YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 28

28
1ആരും ഓടിക്കാതെ ദുഷ്ടന്മാർ ഓടിപ്പോകുന്നു;
നീതിമാന്മാരോ ബാലസിംഹംപോലെ നിർഭയമായിരിക്കുന്നു.
2ദേശത്തെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാർ പലരായിരിക്കുന്നു;
ബുദ്ധിയും പരിജ്ഞാനവും ഉള്ളവർ മുഖാന്തരമോ അതിന്റെ വ്യവസ്ഥ ദീർഘമായി നില്ക്കുന്നു.
3അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രൻ
വിളവിനെ വച്ചേക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു.
4ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു;
ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോട് എതിർക്കുന്നു.
5ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല;
യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.
6തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ
പരമാർഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.
7ന്യായപ്രമാണത്തെ പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ;
അതിഭക്ഷകന്മാർക്ക് സഖിയായവനോ അപ്പനെ അപമാനിക്കുന്നു.
8പലിശയും ലാഭവും വാങ്ങി സമ്പത്തു വർധിപ്പിക്കുന്നവൻ
അഗതികളോടു കൃപാലുവായവനുവേണ്ടി അതു ശേഖരിക്കുന്നു.
9ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളഞ്ഞാൽ
അവന്റെ പ്രാർഥനതന്നെയും വെറുപ്പാകുന്നു.
10നേരുള്ളവരെ ദുർമാർഗത്തിലേക്കു തെറ്റിക്കുന്നവൻ
താൻ കുഴിച്ച കുഴിയിൽ തന്നെ വീഴും;
നിഷ്കളങ്കന്മാരോ നന്മ അവകാശമാക്കും.
11ധനവാൻ തനിക്കുതന്നെ ജ്ഞാനിയായി തോന്നുന്നു;
ബുദ്ധിയുള്ള അഗതിയോ അവനെ ശോധന ചെയ്യുന്നു.
12നീതിമാന്മാർ ജയഘോഷം കഴിക്കുമ്പോൾ മഹോത്സവം;
ദുഷ്ടന്മാർ ഉയർന്നുവരുമ്പോഴോ ആളുകൾ ഒളിച്ചുകൊള്ളുന്നു.
13തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല;
അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.
14എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ;
ഹൃദയത്തെ കഠിനമാക്കുന്നവനോ അനർഥത്തിൽ അകപ്പെടും.
15അഗതികളിൽ കർത്തൃത്വം നടത്തുന്ന ദുഷ്ടൻ
ഗർജിക്കുന്ന സിംഹത്തിനും ഇരതേടി നടക്കുന്ന കരടിക്കും തുല്യൻ.
16ബുദ്ധിഹീനനായ പ്രഭു മഹാപീഡകനും ആകുന്നു;
ദ്രവ്യാഗ്രഹം വെറുക്കുന്നവനോ ദീർഘായുസ്സോടെ ഇരിക്കും.
17രക്തപാതകഭാരം ചുമക്കുന്നവൻ കുഴിയിലേക്കു ബദ്ധപ്പെടും;
അവനെ ആരും തടുക്കരുത്.
18നിഷ്കളങ്കനായി നടക്കുന്നവൻ രക്ഷിക്കപ്പെടും;
നടപ്പിൽ വക്രതയുള്ളവനോ പെട്ടെന്നു വീഴും.
19നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും;
നിസ്സാരന്മാരെ പിൻചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും.
20വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണൻ;
ധനവാനാകേണ്ടതിനു ബദ്ധപ്പെടുന്നവനോ ശിക്ഷ വരാതിരിക്കയില്ല.
21മുഖദാക്ഷിണ്യം കാണിക്കുന്നതു നന്നല്ല;
ഒരു കഷണം അപ്പത്തിനായും മനുഷ്യൻ അന്യായം ചെയ്യും.
22കണ്ണുകടിയുള്ളവൻ ധനവാനാകുവാൻ ബദ്ധപ്പെടുന്നു;
ബുദ്ധിമുട്ടു വരുമെന്ന് അവൻ അറിയുന്നതുമില്ല.
23ചക്കരവാക്കു പറയുന്നവനെക്കാൾ
ശാസിക്കുന്നവനു പിന്നീടു പ്രീതി ലഭിക്കും.
24അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ട്
അത് അക്രമമല്ല എന്നു പറയുന്നവൻ നാശകന്റെ സഖി.
25അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു;
യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്‍ടി പ്രാപിക്കും.
26സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ;
ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.
27ദരിദ്രനു കൊടുക്കുന്നവനു കുറച്ചിൽ ഉണ്ടാകയില്ല;
കണ്ണ് അടച്ചുകളയുന്നവനോ ഏറിയൊരു ശാപം ഉണ്ടാകും.
28ദുഷ്ടന്മാർ ഉയർന്നുവരുമ്പോൾ ആളുകൾ ഒളിച്ചുകൊള്ളുന്നു;
അവർ നശിക്കുമ്പോഴോ നീതിമാന്മാർ വർധിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in