ഉൽപ്പത്തി 25
25
അബ്രാഹാമിന്റെ മരണം
1അബ്രാഹാം മറ്റൊരു ഭാര്യയെ സ്വീകരിച്ചു; അവളുടെ പേരു കെതൂറാ എന്നായിരുന്നു. 2അവൾ അബ്രാഹാമിനു സിമ്രാൻ, യൊക്ശാൻ, മെദാൻ, മിദ്യാൻ, യിശ്ബാക്ക്, ശൂവഹ് എന്നിവരെ പ്രസവിച്ചു. 3ശേബയും ദെദാനും യൊക്ശയുടെ മക്കളായിരുന്നു. ദേദാന്റെ പിൻഗാമികളാണ് അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവർ. 4മിദ്യാന്റെ പുത്രന്മാർ ഏഫാ, ഏഫെർ, ഹാനോക്ക്, അബീദാ, എൽദായാ എന്നിവരാണ്. ഇവരെല്ലാം കെതൂറായിലൂടെ ലഭിച്ച പിൻഗാമികളായിരുന്നു.
5അബ്രാഹാം തനിക്കുള്ളതെല്ലാം യിസ്ഹാക്കിനു വിട്ടുകൊടുത്തു. 6അദ്ദേഹം, ജീവിച്ചിരിക്കുമ്പോൾത്തന്നെ വെപ്പാട്ടികളുടെ പുത്രന്മാർക്കു ദാനങ്ങൾ നൽകി. അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കൽനിന്ന് ദൂരെ കിഴക്കൻ പ്രദേശത്തേക്കയച്ചു.
7അബ്രാഹാം നൂറ്റിയെഴുപത്തഞ്ചു വർഷം ജീവിച്ചിരുന്നു. 8വയോധികനും കാലസമ്പൂർണനുമായിത്തീർന്ന അബ്രാഹാം തികഞ്ഞ വാർധക്യത്തിൽ മരിച്ചു തന്റെ ജനത്തോടു ചേർന്നു. 9അദ്ദേഹത്തിന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലുംകൂടി, ഹിത്യനായ സോഹരിന്റെ മകനായ എഫ്രോന്റെ പുരയിടത്തിൽ മമ്രേയ്ക്കു സമീപമുള്ള മക്പേലാഗുഹയിൽ അദ്ദേഹത്തെ അടക്കംചെയ്തു. 10ഈ ശ്മശാനഭൂമി അബ്രാഹാം ഹിത്യരോടു വിലയ്ക്കു വാങ്ങിയതായിരുന്നു. അവിടെ അബ്രാഹാം തന്റെ ഭാര്യയായ സാറയോടൊപ്പം അടക്കംചെയ്യപ്പെട്ടു. 11അബ്രാഹാമിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രനായ യിസ്ഹാക്കിനെ ദൈവം അനുഗ്രഹിച്ചു; യിസ്ഹാക്ക് ആ കാലത്ത് ബേർ-ലഹയീ-രോയീലായിരുന്നു താമസിച്ചിരുന്നത്.
യിശ്മായേലിന്റെ പുത്രന്മാർ
12ഈജിപ്റ്റുകാരിയും സാറയുടെ ദാസിയുമായ ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകനായ യിശ്മായേലിനെ സംബന്ധിച്ച വിവരണം ഇതാണ്:
13യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ അവരുടെ ജനനക്രമം അനുസരിച്ച്:
യിശ്മായേലിന്റെ ആദ്യജാതനായ നെബായോത്ത്,
കേദാർ, അദ്ബെയേൽ, മിബ്ശാം,
14മിശ്മാ, ദൂമാ, മസ്സാ,
15ഹദദ്, തേമാ, യെതൂർ,
നാഫീശ്, കേദെമാ.
16ഇവരാണ് യിശ്മായേലിന്റെ പുത്രന്മാർ; തങ്ങളുടെ അധിനിവേശപ്രദേശങ്ങളും പാളയങ്ങളും അനുസരിച്ചു പന്ത്രണ്ടു ഗോത്രാധികാരികളുടെയും പേരുകൾ ഇവതന്നെ.
17യിശ്മായേൽ ആകെ നൂറ്റിമുപ്പത്തിയേഴു വർഷം ജീവിച്ചിരുന്നു. അദ്ദേഹം പ്രാണനെ വിട്ടു മരിച്ചു; സ്വന്തജനത്തോടു ചേർന്നു. 18യിശ്മായേലിന്റെ പിൻഗാമികൾ അശ്ശൂരിലേക്കുള്ള വഴിയിൽ, ഈജിപ്റ്റിന്റെ അതിരിനോടുചേർന്ന് ഹവീലാമുതൽ ശൂർവരെയുള്ള പ്രദേശത്തു സ്ഥിരതാമസമാക്കിയിരിക്കുന്നു. അവർ തങ്ങളുടെ സകലസഹോദരന്മാരോടും ശത്രുതപുലർത്തിക്കൊണ്ട് ജീവിച്ചു.#25:18 അഥവാ, സഹോദരന്മാരിൽനിന്ന് അകന്ന് കിഴക്കേദിക്കിൽ താമസിച്ചു.
യാക്കോബും ഏശാവും
19അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിനെ സംബന്ധിച്ച വിവരണം:
യിസ്ഹാക്ക് അബ്രാഹാമിന്റെ മകൻ. 20യിസ്ഹാക്കിനു നാൽപ്പതു വയസ്സായപ്പോൾ അദ്ദേഹം പദ്ദൻ-അരാമിൽ#25:20 അതായത്, വടക്കുപടിഞ്ഞാറൻ മെസൊപ്പൊത്താമിയ. നിന്നുള്ള ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബേക്കയെ വിവാഹംചെയ്തു.
21യിസ്ഹാക്കിന്റെ ഭാര്യ വന്ധ്യയായിരുന്നതുകൊണ്ട് അദ്ദേഹം അവൾക്കുവേണ്ടി യഹോവയോടു പ്രാർഥിച്ചു. യഹോവ അദ്ദേഹത്തിന്റെ പ്രാർഥന കേട്ടു; യിസ്ഹാക്കിന്റെ ഭാര്യയായ റിബേക്കാ ഗർഭവതിയായി. 22അവളുടെ ഉള്ളിൽ കുട്ടികൾതമ്മിൽ തിക്കി. അപ്പോൾ അവൾ, “എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?” എന്നു പറഞ്ഞുകൊണ്ട് യഹോവയോടു ചോദിക്കാൻ പോയി.
23യഹോവ അവളോട്:
“നിന്റെ ഉദരത്തിൽ രണ്ടു ജനതകളാണുള്ളത്.
നിന്റെ ഉള്ളിൽനിന്നുതന്നെ രണ്ടു ജനസമൂഹങ്ങൾ വേർതിരിക്കപ്പെടും;
ഒരു ജനസമൂഹം മറ്റതിനെക്കാൾ പ്രബലമായിരിക്കും.
മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അരുളിച്ചെയ്തു.
24അവളുടെ പ്രസവകാലം സമീപിച്ചു. അവളുടെ ഉദരത്തിൽ ഇരട്ട ആൺകുട്ടികൾ ഉണ്ടായിരുന്നു. 25ആദ്യം പിറന്നവൻ ചെമപ്പു നിറമുള്ളവനായിരുന്നു. അവന്റെ ദേഹം രോമക്കുപ്പായംപോലെ ആയിരുന്നു; അതുകൊണ്ട്, അവർ അവന് ഏശാവ്#25:25 രോമമുള്ളവൻ എന്നർഥം. എന്നു പേരിട്ടു. 26അതിന്റെശേഷം അവന്റെ സഹോദരൻ പിറന്നു; അവൻ ഏശാവിന്റെ കുതികാലിൽ പിടിച്ചുകൊണ്ടാണു പുറത്തുവന്നത്. അതുകൊണ്ട് അവന് യാക്കോബ്#25:26 കുതികാൽ വലിക്കുന്നവൻ അഥവാ, വഞ്ചകൻ എന്നർഥം. എന്നു പേരിട്ടു. റിബേക്ക ഇവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു.
27ബാലന്മാർ വളർന്നു; ഏശാവ് വെളിമ്പ്രദേശങ്ങളിൽ ജീവിക്കുന്നവനും സമർഥനായൊരു നായാട്ടുകാരനും ആയിത്തീർന്നു. യാക്കോബാകട്ടെ, കൂടാരങ്ങളിൽ പാർക്കുന്നവനും ശാന്തനും ആയിരുന്നു. 28നായാട്ടുമാംസത്തിലുള്ള രുചിമൂലം യിസ്ഹാക്ക് ഏശാവിനെ സ്നേഹിച്ചു; റിബേക്കയോ, യാക്കോബിനെ സ്നേഹിച്ചു.
29ഒരിക്കൽ യാക്കോബ് പായസം പാകപ്പെടുത്തിക്കൊണ്ടിരുന്നപ്പോൾ ഏശാവ് വെളിമ്പ്രദേശത്തുനിന്ന് വല്ലാതെ വിശന്നു കയറിവന്നു. 30അവൻ യാക്കോബിനോട്, “വേഗമാകട്ടെ, ആ ചെമന്ന പായസത്തിൽ കുറച്ച് എനിക്കു തരൂ, വല്ലാതെ വിശക്കുന്നു” എന്നു പറഞ്ഞു. ഇക്കാരണത്താലാണ് അവന് ഏദോം എന്നും പേരായത്.
31അതിന് യാക്കോബ്, “ഒന്നാമത് നിന്റെ ജന്മാവകാശം#25:31 ഒരു ആദ്യജാതന് പിതാവിൽനിന്നും ലഭിക്കുന്നതാണ് ജന്മാവകാശം. ഇതനുസരിച്ച് ഇളയസഹോദരന് ലഭിക്കുന്നതിന്റെ ഇരട്ടി ഓഹരി ആദ്യജാതന് ലഭിക്കും. എനിക്കു വിലയ്ക്കു തരൂ” എന്ന് ഉത്തരം പറഞ്ഞു.
32“ഞാനാണെങ്കിൽ ഇതാ മരിക്കാൻ തുടങ്ങുകയാണ്. ഈ ജന്മാവകാശംകൊണ്ട് എനിക്കെന്തു പ്രയോജനം?” ഏശാവു പറഞ്ഞു.
33എന്നാൽ യാക്കോബ്, “ആദ്യം എന്നോടു ശപഥംചെയ്യൂ” എന്നു പറഞ്ഞു. അപ്പോൾ അവൻ തന്റെ ജന്മാവകാശം യാക്കോബിനു വിൽക്കുന്നെന്ന് അവനോടു ശപഥംചെയ്തു.
34അതിനുശേഷം യാക്കോബ് ഏശാവിന് കുറെ അപ്പവും കുറച്ചു പയറുപായസവും കൊടുത്തു. അവൻ തിന്നുകയും കുടിക്കുകയും ചെയ്തതിനുശേഷം എഴുന്നേറ്റ് സ്ഥലംവിട്ടു.
അങ്ങനെ ഏശാവ് തന്റെ ജന്മാവകാശത്തോട് അനാദരവുകാട്ടി.
Právě zvoleno:
ഉൽപ്പത്തി 25: MCV
Zvýraznění
Sdílet
Kopírovat

Chceš mít své zvýrazněné verše uložené na všech zařízeních? Zaregistruj se nebo se přihlas
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.