YouVersion Logo
Search Icon

വെളിപ്പാട് 4

4
1അനന്തരം സ്വർഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നത് ഞാൻ കണ്ടു; കാഹളനാദംപോലെ എന്നോടു സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോട്: ഇവിടെ കയറിവരിക; മേലാൽ സംഭവിപ്പാനുള്ളത് ഞാൻ നിനക്ക് കാണിച്ചുതരാം എന്നു കല്പിച്ചു. 2ഉടനെ ഞാൻ ആത്മവിവശനായി സ്വർഗത്തിൽ ഒരു സിംഹാസനം വച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു. 3ഇരിക്കുന്നവൻ കാഴ്ചയ്ക്കു സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ; സിംഹാസനത്തിന്റെ ചുറ്റും കാഴ്ചയ്ക്കു മരതകത്തോടു സദൃശമായൊരു പച്ചവില്ല്; 4സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തിനാലു സിംഹാസനം; വെള്ളയുടുപ്പ് ധരിച്ചുംകൊണ്ടു സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തിനാലു മൂപ്പന്മാർ; അവരുടെ തലയിൽ പൊൻകിരീടം; 5സിംഹാസനത്തിൽനിന്നും മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു; ദൈവത്തിന്റെ ഏഴ് ആത്മാക്കളായ ഏഴു ദീപങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു; 6സിംഹാസനത്തിന്റെ മുമ്പിൽ പളുങ്കിനൊത്ത കണ്ണാടിക്കടൽ; സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുറ്റിലും നാലു ജീവികൾ; അവയ്ക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു. 7ഒന്നാം ജീവി സിംഹത്തിനു സദൃശം; രണ്ടാം ജീവി കാളയ്ക്കു സദൃശം; മൂന്നാം ജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്; നാലാം ജീവി പറക്കുന്ന കഴുകിനു സദൃശം. 8നാലു ജീവികളും ഓരോന്നിനും ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണ് നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. 9എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന് ആ ജീവികൾ മഹത്ത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും, 10ഇരുപത്തിനാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ വീണ്, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു: 11കർത്താവേ, നീ സർവവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്ത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിന്മുമ്പിൽ ഇടും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in