1 LALTE 6:1-18

1 LALTE 6:1-18 MALCLBSI

ഇസ്രായേൽജനം ഈജിപ്തിൽനിന്നു പുറപ്പെട്ടതിന്റെ നാനൂറ്റി എൺപതാം വർഷം അതായതു ശലോമോന്റെ വാഴ്ചയുടെ നാലാം വർഷം രണ്ടാം മാസമായ സീവ് മാസത്തിലാണ് അദ്ദേഹം ദേവാലയത്തിന്റെ പണി ആരംഭിച്ചത്. ശലോമോൻരാജാവു സർവേശ്വരനുവേണ്ടി നിർമ്മിച്ച ആലയത്തിന് അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു. ദേവാലയത്തിന്റെ മുൻഭാഗത്ത് പത്തു മുഴം വീതിയും ആലയത്തിന്റെ വീതിയായ ഇരുപതു മുഴം നീളവുമുള്ള ഒരു പൂമുഖം ഉണ്ടായിരുന്നു. ദേവാലയഭിത്തികളിൽ അകത്തു വിസ്താരം കൂടിയതും പുറത്തേക്കു വരുമ്പോൾ വിസ്താരം കുറഞ്ഞതുമായ ജനാലകളും ഉണ്ടായിരുന്നു. ദേവാലയത്തിന്റെ അന്തർമന്ദിരമടക്കമുള്ള പുറംഭിത്തികളോടു ചേർന്നു തട്ടുകളായി മുറികൾ നിർമ്മിച്ചു. താഴത്തെ നിലയ്‍ക്ക് അഞ്ചു മുഴവും നടുവിലത്തേതിന് ആറു മുഴവും മുകളിലത്തേതിന് ഏഴു മുഴവും വീതിയുണ്ടായിരുന്നു; മുറികളുടെ തുലാങ്ങൾ ദേവാലയഭിത്തിയിൽ തുളച്ചുകടക്കാതിരിക്കത്തക്കവിധം പുറംഭിത്തികളിൽതന്നെ അവ ഉറപ്പിച്ചിരുന്നു. കല്ലു വെട്ടുന്ന കുഴിയിൽ വച്ചുതന്നെ അവ ചെത്തി ഒരുക്കിയിരുന്നതുകൊണ്ടു പണി നടക്കുന്ന സമയത്തു ദേവാലയത്തിൽ മഴുവിന്റെയോ ചുറ്റികയുടെയോ മറ്റ് ഇരുമ്പായുധങ്ങളുടെയോ ഒച്ച കേട്ടിരുന്നില്ല. താഴത്തെ നിലയുടെ വാതിൽ ദേവാലയത്തിന്റെ തെക്കുവശത്തായിരുന്നു. ചുറ്റിക്കയറാവുന്ന ഗോവണിയിലൂടെ മധ്യനിലയിലേക്കും അവിടെനിന്നു മുകളിലത്തെ നിലയിലേക്കും കയറാം. അങ്ങനെ ശലോമോൻ ദേവാലയത്തിന്റെ പണി പൂർത്തിയാക്കി; ദേവദാരുകൊണ്ടുള്ള പലകയും തുലാങ്ങളും കൊണ്ടു മച്ചിട്ടു. ആലയത്തിന്റെ ചുറ്റുമുള്ള തട്ടുകൾ അഞ്ചു മുഴം ഉയരത്തിലാണ് നിർമ്മിച്ചിരുന്നത്. ദേവദാരുതടികൊണ്ട് അവ ദേവാലയത്തോടു ബന്ധിപ്പിച്ചിരുന്നു. സർവേശ്വരൻ ശലോമോനോട് അരുളിച്ചെയ്തു: “നീ എനിക്ക് ആലയം പണിയുകയാണല്ലോ. നീ എന്റെ സകല ചട്ടങ്ങളും അനുശാസനങ്ങളും കല്പനകളും അനുസരിച്ചു ജീവിച്ചാൽ ഞാൻ നിന്റെ പിതാവായ ദാവീദിനോടു ചെയ്തിരുന്ന വാഗ്ദാനം നിന്നിൽ നിറവേറ്റും. ഞാൻ ഇസ്രായേൽജനത്തിന്റെ ഇടയിൽത്തന്നെ പാർക്കും; എന്റെ ജനമായ ഇസ്രായേലിനെ ഞാൻ ഉപേക്ഷിക്കുകയില്ല.” ശലോമോൻ ദേവാലയത്തിന്റെ പണി പൂർത്തിയാക്കി. ദേവാലയഭിത്തികളുടെ ഉൾവശം തറമുതൽ മച്ചുവരെ ദേവദാരുപ്പലകകൊണ്ടു പൊതിഞ്ഞു; തറയിൽ സരളമരപ്പലകകൾ നിരത്തി. ദേവാലയത്തിന്റെ പിൻഭാഗത്തെ ഇരുപതു മുഴം തറമുതൽ ഉത്തരംവരെ ദേവദാരുപ്പലകകൊണ്ടു വേർതിരിച്ചു. അങ്ങനെയാണ് അന്തർമന്ദിരമായ അതിവിശുദ്ധസ്ഥലം നിർമ്മിച്ചത്. അതിവിശുദ്ധ സ്ഥലത്തിനു മുമ്പിലുള്ള ദേവാലയഭാഗത്തിനു നാല്പതു മുഴം നീളമുണ്ടായിരുന്നു. ദേവാലയത്തിന്റെ ഉൾച്ചുവരുകൾ കല്ലു കാണാൻ പാടില്ലാത്തവിധം ദേവദാരുപ്പലകകൾകൊണ്ട് പൊതിഞ്ഞിരുന്നു. ഫലങ്ങളും വിടർന്ന പൂക്കളും കൊത്തി മനോഹരമാക്കിയവയായിരുന്നു ആ പലകകൾ.

1 LALTE 6 വായിക്കുക