2 KORINTH 5:12-21

2 KORINTH 5:12-21 MALCLBSI

ഞങ്ങൾ വീണ്ടും നിങ്ങളുടെ മുമ്പിൽ ഞങ്ങളെത്തന്നെ ശ്ലാഘിക്കുവാൻ ശ്രമിക്കുകയല്ല; പ്രത്യുത നിങ്ങൾക്കു ഞങ്ങളെക്കുറിച്ച് അഭിമാനം കൊള്ളുന്നതിനു മതിയായ കാരണമുണ്ടാകുവാൻ വേണ്ടിയാണു ശ്രമിക്കുന്നത്. തന്മൂലം യഥാർഥസ്വഭാവം നോക്കാതെ മുഖം നോക്കി പ്രശംസിക്കുന്നവർക്കു മറുപടി പറയുവാൻ നിങ്ങൾ പ്രാപ്തരാകും. ഞങ്ങൾ സുബോധമില്ലാത്തവരാണോ? എങ്കിൽ അതു ദൈവത്തിനുവേണ്ടിയാകുന്നു; ഞങ്ങൾ സുബോധമുള്ളവരാണെങ്കിൽ അതു നിങ്ങൾക്കുവേണ്ടിയത്രേ. ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ ഭരിക്കുന്നു; എല്ലാവർക്കുംവേണ്ടിയാണ് ഒരാൾ മരിച്ചത് എന്നും അതുകൊണ്ട് എല്ലാവരും അവിടുത്തെ മരണത്തിൽ പങ്കാളികളാകുന്നു എന്നും ഞങ്ങൾക്കു ബോധ്യമായിരിക്കുന്നു. അവിടുന്ന് എല്ലാവർക്കുംവേണ്ടി മരിച്ചു. അതുകൊണ്ട് ഇനി ജീവിക്കുന്നവർ തങ്ങൾക്കുവേണ്ടിയല്ല, തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർത്തെഴുന്നേറ്റ കർത്താവിനുവേണ്ടിയാണു ജീവിക്കേണ്ടത്. അതിനാൽ ഞങ്ങൾ ഇനി മാനുഷികമായ കാഴ്ചപ്പാടിൽ ആരെയും വിധിക്കുന്നില്ല. മാനുഷികമായ കാഴ്ചപ്പാട് അനുസരിച്ച് ഞങ്ങൾ ഒരിക്കൽ ക്രിസ്തുവിനെ മനസ്സിലാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഒരുവൻ ക്രിസ്തുവിനോട് ഏകീഭവിച്ചാൽ അവൻ പുതിയ സൃഷ്‍ടിയാകുന്നു; പഴയത് പോകുകയും പുതിയതു വരികയും ചെയ്തിരിക്കുന്നു. ശത്രുക്കളായിരുന്ന നമ്മെ ക്രിസ്തുവിൽക്കൂടി തന്റെ മിത്രങ്ങളായി രൂപാന്തരപ്പെടുത്തുകയും ആ രഞ്ജിപ്പിക്കലിന്റെ ശുശ്രൂഷ നമുക്കു നല്‌കുകയും ചെയ്ത ദൈവമാണ് ഇവയെല്ലാം ചെയ്യുന്നത്. ദൈവം ക്രിസ്തുവിലായിരുന്നു. അവിടുന്നു ക്രിസ്തുവിലൂടെ മനുഷ്യരാശിയെ ആകമാനം, അവരുടെ പാപങ്ങൾ കണക്കിലെടുക്കാതെ, തന്നോട് അനുരഞ്ജിപ്പിച്ചു. ഇതാണ് ഞങ്ങളെ ഏല്പിച്ചിരിക്കുന്ന സന്ദേശം. അതുകൊണ്ട് ക്രിസ്തുവിന്റെ സ്ഥാനപതികളായ ഞങ്ങളിൽകൂടി ദൈവം നിങ്ങളോട് അഭ്യർഥിക്കുന്നു. ദൈവത്തോടു നിങ്ങൾ രമ്യപ്പെടുക എന്നു ക്രിസ്തുവിനുവേണ്ടി ഞങ്ങൾ അപേക്ഷിക്കുന്നു. പാപരഹിതനായ ക്രിസ്തുവിനെ ദൈവം നമുക്കുവേണ്ടി പാപമാക്കിത്തീർത്തു. ക്രിസ്തുവിനോടുള്ള നമ്മുടെ സംയോജനത്താൽ ദൈവത്തിന്റെ നീതീകരണപ്രവൃത്തിക്കു നമ്മെ വിധേയരാക്കുവാനാണ് അപ്രകാരം ചെയ്തത്.

2 KORINTH 5 വായിക്കുക