YouVersion Logo
Search Icon

ഇയ്യോബ് 12

12
1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2ഓഹോ, നിങ്ങൾ ആകുന്നു വിദ്വജ്ജനം!
നിങ്ങൾ മരിച്ചാൽ ജ്ഞാനം മരിക്കും.
3നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ട്;
നിങ്ങളെക്കാൾ ഞാൻ അധമനല്ല;
ആർക്കാകുന്നു ഈവക അറിഞ്ഞുകൂടാത്തത്?
4ദൈവത്തെ വിളിച്ച് ഉത്തരം ലഭിച്ച ഞാൻ
എന്റെ സഖിക്കു പരിഹാസവിഷയമായിത്തീർന്നു;
നീതിമാനും നിഷ്കളങ്കനുമായവൻ തന്നെ പരിഹാസവിഷയമായിത്തീർന്നു.
5വിപത്ത് നിന്ദ്യം എന്നു സുഖിയന്റെ വിചാരം;
കാൽ ഇടറുന്നവർക്ക് അത് ഒരുങ്ങിയിരിക്കുന്നു.
6പിടിച്ചുപറിക്കാരുടെ കൂടാരങ്ങൾ ശുഭമായിരിക്കുന്നു;
ദൈവത്തെ കോപിപ്പിക്കുന്നവർ നിർഭയമായി വസിക്കുന്നു;
അവരുടെ കൈയിൽ ദൈവം എത്തിച്ചുകൊടുക്കുന്നു.
7മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും;
ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും.
8അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും;
സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും.
9യഹോവയുടെ കൈ ഇതു
പ്രവർത്തിച്ചിരിക്കുന്നു എന്ന് ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാർ?
10സകല ജീവജന്തുക്കളുടെയും പ്രാണനും
സകല മനുഷ്യവർഗത്തിന്റെയും ശ്വാസവും
അവന്റെ കൈയിൽ ഇരിക്കുന്നു.
11ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ?
അണ്ണാക്കു ഭക്ഷണം രുചിനോക്കുന്നില്ലയോ?
12വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ട്.
13ജ്ഞാനവും ശക്തിയും അവന്റെ പക്കൽ, ആലോചനയും വിവേകവും അവനുള്ളത്.
14അവൻ ഇടിച്ചുകളഞ്ഞാൽ ആർക്കും പണിതുകൂടാ;
അവൻ മനുഷ്യനെ ബന്ധിച്ചാൽ ആരും അഴിച്ചുവിടുകയില്ല.
15അവൻ വെള്ളം തടുത്തുകളഞ്ഞാൽ അതു വറ്റിപ്പോകുന്നു;
അവൻ വിട്ടയച്ചാൽ അതു ഭൂമിയെ മറിച്ചുകളയുന്നു.
16അവന്റെ പക്കൽ ശക്തിയും സാഫല്യവും ഉണ്ട്;
വഞ്ചിതനും വഞ്ചകനും അവനുള്ളവർ.
17അവൻ മന്ത്രിമാരെ കവർച്ചയായി കൊണ്ടുപോകുന്നു;
ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു.
18രാജാക്കന്മാർ ബന്ധിച്ചതിനെ അഴിക്കുന്നു;
അവരുടെ അരയ്ക്കു കയറു കെട്ടുന്നു.
19അവൻ പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു;
ബലശാലികളെ തള്ളിയിട്ടു കളയുന്നു.
20അവൻ വിശ്വസ്തന്മാർക്കു വാക്കുമുട്ടിക്കുന്നു.
വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു.
21അവൻ പ്രഭുക്കന്മാരുടെമേൽ ധിക്കാരം പകരുന്നു;
ബലവാന്മാരുടെ അരക്കച്ച അഴിച്ചു കളയുന്നു.
22അവൻ അഗാധകാര്യങ്ങളെ അന്ധകാരത്തിൽനിന്നു വെളിച്ചത്താക്കുന്നു;
അന്ധതമസ്സിനെ പ്രകാശത്തിൽ വരുത്തുന്നു.
23അവൻ ജാതികളെ വർധിപ്പിക്കയും നശിപ്പിക്കയും ചെയ്യുന്നു;
അവൻ ജാതികളെ ചിതറിക്കയും കൂട്ടുകയും ചെയ്യുന്നു.
24അവൻ ഭൂവാസികളിൽ തലവന്മാരെ ധൈര്യം കെടുക്കുന്നു;
വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ ഉഴലുമാറാക്കുന്നു.
25അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പി നടക്കുന്നു;
അവൻ മത്തന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in