GENESIS 8:1-14

GENESIS 8:1-14 MALCLBSI

ദൈവം നോഹയെയും കൂടെയുണ്ടായിരുന്ന എല്ലാ വന്യമൃഗങ്ങളെയും വളർത്തുമൃഗങ്ങളെയും ഓർത്തു; അവിടുന്നു ഭൂമിയിൽ ഒരു കാറ്റ് അടിപ്പിച്ചു; വെള്ളം താണുതുടങ്ങി. ആഴത്തിലെ ഉറവകളും ആകാശത്തിലെ വാതിലുകളും അടഞ്ഞു. മഴയും നിലച്ചു. ഭൂമിയിൽനിന്ന് ജലം ക്രമേണ ഇറങ്ങിത്തുടങ്ങി. നൂറ്റിഅമ്പതു ദിവസമായപ്പോൾ ജലനിരപ്പു വളരെ താണു. ഏഴാംമാസം പതിനേഴാം ദിവസം പെട്ടകം അരാരത്തു പർവതത്തിൽ ഉറച്ചു. പത്താം മാസംവരെ ജലനിരപ്പ് തുടരെ താണുകൊണ്ടിരുന്നു. പത്താം മാസം ഒന്നാം ദിവസം പർവതശൃംഗങ്ങൾ കാണാറായി. നാല്പതു ദിവസം കഴിഞ്ഞപ്പോൾ നോഹ പെട്ടകത്തിന്റെ കിളിവാതിൽ തുറന്ന് ഒരു മലങ്കാക്കയെ പുറത്തേക്ക് അയച്ചു. ഭൂമിയിൽ വെള്ളം വറ്റുന്നതുവരെ അതു വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു. പിന്നീട്, ഭൂമിയിൽനിന്ന് വെള്ളം ഇറങ്ങിയോ എന്നറിയാൻ ഒരു പ്രാവിനെ പുറത്തേക്ക് അയച്ചു. കാലുകുത്താൻ ഇടം കാണാതെ അതു പെട്ടകത്തിൽ നോഹയുടെ അടുക്കൽ തിരിച്ചെത്തി. അപ്പോഴും ഭൂതലം മുഴുവൻ വെള്ളംകൊണ്ടു മൂടിയിരുന്നു. നോഹ കൈ നീട്ടി ആ പ്രാവിനെ പിടിച്ചു പെട്ടകത്തിന്റെ ഉള്ളിലാക്കി. ഏഴു ദിവസംകൂടി കാത്തിരുന്നശേഷം നോഹ പ്രാവിനെ വീണ്ടും പുറത്തേക്കയച്ചു. സന്ധ്യയായപ്പോൾ പ്രാവ് മടങ്ങിവന്നു. അതിന്റെ ചുണ്ടിൽ ഒരു പച്ച ഒലിവില ഉണ്ടായിരുന്നു. അങ്ങനെ ഭൂമിയിൽനിന്നു വെള്ളമിറങ്ങി എന്നു നോഹ മനസ്സിലാക്കി. ഏഴു ദിവസം കഴിഞ്ഞ് ആ പ്രാവിനെ വീണ്ടും പുറത്തേക്കയച്ചു. പിന്നീട് അതു തിരിച്ചു വന്നില്ല. നോഹയ്‍ക്ക് അറുനൂറ്റിഒന്നു വയസ്സു തികഞ്ഞ വർഷം ഒന്നാം മാസം ഒന്നാം ദിവസം ആയപ്പോൾ ഭൂമിയിൽ വെള്ളം വറ്റിക്കഴിഞ്ഞിരുന്നു. നോഹ പെട്ടകത്തിന്റെ മേൽത്തട്ടു നീക്കി, പുറത്തേക്കു നോക്കിയപ്പോൾ നിലം ഉണങ്ങിയിരിക്കുന്നതായി കണ്ടു. രണ്ടാം മാസം ഇരുപത്തിഏഴാം ദിവസം ആയപ്പോൾ ഭൂമി തീർത്തും ഉണങ്ങിക്കഴിഞ്ഞിരുന്നു.

GENESIS 8 വായിക്കുക

GENESIS 8:1-14 - നുള്ള വീഡിയോ