YouVersion Logo
Search Icon

ഇയ്യോബ് 37

37
1ഇതിനാൽ എന്റെ ഹൃദയം വിറച്ചു തന്റെ സ്ഥലത്തുനിന്നു പാളിപ്പോകുന്നു.
2അവന്റെ നാദത്തിന്റെ മുഴക്കവും അവന്റെ വായിൽനിന്നു പുറപ്പെടുന്ന ഗർജനവും ശ്രദ്ധിച്ചുകേൾപ്പിൻ.
3അവൻ അത് ആകാശത്തിൻ കീഴിലൊക്കെയും അതിന്റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയയ്ക്കുന്നു.
4അതിന്റെ പിന്നാലെ ഒരു മുഴക്കം കേൾക്കുന്നു; അവൻ തന്റെ മഹിമാനാദംകൊണ്ട് ഇടിമുഴക്കുന്നു;
അവന്റെ നാദം കേൾക്കുമ്പോൾ അവയെ തടുക്കുന്നില്ല.
5ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു.
6അവൻ ഹിമത്തോട്: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു;
അവൻ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.
7താൻ സൃഷ്‍ടിച്ച മനുഷ്യരൊക്കെയും അറിവാൻതക്കവണ്ണം
അവൻ സകല മനുഷ്യരുടെയും കൈ മുദ്രയിടുന്നു.
8കാട്ടുമൃഗം ഒളിവിടത്തു ചെന്നു തന്റെ ഗുഹയിൽ കിടക്കുന്നു.
9ദക്ഷിണമണ്ഡലത്തിൽനിന്നു കൊടുങ്കാറ്റും ഉത്തരദിക്കിൽനിന്നു കുളിരും വരുന്നു.
10ദൈവത്തിന്റെ ശ്വാസംകൊണ്ട് നീർക്കട്ട ഉളവാകുന്നു;
വെള്ളങ്ങളുടെ വിശാലത ഉറച്ചുപോകുന്നു.
11അവൻ കാർമേഘത്തെ ഈറംകൊണ്ട് കനപ്പിക്കുന്നു;
തന്റെ മിന്നലുള്ള മേഘത്തെ പരത്തുന്നു.
12അവൻ അവയോടു കല്പിക്കുന്നതൊക്കെയും
ഭൂമിയുടെ ഉപരിഭാഗത്തു ചെയ്യേണ്ടതിന്
അവന്റെ ആദേശപ്രകാരം അവ ചുറ്റിസഞ്ചരിക്കുന്നു.
13ശിക്ഷയ്ക്കായിട്ടോ ദേശത്തിന്റെ നന്മയ്ക്കായിട്ടോ
ദയയ്ക്കായിട്ടോ അവൻ അതു വരുത്തുന്നു.
14ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊൾക;
മിണ്ടാതിരുന്നു ദൈവത്തിന്റെ അദ്ഭുതങ്ങളെ ചിന്തിച്ചുകൊൾക.
15ദൈവം അവയ്ക്കു കല്പന കൊടുക്കുന്നതും
തന്റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും
എങ്ങനെ എന്നു നീ അറിയുന്നുവോ?
16മേഘങ്ങളുടെ ആക്കത്തൂക്കവും
ജ്ഞാനസമ്പൂർണനായവന്റെ അദ്ഭുതങ്ങളും നീ അറിയുന്നുവോ?
17തെന്നിക്കാറ്റുകൊണ്ട് ഭൂമി അനങ്ങാതിരിക്കുമ്പോൾ
നിന്റെ വസ്ത്രത്തിനു ചൂടുണ്ടാകുന്നത് എങ്ങനെ?
18ലോഹദർപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ
നിനക്ക് അവനോടുകൂടെ വിടർത്തു വയ്ക്കാമോ?
19അവനോട് എന്ത് പറയേണമെന്നു ഞങ്ങൾക്ക് ഉപദേശിച്ചു തരിക;
അന്ധകാരം നിമിത്തം ഞങ്ങൾക്കും ഒന്നും പ്രസ്താവിപ്പാൻ കഴിവില്ല.
20എനിക്കു സംസാരിക്കേണം എന്ന് അവനോടു ബോധിപ്പിക്കേണമോ?
നാശത്തിനിരയായിത്തീരുവാൻ ആരാനും ഇച്ഛിക്കുമോ?
21ഇപ്പോൾ ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നതു കാണുന്നില്ല;
എങ്കിലും കാറ്റ് കടന്ന് അതിനെ തെളിവാക്കുന്നു.
22വടക്കുനിന്നു സ്വർണശോഭപോലെ വരുന്നു;
ദൈവത്തിന്റെ ചുറ്റും ഭയങ്കര തേജസ്സുണ്ട്.
23സർവശക്തനെയോ നാം കണ്ടെത്തുകയില്ല;
അവൻ ശക്തിയിൽ അത്യുന്നതനാകുന്നു;
അവൻ ന്യായത്തിനും പൂർണനീതിക്കും ഭംഗം വരുത്തുന്നില്ല.
24അതുകൊണ്ട് മനുഷ്യർ അവനെ ഭയപ്പെടുന്നു;
ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവൻ കടാക്ഷിക്കുന്നില്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in