THUFINGTE 24:17-34

THUFINGTE 24:17-34 MALCLBSI

ശത്രുവിന്റെ പതനത്തിൽ സന്തോഷിക്കരുത്; അവൻ ഇടറുമ്പോൾ നീ ആഹ്ലാദിക്കുകയും അരുത്. അങ്ങനെ ചെയ്താൽ സർവേശ്വരനു നിന്നോട് അപ്രീതി തോന്നുകയും അവനിൽനിന്നു കോപം നീക്കിക്കളയുകയും ചെയ്യും. ദുഷ്കർമികൾ നിമിത്തം നീ അസ്വസ്ഥനാകരുത്; ദുർജനത്തോട് അസൂയപ്പെടുകയുമരുത്. ദുഷ്കർമിക്ക് ഭാവി ഇല്ല. ദുഷ്ടന്റെ ദീപം അണയ്‍ക്കപ്പെടും. മകനേ, സർവേശ്വരനോടും രാജാവിനോടും ഭയഭക്തിയുള്ളവനായിരിക്കുക; അവരെ ധിക്കരിക്കരുത്. അവരിൽനിന്നുള്ള ശിക്ഷ പെട്ടെന്നു വന്നുചേരും; അവരിൽ നിന്നുണ്ടാകുന്ന വിനാശം ആർക്കറിയാം. ഇവയും ജ്ഞാനിയുടെ സൂക്തങ്ങളാകുന്നു; ന്യായം വിധിക്കുമ്പോൾ പക്ഷപാതം നന്നല്ല; ദുഷ്ടനോടു നീ നിർദോഷിയെന്നു പറയുന്നവനെ ജനം ശപിക്കും, ജനതകൾ വെറുക്കും. എന്നാൽ ദുഷ്ടനെ ശാസിക്കുന്നവർക്ക് ഉൽക്കൃഷ്ടമായ അനുഗ്രഹം ഉണ്ടാകും. സത്യസന്ധമായ ഉത്തരം നല്‌കുന്നതു ചുംബനം നല്‌കുന്നതിനു തുല്യം. പുറത്തെ ജോലികൾ ക്രമപ്പെടുത്തുക; വയലിൽ ചെയ്തുതീർക്കേണ്ടതെല്ലാം പൂർത്തിയാക്കുക; പിന്നീടു വീടു പണിയുക. അയൽക്കാരനെതിരെ അകാരണമായി സാക്ഷി നില്‌ക്കരുത്; നിന്റെ വാക്കുകൊണ്ട് അവനെ ചതിക്കരുത്. എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും അവന്റെ പ്രവൃത്തിക്കു ഞാൻ പകരം വീട്ടുമെന്നും പറയരുത്. ഞാൻ മടിയന്റെ കൃഷിസ്ഥലത്തിനരികിലൂടെ, ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിനു സമീപേ കൂടിത്തന്നെ കടന്നുപോയി. അവിടം മുഴുവൻ മുൾപ്പടർപ്പു നിറഞ്ഞിരുന്നു; നിലം കൊടിത്തൂവകൊണ്ടു മൂടിയിരുന്നു. അതിന്റെ കന്മതിൽ ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്നു. അതുകൊണ്ട് ഞാൻ ആലോചിച്ചു; അതിൽനിന്നു ലഭിച്ച പാഠം ഉൾക്കൊണ്ടു. അല്പനേരം കൂടി ഉറങ്ങാം; കുറച്ചു നേരം കൂടി മയങ്ങാം; കൈ കെട്ടിക്കിടന്ന് അല്പനേരം വിശ്രമിക്കാം. അപ്പോൾ ദാരിദ്ര്യം കൊള്ളക്കാരനെപ്പോലെയും ഇല്ലായ്മ ആയുധപാണിയെപ്പോലെയും നിന്നെ പിടികൂടും.

THUFINGTE 24 വായിക്കുക