NUMBERS 13:26-33
NUMBERS 13:26-33 MALCLBSI
അവർ പാരാൻമരുഭൂമിയിലുള്ള കാദേശിൽവച്ച് മോശയെയും അഹരോനെയും ഇസ്രായേൽസമൂഹത്തെ മുഴുവനും വിവരം അറിയിച്ചു. അവർ കൊണ്ടുവന്ന പഴങ്ങളും അവരെ കാണിച്ചു. അവർ മോശയോടു പറഞ്ഞു: “അങ്ങ് ഞങ്ങളെ അയച്ച ദേശത്തു ഞങ്ങൾ പോയി, അതു പാലും തേനും ഒഴുകുന്ന ദേശമാണ്; ഇതാ ഞങ്ങൾ അവിടെനിന്നു കൊണ്ടുവന്ന പഴങ്ങൾ. എന്നാൽ ആ ദേശവാസികൾ കരുത്തുറ്റവരും അവരുടെ പട്ടണങ്ങൾ കോട്ട കെട്ടി ഉറപ്പിച്ചിരിക്കുന്നവയുമാണ്. അനാക്കിന്റെ വംശജരെയും ഞങ്ങൾ അവിടെ കണ്ടു. നെഗെബ്‍ദേശത്തു പാർക്കുന്നത് അമാലേക്യരാണ്. ഹിത്യരും യെബൂസ്യരും അമോര്യരും മലമ്പ്രദേശങ്ങളിലും, കനാന്യർ കടൽക്കരയിലും യോർദ്ദാൻപ്രദേശത്തും വസിക്കുന്നു.” അപ്പോൾ മോശയുടെ മുമ്പാകെ കൂടിയിരുന്ന ജനത്തെ ശാന്തരാക്കിയിട്ടു കാലേബ് പറഞ്ഞു: “നമുക്കു ഇപ്പോൾത്തന്നെ പോയി ആ ദേശം കൈവശപ്പെടുത്താം; അതിനുള്ള ശക്തി നമുക്കുണ്ട്. എന്നാൽ കാലേബിനോടൊപ്പം പോയിരുന്നവർ പറഞ്ഞു: “അവിടെയുള്ള ജനത്തെ നേരിടാൻ നമുക്കു കഴികയില്ല; അവർ നമ്മെക്കാൾ ശക്തരാണ്.” “അങ്ങനെ തങ്ങൾ ഒറ്റുനോക്കാൻ പോയ സ്ഥലത്തെപ്പറ്റി തെറ്റായ ധാരണ ഇസ്രായേൽജനത്തിന്റെ ഇടയിൽ അവർ പ്രചരിപ്പിച്ചു. അവർ പറഞ്ഞു: “ഞങ്ങൾ ചുറ്റി സഞ്ചരിച്ചു രഹസ്യനിരീക്ഷണം നടത്തിയ സ്ഥലം അവിടെ പാർക്കാൻ ചെല്ലുന്നവരെ വിഴുങ്ങിക്കളയുന്ന സ്ഥലമാണ്. അതികായന്മാരെ മാത്രമാണ് ഞങ്ങൾ അവിടെ കണ്ടത്. അനാക്കിന്റെ വംശജരായ മല്ലന്മാരെയും അവിടെ കണ്ടു. അവരുടെ മുമ്പിൽ ഞങ്ങൾ വെറും വിട്ടിലുകളാണെന്നു ഞങ്ങൾക്കു തോന്നി. അവർക്കും ഞങ്ങളെപ്പറ്റി അങ്ങനെതന്നെ തോന്നിയിരിക്കണം.”

