പരീശന്മാർ വന്ന് യേശുവിനോടു തർക്കിച്ചു തുടങ്ങി. അവിടുത്തെ പരീക്ഷിച്ചുകൊണ്ട് ആകാശത്തുനിന്ന് ഒരു അടയാളം കാണിക്കുവാൻ അവർ അവിടുത്തോട് ആവശ്യപ്പെട്ടു. അവിടുന്ന് ആത്മാവിന്റെ അടിത്തട്ടിൽനിന്നു നെടുവീർപ്പിട്ടുകൊണ്ട് “ഈ തലമുറ അടയാളം അന്വേഷിക്കുന്നത് എന്തിന്? ഒരടയാളവും അവർക്കു ലഭിക്കുകയില്ലെന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു” എന്നു പറഞ്ഞു. അനന്തരം അവിടുന്ന് അവരെ വിട്ട് വഞ്ചിയിൽ കയറി തടാകത്തിന്റെ മറുകരയ്‍ക്കുപോയി. അപ്പം കൊണ്ടുപോരുവാൻ ശിഷ്യന്മാർ മറന്നുപോയി. വഞ്ചിയിൽ അവരുടെ കൈവശം ഒരപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യേശു അവരോട്, “പരീശന്മാരുടെയും ഹേരോദായുടെയും പുളിപ്പുമാവ് സൂക്ഷിച്ചുകൊള്ളുക” എന്നു മുന്നറിയിപ്പു നല്‌കി. “നമ്മുടെ കൈവശം അപ്പം ഇല്ലാത്തതുകൊണ്ടായിരിക്കുമോ അവിടുന്ന് ഇങ്ങനെ നിർദേശിച്ചത്? ” എന്ന് അവർ അന്യോന്യം പറഞ്ഞു. യേശു ഇതറിഞ്ഞ് അവരോടു ചോദിച്ചു: “നിങ്ങളുടെ കൈയിൽ അപ്പമില്ലാത്തതിനെപ്പറ്റി സംസാരിക്കുന്നതെന്തിന്? നിങ്ങൾ ഇനിയും ഒന്നും കാണുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? നിങ്ങൾ മന്ദബുദ്ധികളായിത്തന്നെ ഇരിക്കുന്നുവോ? കണ്ണുണ്ടായിട്ടും നിങ്ങൾ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും കേൾക്കുന്നില്ലേ? നിങ്ങൾ ഓർക്കുന്നില്ലേ, അയ്യായിരംപേർക്ക് ഞാൻ അഞ്ചപ്പം നുറുക്കിക്കൊടുത്തപ്പോൾ അപ്പനുറുക്കുകൾ നിങ്ങൾ എത്ര കുട്ട നിറച്ചെടുത്തു?” അവർ പറഞ്ഞു: “പന്ത്രണ്ട്.” യേശു അവരോടു വീണ്ടും ചോദിച്ചു: “നാലായിരംപേർക്ക് ഏഴപ്പം കൊടുത്തപ്പോൾ അപ്പനുറുക്കുകൾ എത്ര വട്ടി നിറച്ചെടുത്തു?” “ഏഴ്” എന്നവർ പറഞ്ഞു. യേശു അവരോട് “ഇനിയും നിങ്ങൾ ഗ്രഹിക്കുന്നില്ലേ?” എന്നു ചോദിച്ചു. പിന്നീട് അവർ ബെത്‍സെയ്ദയിലെത്തി. കാഴ്ചയില്ലാത്ത ഒരുവനെ ചിലർ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. “അയാളെ ഒന്നു തൊടണേ” എന്ന് അവർ അപേക്ഷിച്ചു. അവിടുന്ന് ആ അന്ധനെ കൈക്കുപിടിച്ച് ഗ്രാമത്തിനു പുറത്തു കൊണ്ടുപോയി അയാളുടെ കണ്ണിൽ സ്വന്തം ഉമിനീരു പുരട്ടുകയും കൈകൾ അയാളുടെമേൽ വയ്‍ക്കുകയും ചെയ്തു. “വല്ലതും കാണുന്നുണ്ടോ?” എന്ന് യേശു ആ മനുഷ്യനോടു ചോദിച്ചു. അയാൾ മുഖം ഉയർത്തിനോക്കിക്കൊണ്ടു പറഞ്ഞു: “എനിക്കു മനുഷ്യരെ കാണാം; എന്നാൽ അവർ മരങ്ങൾപോലെയിരിക്കുന്നു; അവർ നടക്കുന്നതായി ഞാൻ കാണുന്നു.” അയാളുടെ കണ്ണുകളുടെമേൽ വീണ്ടും യേശു തന്റെ കരങ്ങൾവച്ചു; അയാൾ മിഴിച്ചു നോക്കി. അപ്പോൾ എല്ലാം വ്യക്തമായി കാണത്തക്കവിധം ആ അന്ധൻ സുഖം പ്രാപിച്ചു. ഗ്രാമത്തിൽ പ്രവേശിക്കുകപോലും ചെയ്യരുതെന്നു പറഞ്ഞിട്ട് യേശു അയാളെ വീട്ടിലേക്കു പറഞ്ഞയച്ചു. അനന്തരം യേശു ശിഷ്യന്മാരോടുകൂടി കൈസര്യഫിലിപ്പിക്കു ചുറ്റുമുള്ള ഗ്രാമങ്ങളിലേക്കുപോയി. വഴിയിൽവച്ച് അവിടുന്ന് ശിഷ്യന്മാരോട്: “ഞാൻ ആരാണെന്നാണ് ആളുകൾ പറയുന്നത്?” എന്നു ചോദിച്ചു. “ചിലർ സ്നാപകയോഹന്നാൻ എന്നും, മറ്റു ചിലർ ഏലിയാ എന്നും, വേറെ ചിലർ പ്രവാചകന്മാരിൽ ഒരുവനെന്നും പറയുന്നു” എന്ന് അവർ ഉത്തരം പറഞ്ഞു. അപ്പോൾ, “ആകട്ടെ, ഞാൻ ആരാണെന്നാണു നിങ്ങൾ പറയുന്നത്?” എന്ന് യേശു ചോദിച്ചു. അതിനു പത്രോസ്, “അങ്ങു ക്രിസ്തു ആകുന്നു” എന്നുത്തരം പറഞ്ഞു. തന്നെപ്പറ്റി ആരോടും പറയരുതെന്ന് അവിടുന്നു കർശനമായി അവരോട് ആജ്ഞാപിച്ചു.
MARKA 8 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MARKA 8:11-30
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ