YouVersion Logo
Search Icon

ഇയ്യോബ് 15

15
1അതിനു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2ജ്ഞാനിയായവൻ വ്യർഥജ്ഞാനം പ്രസ്താവിക്കുമോ?
അവൻ കിഴക്കൻകാറ്റുകൊണ്ടു വയറു നിറയ്ക്കുമോ?
3അവൻ പ്രയോജനമില്ലാത്ത വാക്കുകളാലും
ഉപകാരമില്ലാത്ത മൊഴികളാലും തർക്കിക്കുമോ?
4നീ ഭക്തി വെടിഞ്ഞു ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു.
5നിന്റെ അകൃത്യം നിന്റെ വായെ പഠിപ്പിക്കുന്നു;
ഉപായികളുടെ നാവു നീ തിരഞ്ഞെടുത്തിരിക്കുന്നു.
6ഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു;
നിന്റെ അധരങ്ങൾ തന്നെ നിന്റെ നേരേ സാക്ഷീകരിക്കുന്നു.
7നീയോ ആദ്യം ജനിച്ച മനുഷ്യൻ? ഗിരികൾക്കുംമുമ്പേ നീ പിറന്നുവോ?
8നീ ദൈവത്തിന്റെ മന്ത്രിസഭയിൽ കൂടിയിട്ടുണ്ടോ?
ജ്ഞാനത്തെ നീ കുത്തക പിടിച്ചിരിക്കുന്നുവോ?
9ഞങ്ങൾ അറിയാത്തതായി നീ എന്ത് അറിയുന്നു?
ഞങ്ങൾക്കു വശം ഇല്ലാത്തതായി എന്തൊന്നു നീ ഗ്രഹിച്ചിരിക്കുന്നു?
10ഞങ്ങളുടെ ഇടയിൽ നരച്ചവരും വൃദ്ധന്മാരും ഉണ്ട്;
നിന്റെ അപ്പനെക്കാൾ പ്രായം ചെന്നവർ തന്നെ.
11ദൈവത്തിന്റെ ആശ്വാസങ്ങളും സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്കു പോരയോ?
12നിന്റെ ഹൃദയം നിന്നെ പതറിക്കുന്നതെന്ത്? നീ കണ്ണ് ഉരുട്ടുന്നതെന്ത്?
13നീ ദൈവത്തിന്റെ നേരേ ചീറുകയും നിന്റെ വായിൽനിന്നു മൊഴികളെ പുറപ്പെടുവിക്കയും ചെയ്യുന്നു.
14മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?
15തന്റെ വിശുദ്ധന്മാരിലും അവനു വിശ്വാസമില്ലല്ലോ;
സ്വർഗവും തൃക്കണ്ണിനു നിർമ്മലമല്ല.
16പിന്നെ മ്ലേച്ഛതയും വഷളത്തവുമുള്ളവനായി
വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യൻ എങ്ങനെ?
17ഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊൾക;
ഞാൻ കണ്ടിട്ടുള്ളതു വിവരിച്ചു പറയാം.
18ജ്ഞാനികൾ തങ്ങളുടെ പിതാക്കന്മാരോടു കേൾക്കയും
മറച്ചുവയ്ക്കാതെ അറിയിക്കയും ചെയ്തതുതന്നെ.
19അവർക്കു മാത്രമല്ലോ ദേശം നല്കിയിരുന്നത്;
അന്യൻ അവരുടെ ഇടയിൽ കടക്കുന്നതുമില്ല.
20ദുഷ്ടൻ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു;
നിഷ്ഠുരനു വച്ചിരിക്കുന്ന ആണ്ടുകൾ തികയുവോളം തന്നെ.
21ഘോരനാദം അവന്റെ ചെവിയിൽ മുഴങ്ങുന്നു;
സുഖമായിരിക്കയിൽ കവർച്ചക്കാരൻ അവന്റെ നേരേ വരുന്നു.
22അന്ധകാരത്തിൽനിന്നു മടങ്ങിവരുമെന്ന് അവൻ വിശ്വസിക്കുന്നില്ല;
അവൻ വാളിനിരയായി നിയമിക്കപ്പെട്ടിരിക്കുന്നു.
23അവൻ അപ്പം തെണ്ടിനടക്കുന്നു; അത് എവിടെ കിട്ടും?
അനർഥദിവസം തനിക്ക് അടുത്തിരിക്കുന്നു എന്ന് അവൻ അറിയുന്നു.
24കഷ്ടവും വ്യാകുലവും അവനെ അരട്ടുന്നു;
പടയ്ക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു.
25അവൻ ദൈവത്തിനു വിരോധമായി കൈ നീട്ടി,
സർവശക്തനോടു ധിക്കാരം കാട്ടിയതുകൊണ്ടുതന്നെ.
26തന്റെ പരിചകളുടെ തുടിച്ച മുഴകളോടുകൂടെ അവൻ ശാഠ്യംകാണിച്ച് അവന്റെ നേരേ പാഞ്ഞുചെല്ലുന്നു.
27അവൻ തന്റെ മുഖത്തെ മേദസ്സുകൊണ്ടു മൂടുന്നു;
തന്റെ കടിപ്രദേശത്തു കൊഴുപ്പു കൂട്ടുന്നു.
28അവൻ ശൂന്യനഗരങ്ങളിലും ആരും പാർക്കാതെ
കൽക്കൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാർക്കുന്നു.
29അവൻ ധനവാനാകയില്ല; അവന്റെ സമ്പത്തു നിലനില്ക്കയില്ല;
അവരുടെ വിളവു നിലത്തേക്കു കുലച്ചുമറികയുമില്ല.
30ഇരുളിൽനിന്ന് അവൻ തെറ്റിപ്പോകയില്ല;
അഗ്നിജ്വാല അവന്റെ കൊമ്പുകളെ ഉണക്കിക്കളയും;
തിരുവായിലെ ശ്വാസംകൊണ്ട് അവൻ കെട്ടുപോകും.
31അവൻ വ്യാജത്തിൽ ആശ്രയിക്കരുത്;
അതു സ്വയവഞ്ചനയത്രേ;
അവന്റെ പ്രതിഫലം വ്യാജംതന്നെ ആയിരിക്കും.
32അവന്റെ ദിവസം വരുംമുമ്പേ അതു നിവൃത്തിയാകും;
അവന്റെ പനമ്പട്ട പച്ചയായിരിക്കയില്ല.
33മുന്തിരിവള്ളിപോലെ അവൻ പിഞ്ച് ഉതിർക്കും;
ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും
34വഷളന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും;
കൈക്കൂലിയുടെ കൂടാരങ്ങൾ തീക്കിരയാകും.
35അവർ കഷ്ടത്തെ ഗർഭം ധരിച്ച് അനർഥത്തെ പ്രസവിക്കുന്നു;
അവരുടെ ഉദരം വഞ്ചനയെ ഉരുവാക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in