ശൗലിന്റെയും ദാവീദിന്റെയും കുടുംബങ്ങൾ തമ്മിലുള്ള യുദ്ധം വളരെക്കാലം നീണ്ടുനിന്നു. ദാവീദിന്റെ കുടുംബം മേൽക്കുമേൽ ശക്തി പ്രാപിച്ചു; ശൗലിന്റെ കുടുംബം ക്രമേണ ക്ഷയിക്കുകയും ചെയ്തു. ഹെബ്രോനിൽ വച്ചു ദാവീദിനു പുത്രന്മാർ ജനിച്ചു; ജെസ്രീൽക്കാരിയായ അഹീനോവാമിൽ ജനിച്ച അമ്നോൻ ആയിരുന്നു ആദ്യജാതൻ. കർമ്മേൽക്കാരൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിലിൽ ജനിച്ച പുത്രൻ കിലെയാബ് രണ്ടാമനും ഗെശൂർരാജാവായ തൽമയിയുടെ പുത്രി മയഖായിൽ ജനിച്ച അബ്ശാലോം മൂന്നാമനും ഹഗ്ഗീത്തിൽ ജനിച്ച പുത്രൻ അദോനീയാ നാലാമനും അബീതാലിൽ ജനിച്ച ശെഫത്യാ അഞ്ചാമനും എഗ്ലായിൽ ജനിച്ച യിത്രെയാം ആറാമനും ആയിരുന്നു. ഹെബ്രോനിൽ വച്ചു ദാവീദിനു ജനിച്ച പുത്രന്മാർ ഇവരാണ്. ശൗലിന്റെയും ദാവീദിന്റെയും കുടുംബങ്ങൾ തമ്മിൽ യുദ്ധം നടന്നുകൊണ്ടിരിക്കെ, അബ്നേരിനു ശൗലിന്റെ കുടുംബത്തിൽ സ്വാധീനം വർധിച്ചുവന്നു. അയ്യായുടെ പുത്രി രിസ്പാ ശൗലിന്റെ ഉപഭാര്യ ആയിരുന്നു. ഒരു ദിവസം ഈശ്-ബോശെത്ത് അബ്നേരിനോടു ചോദിച്ചു: “നീ എന്റെ പിതാവിന്റെ ഉപഭാര്യയായ രിസ്പായോടൊത്തു ശയിച്ചതെന്തിന്?” അത് അബ്നേരിനെ കുപിതനാക്കി; അയാൾ ചോദിച്ചു: “ഞാൻ യെഹൂദാപക്ഷത്തെ ഒരു നായ് എന്നാണോ നിന്റെ വിചാരം? നിന്റെ പിതാവായ ശൗലിന്റെ കുടുംബത്തോടും സഹോദരരോടും സ്നേഹിതരോടും ഞാൻ ഇന്നുവരെ വിശ്വസ്തനായിരുന്നു. ദാവീദിന്റെ പിടിയിൽ അകപ്പെടാതെ ഞാൻ നിന്നെ രക്ഷിച്ചു. എന്നിട്ടും ഒരു സ്‍ത്രീയുടെ കാര്യം പറഞ്ഞ് നീ എന്നെ കുറ്റപ്പെടുത്തുകയാണോ? ശൗലിന്റെ കുടുംബത്തിൽനിന്നു രാജ്യമെടുത്ത് ദാൻ മുതൽ ബേർ-ശേബാവരെ ഇസ്രായേലിലും യെഹൂദ്യയിലും ദാവീദിന്റെ സിംഹാസനം സ്ഥാപിക്കുമെന്നു സർവേശ്വരൻ ദാവീദിനോടു പ്രതിജ്ഞ ചെയ്തിട്ടുള്ളതു നിറവേറ്റിക്കൊടുക്കാതെയിരുന്നാൽ ദൈവം ഈ അബ്നേരിനെ കഠിനമായി ശിക്ഷിക്കട്ടെ.” അബ്നേരിനെ ഭയപ്പെട്ടിരുന്നതിനാൽ ഒരു വാക്കുപോലും മറുപടി പറയാൻ ഈശ്-ബോശെത്തിനു കഴിഞ്ഞില്ല. ഹെബ്രോനിൽ പാർത്തിരുന്ന ദാവീദിന്റെ അടുക്കൽ അബ്നേർ ദൂതന്മാരെ അയച്ച് അറിയിച്ചു: “ഈ ദേശം ആർക്കുള്ളതാണ്? എന്നോട് ഉടമ്പടി ചെയ്യുക; ഇസ്രായേൽ മുഴുവനെയും അങ്ങയുടെ പക്ഷത്താക്കുന്നതിനു ഞാൻ സഹായിക്കാം.” ദാവീദു പറഞ്ഞു: “നല്ലതു തന്നെ; ഞാൻ ഉടമ്പടി ചെയ്യാം; എന്നാൽ ഒരു വ്യവസ്ഥയുണ്ട്; നീ എന്നെ കാണാൻ വരുമ്പോൾ ശൗലിന്റെ മകൾ മീഖളിനെ കൂട്ടിക്കൊണ്ടു വരണം.” ദാവീദ് ഈശ്-ബോശെത്തിന്റെ അടുക്കൽ ദൂതന്മാരെ അയച്ച് അയാളെ അറിയിച്ചു: “എന്റെ ഭാര്യയായ മീഖളിനെ തിരിച്ചുതരിക; നൂറു ഫെലിസ്ത്യരുടെ അഗ്രചർമം കൊടുത്താണ് ഞാൻ അവളെ വിവാഹം കഴിച്ചത്.” ലായീശിന്റെ മകനും മീഖളിന്റെ ഭർത്താവുമായ ഫൽതിയേലിന്റെ അടുക്കൽനിന്ന് ഈശ്-ബോശെത്ത് അവളെ വരുത്തി. അവളുടെ ഭർത്താവ് കരഞ്ഞുകൊണ്ട് ബഹൂരിംവരെ അവളുടെ പിന്നാലെ ചെന്നു; മടങ്ങിപ്പോകാൻ അബ്നേർ പറഞ്ഞപ്പോൾ അവൻ മടങ്ങിപ്പോയി. അബ്നേർ ഇസ്രായേൽനേതാക്കന്മാരോടു സംസാരിച്ചു: “ദാവീദിനെ രാജാവായി ലഭിക്കാൻ കുറെ നാളായി നിങ്ങൾ കാത്തിരിക്കുകയാണല്ലോ; ഇപ്പോൾ അതിനുള്ള അവസരം വന്നിരിക്കുന്നു. എന്റെ ദാസനായ ദാവീദു മുഖേന ഫെലിസ്ത്യരിൽനിന്നും മറ്റു സകല ശത്രുക്കളിൽനിന്നും ഇസ്രായേലിനെ ഞാൻ വീണ്ടെടുക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്തിട്ടുള്ളതു നിങ്ങൾ ഓർക്കുക.” അബ്നേർ ബെന്യാമീൻ ഗോത്രക്കാരോടും സംസാരിച്ചു; പിന്നീട് ഇസ്രായേല്യരുടെയും ബെന്യാമീൻഗോത്രത്തിന്റെയും സമ്മതം ദാവീദിനെ അറിയിക്കുന്നതിന് അബ്നേർ ഹെബ്രോനിലേക്കു പോയി. ഇരുപതു പേരോടൊത്ത് അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ എത്തി. ദാവീദ് അവർക്കുവേണ്ടി ഒരു വിരുന്നൊരുക്കി. അബ്നേർ ദാവീദിനോടു പറഞ്ഞു: “ഞാൻ പോയി ഇസ്രായേൽ മുഴുവനെയും എന്റെ യജമാനന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവരാം; അവർ അങ്ങയോട് ഉടമ്പടി ചെയ്യും. അപ്പോൾ അങ്ങ് ആഗ്രഹിക്കുന്നതുപോലെ അവരുടെയെല്ലാം രാജാവാകാം.” ദാവീദ് അബ്നേരിനെ പറഞ്ഞയച്ചു; അയാൾ സമാധാനത്തോടെ പോയി.
2 SAMUELA 3 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 SAMUELA 3:1-21
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ