1 രാജാക്കന്മാർ 11:14-43

1 രാജാക്കന്മാർ 11:14-43 MALOVBSI

യഹോവ എദോമ്യനായ ഹദദ് എന്ന ഒരു പ്രതിയോഗിയെ ശലോമോന്റെ നേരേ എഴുന്നേല്പിച്ചു. അവൻ എദോം രാജസന്തതിയിൽ ഉള്ളവൻ ആയിരുന്നു. ദാവീദ് എദോമ്യരെ നിഗ്രഹിച്ച കാലത്ത് സേനാധിപതിയായ യോവാബ് പട്ടുപോയവരെ അടക്കം ചെയ്‍വാൻ ചെന്ന് എദോമിലെ പുരുഷപ്രജയെയൊക്കെയും നിഗ്രഹിച്ചപ്പോൾ- എദോമിലെ പുരുഷപ്രജയെയൊക്കെയും നിഗ്രഹിക്കുവോളം യോവാബും എല്ലാ യിസ്രായേലും അവിടെ ആറ് മാസം പാർത്തിരുന്നു- ഹദദ് എന്നവൻ തന്റെ അപ്പന്റെ ഭൃത്യന്മാരിൽ ചില എദോമ്യരുമായി മിസ്രയീമിലേക്ക് ഓടിപ്പോയി; ഹദദ് അന്ന് പൈതൽ ആയിരുന്നു. അവർ മിദ്യാനിൽനിന്നു പുറപ്പെട്ടു പാരാനിൽ എത്തി; പാരാനിൽനിന്ന് ആളുകളെയും കൂട്ടിക്കൊണ്ട് മിസ്രയീമിൽ മിസ്രയീംരാജാവായ ഫറവോന്റെ അടുക്കൽചെന്നു; അവൻ അവന് ഒരു വീടുകൊടുത്തു; ആഹാരം കല്പിച്ച് ഒരു ദേശവും കൊടുത്തു. ഫറവോന് ഹദദിനോടു വളരെ ഇഷ്ടം തോന്നി; അതുകൊണ്ട് അവൻ തന്റെ ഭാര്യയായ തഹ്പെനേസ് രാജ്ഞിയുടെ സഹോദരിയെ അവനു ഭാര്യയായി കൊടുത്തു. തഹ്പെനേസിന്റെ സഹോദരി അവനു ഗെനൂബത്ത് എന്നൊരു മകനെ പ്രസവിച്ചു. അവനെ തഹ്പെനേസ് മുലകുടി മാറ്റി ഫറവോന്റെ അരമനയിൽ വളർത്തി; അങ്ങനെ ഗെനൂബത്ത് ഫറവോന്റെ അരമനയിൽ ഫറവോന്റെ പുത്രന്മാരോടുകൂടെ ആയിരുന്നു. ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു എന്നും സേനാധിപതിയായ യോവാബും മരിച്ചു എന്നും ഹദദ് മിസ്രയീമിൽ കേട്ടിട്ടു ഫറവോനോട്: ഞാൻ എന്റെ ദേശത്തേക്കു യാത്രയാകേണ്ടതിന് എന്നെ അയയ്ക്കേണം എന്നു പറഞ്ഞു. ഫറവോൻ അവനോട്: നീ സ്വദേശത്തേക്കു പോകുവാൻ താൽപര്യപ്പെടേണ്ടതിന് എന്റെ അടുക്കൽ നിനക്ക് എന്തു കുറവുള്ളൂ എന്നു ചോദിച്ചു. അതിന് അവൻ: ഒന്നുമുണ്ടായിട്ടല്ല; എങ്കിലും എന്നെ ഒന്നയയ്ക്കേണം എന്നു പറഞ്ഞു. ദൈവം അവന്റെ നേരേ എല്യാദാവിന്റെ മകനായ രെസോൻ എന്ന മറ്റൊരു പ്രതിയോഗിയെയും എഴുന്നേല്പിച്ചു; അവൻ സോബാരാജാവായ ഹദദേസർ എന്ന തന്റെ യജമാനനെ വിട്ട് ഓടിപ്പോയിരുന്നു. ദാവീദ് സോബാക്കാരെ നിഗ്രഹിച്ചപ്പോൾ അവൻ തനിക്ക് ആളുകളെ ശേഖരിച്ച് അവരുടെ കൂട്ടത്തിനു നായകനായിത്തീർന്നു; അവർ ദമ്മേശെക്കിൽ ചെന്ന് അവിടെ പാർത്തു ദമ്മേശെക്കിൽ വാണു. ഹദദ് ചെയ്ത ദോഷംകൂടാതെ ഇവനും ശലോമോന്റെ കാലത്തൊക്കെയും യിസ്രായേലിനു പ്രതിയോഗി ആയിരുന്നു; അവൻ യിസ്രായേലിനെ വെറുത്ത് അരാമിൽ രാജാവായി വാണു. സെരേദയിൽനിന്നുള്ള എഫ്രയീമ്യനായ നെബാത്തിന്റെ മകൻ യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോടു മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു. അവൻ രാജാവിനോടു മത്സരിപ്പാനുള്ള കാരണം എന്തെന്നാൽ: ശലോമോൻ മില്ലോ പണിതു, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീർത്തു. എന്നാൽ യൊരോബെയാം ബഹുപ്രാപ്തിയുള്ള പുരുഷൻ ആയിരുന്നു. ഈ യൗവനക്കാരൻ പരിശ്രമശീലൻ എന്നു കണ്ടിട്ട് ശലോമോൻ യോസേഫ്ഗൃഹത്തിന്റെ കാര്യാദികളൊക്കെയും അവന്റെ വിചാരണയിൽ ഏല്പിച്ചു. ആ കാലത്ത് ഒരിക്കൽ യൊരോബെയാം യെരൂശലേമിൽനിന്നു വരുമ്പോൾ ശീലോന്യനായ അഹീയാപ്രവാചകൻ വഴിയിൽവച്ച് അവനെ കണ്ടു; അവൻ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടു പേരും വയലിൽ തനിച്ചായിരുന്നു. അഹീയാവ് താൻ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ചു പന്ത്രണ്ട് ഖണ്ഡമായി കീറി: യൊരോബെയാമിനോടു പറഞ്ഞതെന്തെന്നാൽ, പത്തു ഖണ്ഡം നീ എടുത്തുകൊൾക; യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ രാജത്വം ശലോമോന്റെ കൈയിൽനിന്നു പറിച്ചുകീറി, പത്തു ഗോത്രം നിനക്കു തരുന്നു. എന്നാൽ എന്റെ ദാസനായ ദാവീദിൻനിമിത്തവും ഞാൻ എല്ലാ യിസ്രായേൽഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത യെരൂശലേംനഗരം നിമിത്തവും ഒരു ഗോത്രം അവന് ഇരിക്കും. അവർ എന്നെ ഉപേക്ഷിച്ചു, സീദോന്യദേവിയായ അസ്തോരെത്തിനെയും മോവാബ്യദേവനായ കെമോശിനെയും അമ്മോന്യദേവനായ മിൽക്കോമിനെയും നമസ്കരിക്കയും അവന്റെ അപ്പനായ ദാവീദ് എന്നപോലെ എനിക്കു പ്രസാദമായുള്ളതു ചെയ്‍വാനും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും അവർ എന്റെ വഴികളിൽ നടക്കാതെ ഇരിക്കയും ചെയ്തതുകൊണ്ടുതന്നെ. എന്നാൽ രാജത്വം മുഴുവനും ഞാൻ അവന്റെ കൈയിൽനിന്ന് എടുക്കയില്ല; ഞാൻ തിരഞ്ഞെടുത്തവനും എന്റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്റെ ദാസൻ ദാവീദ് നിമിത്തം ഞാൻ അവനെ അവന്റെ ജീവകാലത്തൊക്കെയും പ്രഭുവായി വച്ചേക്കും. എങ്കിലും അവന്റെ മകന്റെ കൈയിൽനിന്നു ഞാൻ രാജത്വം എടുത്ത് നിനക്കു തരും; പത്തു ഗോത്രങ്ങളെതന്നെ. എന്റെ നാമം സ്ഥാപിക്കേണ്ടതിന് ഞാൻ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തിൽ എന്റെ മുമ്പാകെ എന്റെ ദാസനായ ദാവീദിന് എന്നേക്കും ഒരു ദീപം ഉണ്ടായിരിക്കത്തക്കവണ്ണം ഞാൻ അവന്റെ മകന് ഒരു ഗോത്രത്തെ കൊടുക്കും. നീയോ നിന്റെ ഇഷ്ടംപോലെയൊക്കെയും വാണു യിസ്രായേലിനു രാജാവായിരിക്കേണ്ടതിന് ഞാൻ നിന്നെ എടുത്തിരിക്കുന്നു. ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ കേട്ട് എന്റെ വഴികളിൽ നടന്ന് എന്റെ ദാസനായ ദാവീദ് ചെയ്തതുപോലെ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചുകൊണ്ട് എനിക്കു പ്രസാദമായുള്ളതു ചെയ്താൽ ഞാൻ നിന്നോടുകൂടെ ഇരിക്കും; ഞാൻ ദാവീദിനു പണിതതുപോലെ നിനക്ക് സ്ഥിരമായൊരു ഗൃഹം പണിത് യിസ്രായേലിനെ നിനക്കു തരും. ദാവീദിന്റെ സന്തതിയെയോ ഞാൻ ഇതുനിമിത്തം താഴ്ത്തും; സദാകാലത്തേക്കല്ലതാനും. അതുകൊണ്ടു ശലോമോൻ യൊരോബെയാമിനെ കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ യൊരോബെയാം എഴുന്നേറ്റ് മിസ്രയീമിൽ ശീശക് എന്ന മിസ്രയീംരാജാവിന്റെ അടുക്കൽ ഓടിപ്പോയി; ശലോമോന്റെ മരണംവരെ അവൻ മിസ്രയീമിൽ ആയിരുന്നു. ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ ജ്ഞാനവും ശലോമോന്റെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനെയും വാണകാലം നാല്പതു സംവത്സരം ആയിരുന്നു. ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവനു പകരം രാജാവായി.