അബ്രാമിനെ അനുഗമിച്ച ലോത്തിനും ആടുമാടുകളും കൂടാരങ്ങളുമുണ്ടായിരുന്നു. എന്നാൽ ഇരുകൂട്ടർക്കും ഒരുമിച്ചു കഴിയാൻ വേണ്ടത്ര മേച്ചിൽപ്പുറം അവിടെ ഇല്ലായിരുന്നു. അത്രവളരെ ആടുമാടുകളും മറ്റു സമ്പത്തും അവർക്കുണ്ടായിരുന്നു. അബ്രാമിന്റെയും ലോത്തിന്റെയും ഇടയന്മാർ തമ്മിൽ കലഹിക്കുക പതിവായി. അക്കാലത്ത് കനാന്യരും പെരിസ്യരും ആ ദേശത്തു പാർത്തിരുന്നു. അബ്രാം ലോത്തിനോടു പറഞ്ഞു: “നാം തമ്മിലോ നമ്മുടെ ഇടയന്മാർ തമ്മിലോ കലഹം ഉണ്ടായിക്കൂടാ. ഈ ദേശം മുഴുവൻ നിന്റെ മുമ്പിലില്ലേ? നമുക്കു തമ്മിൽ വേർപിരിയാം. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ട്; അതല്ല, നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്‍ക്കൊള്ളാം.” യോർദ്ദാൻതാഴ്‌വര മുഴുവൻ നല്ല നീരോട്ടമുള്ള പ്രദേശമെന്നു ലോത്ത് നോക്കിക്കണ്ടു. സോർപ്രദേശം വരെയുള്ള സ്ഥലം സർവേശ്വരന്റെ തോട്ടംപോലെയും ഈജിപ്തിലെ ഭൂമിപോലെയും ജലപുഷ്‍ടി ഉള്ളതായിരുന്നു. സൊദോമും ഗൊമോറായും സർവേശ്വരൻ നശിപ്പിക്കുന്നതിനു മുമ്പുള്ള അവസ്ഥ ഇതായിരുന്നു. ലോത്ത് യോർദ്ദാൻതാഴ്‌വര മുഴുവൻ തനിക്കുവേണ്ടി തിരഞ്ഞെടുത്തു കിഴക്കോട്ടു യാത്രതിരിച്ചു. അങ്ങനെ അവർ തമ്മിൽ പിരിഞ്ഞു. അബ്രാം കനാനിൽത്തന്നെ താമസിച്ചപ്പോൾ ലോത്ത് താഴ്‌വരയിലുള്ള പട്ടണങ്ങളിൽ വസിച്ചു; സൊദോംവരെ കൂടാരം മാറ്റി അടിച്ചു. സൊദോംനിവാസികൾ ദുഷ്ടന്മാരും സർവേശ്വരന്റെ മുമ്പിൽ മഹാപാപികളും ആയിരുന്നു. ലോത്ത് പിരിഞ്ഞുപോയതിനുശേഷം സർവേശ്വരൻ അബ്രാമിനോട് അരുളിച്ചെയ്തു: “നീ വടക്കും തെക്കും കിഴക്കും പടിഞ്ഞാറുമുള്ള സ്ഥലങ്ങൾ നോക്കിക്കാണുക. നീ കാണുന്ന ഭൂമിയെല്ലാം നിനക്കും നിന്റെ സന്തതികൾക്കും എന്നേക്കുമായി ഞാൻ നല്‌കും. ഭൂമിയിലെ മൺതരിപോലെ നിന്റെ സന്തതികളെ ഞാൻ വർധിപ്പിക്കും. മൺതരി എണ്ണിത്തീർക്കാൻ കഴിയുമെങ്കിൽ മാത്രമേ അവരെയും എണ്ണിത്തീർക്കാൻ കഴിയൂ. എഴുന്നേറ്റ് ആ ദേശമെല്ലാം നടന്നു കാണുക. അതെല്ലാം ഞാൻ നിനക്കു തരും.” അബ്രാം തന്റെ കൂടാരം മാറ്റി ഹെബ്രോനിലുള്ള മമ്രെയുടെ കരിവേലകത്തോപ്പിനടുത്തു ചെന്നു പാർത്തു. അവിടെ അദ്ദേഹം സർവേശ്വരന് ഒരു യാഗപീഠം നിർമ്മിച്ചു.
GENESIS 13 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: GENESIS 13:5-18
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ