EXODUS 2:1-10

EXODUS 2:1-10 MALCLBSI

ആ കാലത്ത് ലേവിഗോത്രത്തിൽപ്പെട്ട ഒരാൾ അതേ ഗോത്രത്തിൽനിന്നുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു. അവർക്കൊരു പുത്രൻ ജനിച്ചു. ശിശു കോമളനായിരുന്നതിനാൽ അമ്മ അവനെ മൂന്നുമാസം ഒളിച്ചുവച്ചു. പിന്നീട് അസാധ്യമെന്നു ബോധ്യമായപ്പോൾ അവൾ ഞാങ്ങണകൊണ്ട് ഒരു പെട്ടിയുണ്ടാക്കി, വെള്ളം കയറാത്തവിധം അതിൽ പശയും കീലും തേച്ചു; കുഞ്ഞിനെ അതിൽ കിടത്തി; നൈൽനദിയുടെ തീരത്ത് ഞാങ്ങണയുടെ ഇടയിൽ വച്ചു. അവന് എന്തു സംഭവിക്കുമെന്ന് അറിയാൻ അവന്റെ സഹോദരി അല്പം അകലെ കാത്തുനിന്നു. അപ്പോൾ ഫറവോയുടെ പുത്രി നദിയിൽ കുളിക്കാൻ വന്നു; അവളുടെ തോഴിമാർ നദീതീരത്തുകൂടി നടന്നു; ഞാങ്ങണയുടെ ഇടയിലിരുന്ന പെട്ടി രാജകുമാരിയുടെ ദൃഷ്‍ടിയിൽപെട്ടു. അത് എടുത്തുകൊണ്ടുവരാൻ അവൾ തോഴിയെ അയച്ചു. പെട്ടി തുറന്നപ്പോൾ ഒരു ആൺകുഞ്ഞ് കരയുന്നു. രാജകുമാരിക്ക് ആ ശിശുവിനോടു കരുണ തോന്നി. അവൾ പറഞ്ഞു: “ഇത് ഒരു എബ്രായശിശുവാണ്.” ശിശുവിന്റെ സഹോദരി രാജകുമാരിയെ സമീപിച്ചു ചോദിച്ചു: “ഈ കുട്ടിയെ പാലൂട്ടി വളർത്താൻ ഒരു എബ്രായസ്‍ത്രീയെ ഞാൻ കൂട്ടിക്കൊണ്ടു വരണമോ?” “കൊണ്ടുവരിക” എന്നു രാജകുമാരി പറഞ്ഞു. അവൾ ഓടിച്ചെന്ന് കുഞ്ഞിന്റെ അമ്മയെത്തന്നെ കൂട്ടിക്കൊണ്ടുവന്നു. രാജകുമാരി പറഞ്ഞു: “ഈ കുഞ്ഞിനെ കൊണ്ടുപോയി എനിക്കുവേണ്ടി പാലൂട്ടി വളർത്തുക. അതിനുള്ള ശമ്പളം ഞാൻ തരാം”. ആ സ്‍ത്രീ കുഞ്ഞിനെ കൊണ്ടുപോയി വളർത്തി. കുഞ്ഞു വളർന്നപ്പോൾ അവൾ അവനെ രാജകുമാരിയുടെ അടുക്കൽ കൊണ്ടുചെന്നു; അങ്ങനെ അവൻ രാജകുമാരിയുടെ പുത്രനായി വളർന്നു. “ഞാൻ അവനെ വെള്ളത്തിൽനിന്നു വലിച്ചെടുത്തു” എന്നു പറഞ്ഞ് അവൾ അവനു മോശ എന്നു പേരിട്ടു.

EXODUS 2 വായിക്കുക

EXODUS 2:1-10 - നുള്ള വീഡിയോ