേവദാരുകൊണ്ടായിരുന്നു; കല്ല് അശേഷം കാൺമാനുണ്ടായിരുന്നില്ല.