1 SAMUELA 16:4-12

1 SAMUELA 16:4-12 MALCLBSI

അവിടുന്നു കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു. അദ്ദേഹം ബേത്‍ലഹേമിലേക്കു പോയി; നഗരത്തിലെ നേതാക്കന്മാർ ഭയന്നു വിറച്ചു ശമൂവേലിനെ കാണാൻ വന്നു. “അങ്ങയുടെ വരവു സമാധാനപൂർവമോ” എന്ന് അവർ ചോദിച്ചു. ശമൂവേൽ അവരോടു പറഞ്ഞു: “അതേ, സമാധാനത്തോടെതന്നെ. ഞാൻ സർവേശ്വരനു യാഗം കഴിക്കാൻ വന്നിരിക്കുകയാണ്; നിങ്ങൾ സ്വയം ശുദ്ധീകരിച്ച് എന്റെ കൂടെ വരുവിൻ.” അദ്ദേഹം യിശ്ശായിയെയും പുത്രന്മാരെയും ശുദ്ധീകരിച്ച് അവരെയും യാഗത്തിനു ക്ഷണിച്ചു. അവർ വന്നപ്പോൾ യിശ്ശായിയുടെ പുത്രനായ എലീയാബിനെ ശമൂവേൽ ശ്രദ്ധിച്ചു; സർവേശ്വരന്റെ അഭിഷിക്തൻ അവനായിരിക്കും എന്ന് അദ്ദേഹം കരുതി. എന്നാൽ സർവേശ്വരൻ അദ്ദേഹത്തോടു പറഞ്ഞു: “അവന്റെ ബാഹ്യരൂപമോ ഉയരമോ നോക്കരുത്; ഞാൻ അവനെ തള്ളിക്കളഞ്ഞിരിക്കുന്നു. മനുഷ്യൻ നോക്കുന്ന വിധമല്ല ഞാൻ നോക്കുന്നത്; മനുഷ്യൻ ബാഹ്യരൂപം നോക്കുന്നു; സർവേശ്വരനായ ഞാനാകട്ടെ ഹൃദയത്തെ നോക്കുന്നു.” പിന്നീട് യിശ്ശായി തന്റെ രണ്ടാമത്തെ പുത്രനായ അബീനാദാബിനെ വിളിച്ചു ശമൂവേലിന്റെ മുമ്പിൽ വരുത്തി; അവനെയും സർവേശ്വരൻ തിരഞ്ഞെടുത്തിട്ടില്ല എന്നു ശമൂവേൽ പറഞ്ഞു. അതിനുശേഷം യിശ്ശായി ശമ്മയെ വിളിച്ചു; ഇവനെയും അവിടുന്നു തിരഞ്ഞെടുത്തിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ യിശ്ശായി തന്റെ ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പിൽ വിളിച്ചു വരുത്തി; എന്നാൽ അദ്ദേഹം യിശ്ശായിയോടു പറഞ്ഞു: “സർവേശ്വരൻ ഇവരിൽ ആരെയും തിരഞ്ഞെടുത്തിട്ടില്ല. നിന്റെ പുത്രന്മാർ എല്ലാവരും ഇവിടെ വന്നുവോ” എന്നു ശമൂവേൽ ചോദിച്ചു. “ഇനിയും ഏറ്റവും ഇളയപുത്രനുണ്ട്; അവൻ ആടുകളെ മേയ്‍ക്കുകയാണ്” എന്നു യിശ്ശായി പറഞ്ഞു. “അവനെക്കൂടെ വരുത്തുക; അവൻ വന്നതിനുശേഷമേ ഞങ്ങൾ ഭക്ഷണം കഴിക്കുകയുള്ളൂ” എന്നു ശമൂവേൽ പറഞ്ഞു. ഉടനെ യിശ്ശായി ആളയച്ച് അവനെ വരുത്തി; അവൻ പവിഴനിറവും മനോഹര നയനങ്ങളും ഉള്ള കോമളനായിരുന്നു. അപ്പോൾ സർവേശ്വരൻ അരുളിച്ചെയ്തു: “ഇവനെ അഭിഷേകം ചെയ്യുക; ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത് ഇവനെയാണ്.”

1 SAMUELA 16 വായിക്കുക