YouVersion Logo
Search Icon

യെശയ്യാവ് 23

23
1സോരിനെക്കുറിച്ചുള്ള പ്രവാചകം: തർശ്ശീശ്കപ്പലുകളേ, മുറയിടുവിൻ; ഒരു വീടും ശേഷിക്കാതവണ്ണവും പ്രവേശനം ഇല്ലാതവണ്ണവും അതു ശൂന്യമായിരിക്കുന്നു; കിത്തീംദേശത്തുവച്ച് അവർക്ക് അറിവു കിട്ടിയിരിക്കുന്നു. 2സമുദ്രതീരനിവാസികളേ, മിണ്ടാതെയിരിപ്പിൻ; സമുദ്രസഞ്ചാരം ചെയ്യുന്ന സീദോന്യവർത്തകന്മാർ നിന്നെ പരിപൂർണയാക്കിയല്ലോ. 3വലിയ വെള്ളത്തിന്മേൽ സീഹോർപ്രദേശത്തെ കൃഷിയും നീലനദിയിങ്കലെ കൊയ്ത്തും അതിന് ആദായമായിവന്നു; അത് ജാതികളുടെ ചന്ത ആയിരുന്നു. 4സീദോനേ, ലജ്ജിച്ചുകൊൾക; എനിക്കു നോവു കിട്ടിയിട്ടില്ല, ഞാൻ പ്രസവിച്ചിട്ടില്ല, ബാലന്മാരെ പോറ്റിയിട്ടില്ല, കന്യകമാരെ വളർത്തിയിട്ടുമില്ല എന്നു സമുദ്രം, സമുദ്രദുർഗം തന്നെ, പറഞ്ഞിരിക്കുന്നു. 5സോരിന്റെ വർത്തമാനം മിസ്രയീമിൽ എത്തുമ്പോൾ, അവർ ആ വർത്തമാനത്താൽ ഏറ്റവും വ്യസനിക്കും. 6തർശ്ശീശിലേക്കു കടന്നുചെല്ലുവിൻ; സമുദ്രതീരനിവാസികളേ, മുറയിടുവിൻ. 7പുരാതനമായി പണ്ടേയുള്ള നിങ്ങളുടെ ഉല്ലസിതനഗരം ഇതാകുന്നുവോ? സ്വന്തകാൽ അതിനെ ദൂരത്തു പ്രവാസം ചെയ്‍വാൻ വഹിച്ചു കൊണ്ടുപോകും. 8കിരീടം നല്കുന്നതും വർത്തകന്മാർ പ്രഭുക്കന്മാരും വ്യാപാരികൾ ഭൂമിയിലെ മഹാന്മാരുമായുള്ളതുമായ സോരിനെക്കുറിച്ച് അതു നിർണയിച്ചതാർ? 9സകല മഹത്ത്വത്തിന്റെയും ഗർവത്തെ അശുദ്ധമാക്കേണ്ടതിനും ഭൂമിയിലെ സകല മഹാന്മാരെയും അപമാനിക്കേണ്ടതിനും സൈന്യങ്ങളുടെ യഹോവ അതു നിർണയിച്ചിരിക്കുന്നു. 10തർശ്ശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ നീ നീലനദിപോലെ നിന്റെ ദേശത്തെ കവിഞ്ഞൊഴുകുക. 11അവൻ സമുദ്രത്തിന്മേൽ കൈ നീട്ടി, രാജ്യങ്ങളെ നടുക്കിയിരിക്കുന്നു; യഹോവ കനാനെക്കുറിച്ച് അതിന്റെ കോട്ടകളെ നശിപ്പിപ്പാൻ കല്പന കൊടുത്തിരിക്കുന്നു. 12ബലാൽക്കാരം അനുഭവിച്ച കന്യകയായ സീദോൻപുത്രീ, ഇനി നീ ഉല്ലസിക്കയില്ല; എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോക; അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാകയില്ല എന്ന് അവൻ കല്പിച്ചിരിക്കുന്നു. 13ഇതാ, കല്ദയരുടെ ദേശം! ഈ ജനം ഇല്ലാതെയായി; അശ്ശൂർ അതിനെ മരുമൃഗങ്ങൾക്കായി നിയമിച്ചുകളഞ്ഞു; അവർ തങ്ങളുടെ കാവൽമാളികകളെ പണിത് അതിലെ അരമനകളെ ഇടിച്ച്, അതിനെ ശൂന്യകൂമ്പാരമാക്കിത്തീർത്തു. 14തർശ്ശീശ്കപ്പലുകളേ, മുറയിടുവിൻ; നിങ്ങളുടെ കോട്ട ശൂന്യമായിപ്പോയല്ലോ. 15അന്നാളിൽ സോർ, ഒരു രാജാവിന്റെ കാലത്തിനൊത്ത എഴുപതു സംവത്സരത്തേക്കു മറന്നുകിടക്കും; എഴുപതു സംവത്സരം കഴിഞ്ഞിട്ട് സോരിനു വേശ്യയുടെ പാട്ടുപോലെ സംഭവിക്കും:
16മറന്നു കിടന്നിരുന്ന വേശ്യയേ,
വീണയെടുത്തു പട്ടണത്തിൽ ചുറ്റി നടക്ക;
നിന്നെ ഓർമ വരേണ്ടതിനു നല്ല രാഗം മീട്ടി വളരെ പാട്ടു പാടുക.
17എഴുപതു സംവത്സരം കഴിഞ്ഞിട്ടു യഹോവ സോരിനെ സന്ദർശിക്കും; അപ്പോൾ അതു തന്റെ ആദായത്തിനായി തിരിഞ്ഞ്, ഭൂമിയിലെ സകല ലോകരാജ്യങ്ങളോടും വേശ്യാവൃത്തി ചെയ്യും. 18എന്നാൽ അതിന്റെ വ്യാപാരവും ആദായവും യഹോവയ്ക്കു വിശുദ്ധം ആയിരിക്കും; അതിനെ നിക്ഷേപിക്കയോ സ്വരൂപിച്ചു വയ്ക്കയോ ചെയ്കയില്ല; അതിന്റെ വ്യാപാരം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർക്കു മതിയായ ഭക്ഷണത്തിനും മോടിയുള്ള ഉടുപ്പിനുമായി ഉതകും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in