DEUTERONOMY 18:9-22

DEUTERONOMY 18:9-22 MALCLBSI

നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കുന്ന ദേശത്ത് എത്തുമ്പോൾ അവിടെയുള്ള ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങൾ നിങ്ങൾ അനുകരിക്കരുത്. യാഗപീഠങ്ങളിൽ മകനെയോ മകളെയോ ഹോമിക്കുന്നവനോ പ്രശ്നം വയ്‍ക്കുന്നവനോ മുഹൂർത്തം നോക്കുന്നവനോ ആഭിചാരകനോ ക്ഷുദ്രക്കാരനോ മന്ത്രവാദിയോ വെളിച്ചപ്പാടോ ലക്ഷണവാദിയോ മരിച്ചുപോയവരുടെ ആത്മാക്കളോട് ആലോചന ചോദിക്കുന്നവനോ നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കരുത്. ഇവ പ്രവർത്തിക്കുന്നവരെ സർവേശ്വരൻ വെറുക്കുന്നു; അവരുടെ ഈ മ്ലേച്ഛതകൾ നിമിത്തമാണ് അവിടുന്ന് അങ്ങനെയുള്ളവരെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്നത്. നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ മുമ്പിൽ നിങ്ങൾ കുറ്റമറ്റവരായിരിക്കണം. നിങ്ങൾ നിഷ്കാസനം ചെയ്യാൻ പോകുന്ന ജനതകൾ, മുഹൂർത്തം നോക്കുന്നവരും പ്രശ്നം വയ്‍ക്കുന്നവരും പറയുന്നതനുസരിച്ചു ജീവിച്ചു; എന്നാൽ നിങ്ങൾ അങ്ങനെ ചെയ്യാൻ ദൈവമായ സർവേശ്വരൻ അനുവദിച്ചിട്ടില്ല. എന്നെപ്പോലെ ഒരു പ്രവാചകൻ നിങ്ങളുടെ ഇടയിൽനിന്ന് ഉയർന്നുവരാൻ അവിടുന്ന് ഇടയാക്കും. നിങ്ങൾ അദ്ദേഹത്തെ അനുസരിക്കണം; നിങ്ങൾ സീനായ്മലയിൽ ഒരുമിച്ചുകൂടിയിരുന്നപ്പോൾ ഞങ്ങൾ മരിക്കാതിരിക്കുന്നതിന് സർവേശ്വരന്റെ ശബ്ദം ഇനി കേൾക്കാനും ആ മഹാഗ്നി കാണാനും വീണ്ടും ഇടയാകരുതേ എന്ന് നിങ്ങൾ അവിടുത്തോട് അപേക്ഷിച്ചു. അന്ന് അവിടുന്നു എന്നോടു പറഞ്ഞു: “അവർ പറഞ്ഞത് ശരിയാണ്; അവരുടെ ഇടയിൽനിന്ന് നിന്നെപ്പോലെ ഒരുവനെ ഞാൻ അവർക്കുവേണ്ടി പ്രവാചകനായി ഉയർത്തും. എന്റെ വചനങ്ങൾ ഞാൻ അവനു കൊടുക്കും; ഞാൻ അവനോടു കല്പിക്കുന്നതെല്ലാം അവൻ ജനത്തോടു പറയും; അവൻ എന്റെ നാമത്തിൽ സംസാരിക്കും; അവനെ അനുസരിക്കാത്തവരെ ഞാൻ ശിക്ഷിക്കും.” എന്നാൽ ഒരു പ്രവാചകൻ ഞാൻ കല്പിക്കാതെ എന്റെ നാമത്തിൽ പ്രവചിക്കുകയോ മറ്റു ദേവന്മാരുടെ നാമത്തിൽ പ്രവചിക്കുകയോ ചെയ്താൽ അയാൾ മരിക്കണം. സർവേശ്വരൻ കല്പിക്കാത്ത വചനം ഞങ്ങൾ എങ്ങനെ തിരിച്ചറിയും എന്നു നിങ്ങൾ ചിന്തിച്ചേക്കാം. ഒരു പ്രവാചകൻ അവിടുത്തെ നാമത്തിൽ പ്രവചിച്ചിട്ട് അതു സംഭവിക്കാതിരിക്കുകയോ യാഥാർഥ്യമാകാതിരിക്കുകയോ ചെയ്താൽ അതു സർവേശ്വരന്റെ അരുളപ്പാടല്ല. പ്രവാചകൻ തന്നിഷ്ടപ്രകാരം സംസാരിച്ചതാണ്; നിങ്ങൾ അയാളെ ഭയപ്പെടേണ്ടതില്ല.

DEUTERONOMY 18 വായിക്കുക