MARKA 2:13-28

MARKA 2:13-28 MALCLBSI

യേശു വീണ്ടും ഗലീലത്തടാകത്തിന്റെ തീരത്തേക്കു പോയി; ഒരു ജനസഞ്ചയം അവിടുത്തെ അടുക്കൽ വന്നുകൂടി. അവിടുന്ന് അവരെ ഉപദേശിച്ചു. അവിടുന്നു മുൻപോട്ട് ചെന്നപ്പോൾ അല്ഫായിയുടെ മകനായ ലേവി എന്ന ചുങ്കം പിരിവുകാരൻ തന്റെ ജോലിസ്ഥലത്തിരിക്കുന്നതു കണ്ടു. “എന്റെ കൂടെ വരിക” എന്ന് യേശു അയാളോടു പറഞ്ഞു. ലേവി എഴുന്നേറ്റ് അവിടുത്തെ അനുഗമിച്ചു. യേശു ലേവിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ചുങ്കക്കാരും മതനിഷ്ഠയില്ലാത്തവരുമായ പലരും യേശുവിനോടും ശിഷ്യന്മാരോടുംകൂടി പന്തിയിലിരുന്നു. ഇങ്ങനെയുള്ള അനേകമാളുകൾ അവിടുത്തെ അനുഗമിച്ചിരുന്നു. ചുങ്കക്കാരോടും മതനിഷ്ഠയില്ലാത്തവരോടും കൂടിയിരുന്ന് യേശു ഭക്ഷണം കഴിക്കുന്നത് പരീശന്മാരായ മതപണ്ഡിതന്മാർ കണ്ടപ്പോൾ അവിടുത്തെ ശിഷ്യന്മാരോട് അവർ ചോദിച്ചു: “എന്തുകൊണ്ടാണ് അദ്ദേഹം ചുങ്കക്കാരോടും മതനിഷ്ഠയില്ലാത്തവരോടുംകൂടി ഇരുന്നു ഭക്ഷണം കഴിക്കുന്നത്?” ഇതു കേട്ടിട്ട് യേശു അവരോട്, “ആരോഗ്യമുള്ളവർക്കല്ല രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം; ഞാൻ പുണ്യവാന്മാരെയല്ല പാപികളെയാണു വിളിക്കുവാൻ വന്നത്” എന്നു പറഞ്ഞു. ഒരിക്കൽ സ്നാപകയോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്കുകയായിരുന്നു. ചിലർ വന്ന് യേശുവിനോടു ചോദിച്ചു: “യോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാർ ഉപവസിക്കുന്നുണ്ടല്ലോ; അങ്ങയുടെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്തുകൊണ്ടാണ്?” യേശു അവരോടു ചോദിച്ചു, “മണവാളൻ കൂടെയുള്ളപ്പോൾ വിരുന്നുകാർക്ക് ഉപവസിക്കാമോ? മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; അന്ന് അവർ ഉപവസിക്കും. “ആരും കോടിത്തുണിക്കഷണം പഴയ വസ്ത്രത്തിൽ ചേർത്തു തുന്നുകയില്ല. അങ്ങനെ ചെയ്താൽ പുത്തൻതുണി ചുരുങ്ങി പഴയതിൽനിന്നു വിട്ടുപോവുകയും തന്മൂലം കീറൽ ഏറെ വലുതാവുകയും ചെയ്യും. ആരും പുതുവീഞ്ഞ് പഴയ തോല്‌ക്കുടങ്ങളിൽ ഒഴിച്ചുവയ്‍ക്കാറില്ല. അപ്രകാരം ചെയ്താൽ വീഞ്ഞ് തോല്‌ക്കുടത്തെ പിളർക്കും; വീഞ്ഞ് ഒഴുകിപ്പോകുകയും കുടം നശിക്കുകയും ചെയ്യും. പുതുവീഞ്ഞ് പുതിയ തോല്‌ക്കുടങ്ങളിൽത്തന്നെയാണ് ഒഴിച്ചുവയ്‍ക്കേണ്ടത്.” ഒരു ശബത്തുദിവസം യേശു ഒരു വിളഭൂമിയിൽക്കൂടി നടന്നുപോകുമ്പോൾ അവിടുത്തെ ശിഷ്യന്മാർ കതിർ പറിച്ചു തുടങ്ങി. പരീശന്മാർ യേശുവിനോട്, “ഇവർ ശബത്തുദിവസം ചെയ്തുകൂടാത്തതു ചെയ്യുന്നതു കണ്ടില്ലേ?” എന്നു ചോദിച്ചു. യേശു പ്രതിവചിച്ചു: “ദാവീദും അനുചരന്മാരും വിശന്നുവലഞ്ഞപ്പോൾ എന്താണു ചെയ്തതെന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? അബ്യാഥാർപുരോഹിതന്റെ കാലത്ത് ദാവീദ് ദേവാലയത്തിൽ പ്രവേശിച്ച് പുരോഹിതന്മാരല്ലാതെ മറ്റാരും ഭക്ഷിച്ചുകൂടാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും അനുചരന്മാർക്കു കൊടുക്കുകയും ചെയ്തില്ലേ?” പിന്നീടു യേശു അവരോടു പറഞ്ഞു: “ശബത്തു മനുഷ്യനുവേണ്ടി ഏർപ്പെടുത്തിയിട്ടുള്ളതാണ്; മനുഷ്യൻ ശബത്തിനുവേണ്ടിയുള്ളവനല്ല. മനുഷ്യപുത്രനാകട്ടെ ശബത്തിന്റെയും കർത്താവാകുന്നു.”

MARKA 2 വായിക്കുക