YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 57

57
സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സ്വർണഗീതം; അവൻ ശൗലിന്റെ മുമ്പിൽനിന്നു ഗുഹയിലേക്ക് ഓടിപ്പോയ കാലത്തു ചമച്ചത്.
1ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ;
എന്നോടു കൃപയുണ്ടാകേണമേ;
ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു;
അതേ, ഈ ആപത്തുകൾ ഒഴിഞ്ഞുപോകുവോളം
ഞാൻ നിന്റെ ചിറകിൻനിഴലിൽ ശരണം പ്രാപിക്കുന്നു.
2അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു;
എനിക്കുവേണ്ടി സകലവും നിർവഹിക്കുന്ന ദൈവത്തെ തന്നെ.
3എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നവർ ധിക്കാരം കാട്ടുമ്പോൾ
അവൻ സ്വർഗത്തിൽനിന്നു കൈ നീട്ടി എന്നെ രക്ഷിക്കും. സേലാ.
ദൈവം തന്റെ ദയയും വിശ്വസ്തതയും അയയ്ക്കുന്നു.
4എന്റെ പ്രാണൻ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു;
അഗ്നി ജ്വലിക്കുന്നവരുടെ നടുവിൽ ഞാൻ കിടക്കുന്നു;
പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളും
നാവു മൂർച്ചയുള്ള വാളും ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നെ.
5ദൈവമേ, നീ ആകാശത്തിനു മീതെ ഉയർന്നിരിക്കേണമേ;
നിന്റെ മഹത്ത്വം സർവഭൂമിയിലും പരക്കട്ടെ.
6അവർ എന്റെ കാലടികൾക്ക് ഒരു വല വിരിച്ചു;
എന്റെ മനസ്സ് ഇടിഞ്ഞിരിക്കുന്നു;
അവർ എന്റെ മുമ്പിൽ ഒരു കുഴി കുഴിച്ചു;
അതിൽ അവർ തന്നെ വീണു. സേലാ.
7എന്റെ മനസ്സ് ഉറച്ചിരിക്കുന്നു;
ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു;
ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും.
8എൻ മനമേ, ഉണരുക; വീണയും കിന്നരവുമായുള്ളോവേ ഉണരുവിൻ!
ഞാൻ അതികാലത്തെ ഉണരും.
9കർത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും;
ജാതികളുടെ മധ്യേ ഞാൻ നിനക്കു കീർത്തനം ചെയ്യും.
10നിന്റെ ദയ ആകാശത്തോളവും
നിന്റെ വിശ്വസ്തത മേഘങ്ങളോളവും വലിയതല്ലോ.
11ദൈവമേ, നീ ആകാശത്തിനു മീതെ ഉയർന്നിരിക്കേണമേ;
നിന്റെ മഹത്ത്വം സർവഭൂമിയിലും പരക്കട്ടെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in