SAM 37:12-29

SAM 37:12-29 MALCLBSI

ദുഷ്ടൻ നീതിമാനെതിരെ ദ്രോഹാലോചന നടത്തുകയും; അവന്റെ നേരേ പല്ലുകടിക്കുകയും ചെയ്യുന്നു. സർവേശ്വരൻ ദുഷ്ടനെ പരിഹസിക്കുന്നു; അവന്റെ വിനാശം അടുത്തിരിക്കുന്നു എന്ന് അവിടുന്ന് അറിയുന്നു. എളിയവനെയും ദരിദ്രനെയും നശിപ്പിക്കാനും ധർമനിഷ്ഠരെ വധിക്കാനും; ദുഷ്ടർ വാളൂരുകയും വില്ലു കുലയ്‍ക്കുകയും ചെയ്യുന്നു. അവരുടെ വാളുകൾ അവരുടെ ഹൃദയംതന്നെ ഭേദിക്കും, അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. അനേകം ദുഷ്ടരുടെ സമൃദ്ധിയെക്കാൾ, നീതിമാന്റെ അല്പമാണ് അഭികാമ്യം. ദുഷ്ടരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും; സർവേശ്വരൻ നീതിനിഷ്ഠരെ സംരക്ഷിക്കും. നിഷ്കളങ്കരെ സർവേശ്വരൻ പരിപാലിക്കുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും. അനർഥകാലത്ത് അവർ ലജ്ജിതരാകയില്ല; ക്ഷാമകാലത്ത് അവർക്കു സമൃദ്ധി ഉണ്ടായിരിക്കും. എന്നാൽ ദുഷ്ടർ നശിച്ചുപോകും; സർവേശ്വരന്റെ ശത്രുക്കൾ കാട്ടുപൂക്കൾ പോലെ അപ്രത്യക്ഷരാകും. അവർ പുകപോലെ മാഞ്ഞുപോകും. ദുഷ്ടനു കടംവാങ്ങിയതു വീട്ടാൻ കഴിയുകയില്ല. എന്നാൽ, നീതിമാൻ ഉദാരമായി ദാനം ചെയ്യുന്നു. സർവേശ്വരനാൽ അനുഗ്രഹിക്കപ്പെട്ടവർ ദേശം കൈവശമാക്കും; ശപിക്കപ്പെട്ടവരാകട്ടെ ഉന്മൂലനം ചെയ്യപ്പെടും. മനുഷ്യന്റെ പാദം സർവേശ്വരനാണ് നയിക്കുന്നത്. അവിടുത്തേക്ക് പ്രസാദകരമായി നടക്കുന്നവന്റെ ഗമനം അവിടുന്നു സുസ്ഥിരമാക്കുന്നു. അവന്റെ കാലിടറിയാലും വീണുപോകയില്ല; സർവേശ്വരൻ അവന്റെ കൈക്കു പിടിച്ചിട്ടുണ്ടല്ലോ. ഞാൻ ബാലനായിരുന്നു, ഇപ്പോൾ വൃദ്ധനായി; നീതിമാൻ പരിത്യജിക്കപ്പെടുന്നതോ അവന്റെ സന്തതി ആഹാരത്തിനായി ഇരക്കുന്നതോ ഞാൻ ഇന്നോളം കണ്ടിട്ടില്ല. അവൻ എന്നും ഉദാരമായി ദാനം ചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുന്നു. അവന്റെ സന്തതി അനുഗ്രഹപാത്രമാകും. തിന്മ വിട്ടകന്നു നന്മ ചെയ്ക, എന്നാൽ നിന്റെ സന്തതികൾ ദേശത്ത് എന്നേക്കും പാർക്കും. സർവേശ്വരൻ ന്യായത്തെ സ്നേഹിക്കുന്നു; അവിടുന്നു തന്റെ ഭക്തരെ ഉപേക്ഷിക്കുകയില്ല. അവിടുന്ന് അവരെ എന്നും പരിപാലിക്കും; എന്നാൽ ദുഷ്ടരുടെ സന്തതി നശിപ്പിക്കപ്പെടും. നീതിമാന്മാർ ദേശം കൈവശമാക്കും; അതിൽ അവർ എന്നേക്കും വസിക്കും.

SAM 37 വായിക്കുക