2 CHRONICLE 28:1-15

2 CHRONICLE 28:1-15 MALCLBSI

വാഴ്ച ആരംഭിച്ചപ്പോൾ ആഹാസിന് ഇരുപതു വയസ്സായിരുന്നു; അദ്ദേഹം പതിനാറു വർഷം യെരൂശലേമിൽ ഭരിച്ചു; എന്നാൽ പൂർവപിതാവായ ദാവീദിനെപ്പോലെ സർവേശ്വരനു ഹിതകരമായവിധം അദ്ദേഹം പ്രവർത്തിച്ചില്ല. ഇസ്രായേൽരാജാക്കന്മാരെപ്പോലെ അദ്ദേഹം ജീവിച്ചു; ബാൽവിഗ്രഹങ്ങൾ വാർത്തുണ്ടാക്കി. ബെൻ-ഹിന്നോം താഴ്‌വരയിൽ അദ്ദേഹം ധൂപം അർപ്പിച്ചു; ഇസ്രായേൽജനത്തിന്റെ ഇടയിൽനിന്നു സർവേശ്വരൻ നീക്കിക്കളഞ്ഞ ജനതകളുടെ മ്ലേച്ഛാചാരപ്രകാരം തന്റെ പുത്രന്മാരെ അഗ്നിയിൽ ഹോമിച്ചു. അദ്ദേഹം പൂജാഗിരികളിലും കുന്നുകളിലും സകല പച്ചമരങ്ങളുടെ തണലിലും ബലിയും ധൂപവും അർപ്പിച്ചു. ആഹാസിനെ ദൈവമായ സർവേശ്വരൻ സിറിയാരാജാവിന്റെ കൈയിൽ ഏല്പിച്ചു. സിറിയാരാജാവ് അദ്ദേഹത്തെ തോല്പിച്ച് ജനങ്ങളിൽ അനേകം പേരെ തടവുകാരാക്കി ദമാസ്കസിലേക്കു കൊണ്ടുപോയി. പിന്നീടു സർവേശ്വരൻ ആഹാസിനെ ഇസ്രായേലിന്റെ കൈയിൽ ഏല്പിച്ചു. അവരും ഒരു വലിയ കൂട്ടക്കൊല നടത്തി അദ്ദേഹത്തെ പരാജയപ്പെടുത്തി. ഇസ്രായേൽരാജാവും രെമല്യായുടെ പുത്രനുമായ പേക്കഹ് യെഹൂദ്യയിൽ ഒരുലക്ഷത്തിരുപതിനായിരം ധീരയോദ്ധാക്കളെ ഒറ്റ ദിവസം സംഹരിച്ചു. അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനെ ഉപേക്ഷിച്ചുവല്ലോ. എഫ്രയീമ്യനും ധീരനുമായ സിക്രി, രാജകുമാരനായ മയശേയായെയും കൊട്ടാരത്തിലെ സേനാനായകനായ അസ്രീക്കാമിനെയും രാജാവു കഴിഞ്ഞുള്ള അടുത്ത അധികാരിയായ എല്‌ക്കാനയെയും വധിച്ചു. ഇസ്രായേല്യർ അവരുടെ ചാർച്ചക്കാരായ യെഹൂദ്യരിൽ സ്‍ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെ രണ്ടുലക്ഷം പേരെ ബന്ധനസ്ഥരാക്കി; അവരോടൊപ്പം വളരെയധികം കൊള്ളമുതലും അവർ ശമര്യയിലേക്കു കൊണ്ടുപോയി. സർവേശ്വരന്റെ പ്രവാചകനായി ഒദേദ് എന്നൊരാൾ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം ശമര്യയിലേക്കു വന്ന സൈന്യത്തിനു നേരേ ചെന്നു പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ യെഹൂദായോടു കോപിച്ചിരുന്നതുകൊണ്ട് അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചു. നിങ്ങൾ അവരെ അതിക്രൂരമായി സംഹരിച്ച വിവരം ദൈവസന്നിധിയിൽ എത്തിയിരിക്കുന്നു. ഇപ്പോൾ നിങ്ങൾ യെരൂശലേമിലും യെഹൂദ്യയിലുമുള്ള സ്‍ത്രീപുരുഷന്മാരെ അടിമകളാക്കാൻ ഒരുങ്ങുന്നു. നിങ്ങളുടെ ദൈവമായ സർവേശ്വരനോടു നിങ്ങളും പാപം ചെയ്തിട്ടില്ലേ? അതുകൊണ്ട് ഞാൻ പറയുന്നതു ശ്രദ്ധിക്കുക. നിങ്ങൾ ബന്ധനസ്ഥരാക്കിക്കൊണ്ടുവന്ന നിങ്ങളുടെ ചാർച്ചക്കാരെ വിട്ടയയ്‍ക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ അവിടുത്തെ ഉഗ്രകോപം നിങ്ങളുടെമേൽ പതിക്കും.” എഫ്രയീമ്യനേതാക്കന്മാരായ യോഹാനാന്റെ പുത്രൻ അസര്യാ, മെശില്ലേമോത്തിന്റെ പുത്രൻ ബേരെഖ്യാ, ശല്ലൂമിന്റെ പുത്രൻ യെഹിസ്കീയാ, ഹദ്ലായിയുടെ പുത്രൻ അമാസ എന്നീ നാലു പേർ യുദ്ധം കഴിഞ്ഞ് മടങ്ങിവന്നവരോടു പറഞ്ഞു: “യുദ്ധത്തടവുകാരെ നിങ്ങൾ ഇവിടെ കൊണ്ടുവരരുത്; അങ്ങനെ ചെയ്താൽ നമ്മുടെ ഇപ്പോഴുള്ള പാപങ്ങൾക്കും അകൃത്യങ്ങൾക്കും പുറമേ സർവേശ്വരന് എതിരെയുള്ള നമ്മുടെ അകൃത്യം വർധിക്കും. നമ്മുടെ കുറ്റം ഇപ്പോൾ തന്നെ വളരെ വലുതാണ്; ഇസ്രായേലിനെതിരെ അവിടുത്തെ ഉഗ്രകോപം ജ്വലിക്കും.” പടയാളികൾ അപ്പോൾ തന്നെ പ്രഭുക്കന്മാരുടെയും ജനസമൂഹം മുഴുവന്റെയും മുമ്പിൽ തടവുകാരോടൊപ്പം കൊള്ളമുതലും ഉപേക്ഷിച്ചുപോയി. പ്രത്യേകം നിയോഗിക്കപ്പെട്ടിരുന്ന ആളുകൾ മുമ്പോട്ടു വന്നു തടവുകാരെ ഏറ്റെടുത്തു. അവരിൽ നഗ്നരായവരെ കൊള്ളമുതലിൽ നിന്നെടുത്ത വസ്ത്രങ്ങളും ചെരുപ്പും ധരിപ്പിച്ച് അവർക്ക് ഭക്ഷണപാനീയങ്ങളും നല്‌കി; മുറിവുകളിൽ എണ്ണ പുരട്ടി; അവശരായവരെ കഴുതപ്പുറത്തു കയറ്റി, അങ്ങനെ അവരെയെല്ലാം ഈന്തപ്പനകളുടെ നഗരമായ യെരീഹോവിൽ അവരുടെ ചാർച്ചക്കാരുടെ അടുക്കൽ കൊണ്ടുചെന്നാക്കിയ ശേഷം അവർ ശമര്യയിലേക്കു മടങ്ങി.

2 CHRONICLE 28 വായിക്കുക