1 KORINTH 3:10-23

1 KORINTH 3:10-23 MALCLBSI

ദൈവം എനിക്കു നല്‌കിയ വരമനുസരിച്ച് വിവേകമുള്ള ഒരു മുഖ്യശില്പിയെപ്പോലെ ഞാൻ അടിസ്ഥാനമിട്ടു; മറ്റൊരാൾ അതിന്മേൽ പണിയുന്നു. താൻ എങ്ങനെയാണു പണിയുന്നതെന്ന് ഓരോരുത്തരും ശ്രദ്ധിച്ചുകൊള്ളട്ടെ. എന്തെന്നാൽ യേശുക്രിസ്തു എന്ന ഏക അടിസ്ഥാനം നേരത്തെ ഇട്ടിട്ടുണ്ട്. മറ്റൊരടിസ്ഥാനമിടുവാൻ ആർക്കും സാധ്യമല്ല. ഈ അടിസ്ഥാനത്തിന്മേൽ ചിലർ പൊന്ന്, വെള്ളി, വിലയേറിയ രത്നം മുതലായവ ഉപയോഗിച്ചു പണിയുന്നു; മറ്റുള്ളവർ മരമോ, പുല്ലോ, വയ്‍ക്കോലോ ഉപയോഗിക്കും. ക്രിസ്തുവിന്റെ ദിവസത്തിൽ ഓരോ വ്യക്തിയുടെയും പണിയുടെ സവിശേഷത തുറന്നുകാട്ടുമ്പോൾ അതു വ്യക്തമാകും. അന്ന് ഓരോ വ്യക്തിയുടെയും പണിയുടെ സവിശേഷത അഗ്നിശോധന എടുത്തുകാട്ടുകയും ചെയ്യും. താൻ പ്രസ്തുത അടിസ്ഥാനത്തിന്മേൽ നിർമിച്ചത് അഗ്നിയെ അതിജീവിക്കുമെങ്കിൽ നിർമിതാവിനു പ്രതിഫലം ലഭിക്കും. എന്നാൽ ആരെങ്കിലും നിർമിച്ചത് അഗ്നിക്കിരയായാൽ അത് അവന് നഷ്ടപ്പെടും; അഗ്നിയിലൂടെ പുറത്തുവരുന്നവനെപ്പോലെ അവൻ രക്ഷിക്കപ്പെടും. നിങ്ങൾ ദൈവത്തിന്റെ ആലയമാകുന്നു എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾക്ക് അറിഞ്ഞുകൂടേ? അതുകൊണ്ട് ആരെങ്കിലും ദൈവത്തിന്റെ ആലയം നശിപ്പിച്ചാൽ ദൈവം അവനെ നശിപ്പിക്കും. എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ മന്ദിരം വിശുദ്ധമാണ്. നിങ്ങൾ തന്നെ അവിടുത്തെ മന്ദിരമാണല്ലോ. ആരും സ്വയം വഞ്ചിക്കരുത്. ലൗകികമായ മാനദണ്ഡങ്ങൾ അനുസരിച്ചു ജ്ഞാനിയാണെന്ന് നിങ്ങളിൽ ആരെങ്കിലും സ്വയം വിചാരിക്കുന്നെങ്കിൽ അയാൾ യഥാർഥ ജ്ഞാനിയായിത്തീരേണ്ടതിന് ഭോഷനായിത്തീരണം. എന്തെന്നാൽ ജ്ഞാനമെന്നു ലോകം കരുതുന്നത് ദൈവത്തിന്റെ ദൃഷ്‍ടിയിൽ ഭോഷത്തമാകുന്നു. ‘ബുദ്ധിമാന്മാരെ അവരുടെ കൗശലത്തിൽത്തന്നെ ദൈവം കുടുക്കുന്നു’ എന്നും ‘ജ്ഞാനികളുടെ ചിന്തയ്‍ക്ക് ഒരു വിലയുമില്ലെന്നു കർത്താവ് അറിയുന്നു’ എന്നും വേദഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ടല്ലോ. അതിനാൽ മനുഷ്യന്റെ കർമശേഷിയിൽ ആരും അഹങ്കരിക്കരുത്. എല്ലാം നിങ്ങൾക്കുള്ളതാണല്ലോ. പൗലൊസും, അപ്പൊല്ലോസും, പത്രോസും, ഈ ലോകവും, ജീവനും, മരണവും, ഇപ്പോഴുള്ളതും, വരുവാനുള്ളതും എല്ലാം നിങ്ങളുടേതാണ്. നിങ്ങളാകട്ടെ ക്രിസ്തുവിനുള്ളവരാകുന്നു; ക്രിസ്തു ദൈവത്തിനുള്ളവനും.

1 KORINTH 3 വായിക്കുക