ദാവീദിന്റെ പുത്രനും ഇസ്രായേൽരാജാവുമായ ശലോമോന്റെ സുഭാഷിതങ്ങൾ:
മനുഷ്യർക്കു ജ്ഞാനവും ശിക്ഷണവും നേടുന്നതിനും
വിവേകവചനങ്ങൾ ഗ്രഹിക്കുന്നതിനും;
പരിജ്ഞാനത്തോടെയുള്ള പെരുമാറ്റം, നീതി, ന്യായം, ഔചിത്യം
എന്നിവയ്ക്കുള്ള പ്രബോധനം ലഭിക്കാനും;
ലളിതമാനസർക്കു കാര്യപ്രാപ്തിയും,
യുവാക്കൾക്കു പരിജ്ഞാനവും വകതിരിവും പ്രദാനംചെയ്യുന്നതിനും