YouVersion Logo
Search Icon

യിരെമ്യാവ് 48

48
1മോവാബിനെക്കുറിച്ചുള്ള അരുളപ്പാട്. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നെബോവിന് അയ്യോ കഷ്ടം! അതു ശൂന്യമായിരിക്കുന്നു; കിര്യത്തയീമിനു ലജ്ജ ഭവിച്ചു; അതു പിടിക്കപ്പെട്ടുപോയി; ഉയർന്ന കോട്ട ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു. 2മോവാബിന്റെ വമ്പ് ഒടുങ്ങിപ്പോയി; ഹെശ്ബോനിൽ അവർ അതിന്റെ നേരേ അനർഥം നിരൂപിക്കുന്നു; വരുവിൻ, അത് ഒരു ജാതി ആയിരിക്കാതവണ്ണം നാം അതിനെ നശിപ്പിച്ചു കളക; മദ്മേനേ, നീയും നശിച്ചുപോകും; വാൾ നിന്നെ പിന്തുടരും. 3ഹോരോനയീമിൽനിന്ന്: നാശം, മഹാസംഹാരം എന്നിങ്ങനെ നിലവിളി കേൾക്കുന്നു. 4മോവാബ് തകർന്നിരിക്കുന്നു; അതിന്റെ കുഞ്ഞുങ്ങൾ നിലവിളി കൂട്ടുന്നു. 5ലൂഹീതിലേക്കുള്ള കയറ്റത്തിൽകൂടി അവർ കരഞ്ഞുംകൊണ്ടു കയറിപ്പോകുന്നു; ഹോരോനയീമിലേക്കുള്ള ഇറക്കത്തിൽ സംഹാരത്തെക്കുറിച്ചുള്ള നിലവിളിയുടെ സങ്കടശബ്ദം കേൾക്കുന്നു. 6ഓടിപ്പോകുവിൻ! പ്രാണനെ രക്ഷിപ്പിൻ! മരുഭൂമിയിലെ ചൂരൽച്ചെടിപോലെ ആയിത്തീരുവിൻ! 7നിന്റെ കോട്ടകളിലും ഭണ്ഡാരങ്ങളിലും ആശ്രയിച്ചിരിക്കകൊണ്ടു നീയും പിടിക്കപ്പെടും; കെമോശ് തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടുംകൂടെ പ്രവാസത്തിലേക്കു പോകും. 8കൊള്ളയിടുന്നവൻ എല്ലാ പട്ടണത്തിലും വരും; ഒരു പട്ടണവും ഒഴിഞ്ഞുപോകയില്ല; യഹോവ അരുളിച്ചെയ്തതുപോലെ താഴ്‌വര നശിച്ചുപോകും; 9സമഭൂമി ശൂന്യമായിത്തീരും. മോവാബ് പറന്നുപോകേണ്ടതിന് അതിനു ചിറകു കൊടുപ്പിൻ; അതിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെ ശൂന്യമായിപ്പോകും. 10യഹോവയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ; രക്തം ചൊരിയാതെ വാൾ അടക്കി വയ്ക്കുന്നവൻ ശപിക്കപ്പെട്ടവൻ; 11മോവാബ് ബാല്യംമുതൽ സ്വൈരമായി മട്ടിൻമീതെ തെളിഞ്ഞുനിന്നു; അവനെ പാത്രത്തിൽനിന്നു പാത്രത്തിലേക്കു പകരുകയോ പ്രവാസത്തിലേക്കു കൊണ്ടുപോകയോ ചെയ്തിട്ടില്ല; അതുകൊണ്ട് അവന്റെ സ്വാദ് അവനിൽ തന്നെ ഇരിക്കുന്നു; അവന്റെ മണം പൊയ്പോയിട്ടുമില്ല. 12ആകയാൽ പകരുന്നവരെ ഞാൻ അവന്റെ അടുക്കൽ അയപ്പാനുള്ള കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാട്; അവർ അവനെ പകർന്നുകളകയും അവന്റെ പാത്രങ്ങളെ ഒഴിച്ചു കുടങ്ങളെ ഉടച്ചുകളകയും ചെയ്യും. 13യിസ്രായേൽഗൃഹം തങ്ങളുടെ ആശ്രയമായ ബേഥേലിങ്കൽ ലജ്ജിച്ചുപോയതുപോലെ മോവാബും കെമോശിങ്കൽ ലജ്ജിച്ചുപോകും. 14ഞങ്ങൾ വീരന്മാരും യുദ്ധസമർഥന്മാരും ആകുന്നു എന്നു നിങ്ങൾ പറയുന്നതെങ്ങനെ? 15മോവാബ് നശിച്ചു; അതിന്റെ പട്ടണങ്ങൾ പുകയായി പൊങ്ങിപ്പോയിരിക്കുന്നു; അവന്റെ ശ്രേഷ്ഠയുവാക്കൾ കൊലനിലത്തേക്ക് ഇറങ്ങിച്ചെല്ലുന്നു എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാട്. 16മോവാബിന് ആപത്തു വരുവാൻ അടുത്തിരിക്കുന്നു; അവന്റെ അനർഥം ഏറ്റവും ബദ്ധപ്പെടുന്നു. 17അവന്റെ ചുറ്റുമുള്ള എല്ലാവരുമായുള്ളോരേ, അവനെക്കുറിച്ചു വിലപിപ്പിൻ! അവന്റെ പേർ അറിയുന്ന ഏവരുമായുള്ളോരേ, അയ്യോ ബലമുള്ള വടി, ഭംഗിയുള്ള കോൽ എങ്ങനെ ഒടിഞ്ഞു എന്നു പറവിൻ. 18ദീബോൻനിവാസിനിയായ പുത്രീ, നിന്റെ മഹത്ത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്ക; മോവാബിനെ നശിപ്പിക്കുന്നവൻ നിന്റെ നേരേ വന്നു നിന്റെ കോട്ടകളെ നശിപ്പിക്കുമല്ലോ. 19അരോവേർനിവാസിനിയേ, നീ വഴിയിൽനിന്നുകൊണ്ട് നോക്കുക; ഓടിപ്പോകുന്നവനോടും ചാടിപ്പോകുന്നവളോടും സംഭവിച്ചതെന്ത് എന്നു ചോദിക്ക. 20മോവാബ് തകർന്നിരിക്കയാൽ ലജ്ജിച്ചു പോയിരിക്കുന്നു; മുറയിട്ടു നിലവിളിപ്പിൻ; മോവാബ് ശൂന്യമായിരിക്കുന്നു എന്ന് അർന്നോനിങ്കൽ അറിയിപ്പിൻ. 21സമഭൂമിക്ക് ന്യായവിധി വന്നിരിക്കുന്നു; ഹോലോനും യഹ്സെക്കും മേഫാഥിനും 22ദീബോനും നെബോവിനും ബേത്ത്- ദിബ്ലാത്തയീമിനും 23കിര്യത്തയീമിനും ബേത്ത്-ഗാമൂലിനും ബേത്ത്-മെയോനും 24കെരീയോത്തിനും ബൊസ്രെക്കും മോവാബുദേശത്ത് ദൂരത്തും സമീപത്തും ഉള്ള എല്ലാ പട്ടണങ്ങൾക്കും തന്നെ. 25മോവാബിന്റെ കൊമ്പ് വെട്ടിക്കളഞ്ഞിരിക്കുന്നു; അവന്റെ ഭുജം തകർന്നുപോയിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്. 26മോവാബ് യഹോവയുടെ നേരേ വമ്പു കാണിക്കകൊണ്ട് അവനു മത്തു പിടിപ്പിപ്പിൻ; മോവാബ് തന്റെ ഛർദിയിൽ കിടന്നുരുളും; 27അവൻ പരിഹാസവിഷയമായിത്തീരും. അല്ല, യിസ്രായേൽ നിനക്കു പരിഹാസവിഷയമായിരുന്നില്ലയോ? നീ അവനെക്കുറിച്ച് പറയുമ്പോഴൊക്കെയും തല കുലുക്കുവാൻ അവൻ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടിരുന്നുവോ? 28മോവാബുനിവാസികളേ, പട്ടണങ്ങളെ വിട്ടു പാറപ്രദേശത്തു പാർക്കുവിൻ; ഗുഹയുടെ പാർശ്വങ്ങളിൽ കൂടുവയ്ക്കുന്ന പ്രാവിനെപ്പോലെയാകുവിൻ. 29മോവാബ് മഹാഗർവി; അവന്റെ ഗർവത്തെയും അഹമ്മതിയെയും ഡംഭത്തെയും നിഗളത്തെയും ഉന്നതഭാവത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടുണ്ട്. 30അവന്റെ ക്രോധം ഞാൻ അറിയുന്നു എന്നു യഹോവയുടെ അരുളപ്പാട്; അവന്റെ സംസാരം അസത്യം; അസത്യമായത് അവർ പ്രവർത്തിച്ചിരിക്കുന്നു. 31അതുകൊണ്ടു ഞാൻ മോവാബിനെക്കുറിച്ചു മുറയിടും; എല്ലാ മോവാബിനെയും കുറിച്ചു ഞാൻ നിലവിളിക്കും; കീർഹേരെസിലെ ജനങ്ങളെക്കുറിച്ച് അവർ വിലപിക്കും. 32സിബ്മാമുന്തിരിവള്ളിയേ, യസേരിനെക്കുറിച്ചു കരയുന്നതിലും അധികം ഞാൻ നിന്നെക്കുറിച്ചു കരയും; നിന്റെ വള്ളികൾ കടലിനിക്കരെ കടന്നിരിക്കുന്നു; അവ യസേർകടൽവരെ എത്തിയിരിക്കുന്നു; ശൂന്യമാക്കുന്നവൻ നിന്റെ കനികളിന്മേലും മുന്തിരിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു. 33സന്തോഷവും ഉല്ലാസവും വിളഭൂമിയിൽനിന്നും മോവാബുദേശത്തുനിന്നും നീങ്ങിപ്പോയിരിക്കുന്നു; ചക്കുകളിൽനിന്ന് വീഞ്ഞ് ഞാൻ ഇല്ലാതാക്കിയിരിക്കുന്നു; ആർപ്പുവിളിയോടെ ആരും ചക്കു ചവിട്ടുകയില്ല; ആർപ്പല്ലാത്ത ആർപ്പുണ്ടാകുംതാനും. 34ഹെശ്ബോനിലെ നിലവിളി ഹേതുവാൽ അവർ എലെയാലെവരെയും യഹസ്‍വരെയും സോവാർമുതൽ ഹോരോനയീംവരെയും എഗ്ലത്ത്-ശെലീശീയവരെയും നിലവിളി കൂട്ടുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായിത്തീരുമല്ലോ. 35പൂജാഗിരിയിൽ ബലികഴിക്കുന്നവനെയും ദേവന്മാർക്ക് ധൂപം കാട്ടുന്നവനെയും ഞാൻ മോവാബിൽ ഇല്ലാതെയാക്കും എന്നു യഹോവയുടെ അരുളപ്പാട്. 36മോവാബു സമ്പാദിച്ച സമ്പാദ്യം നശിച്ചുപോയിരിക്കയാൽ അവനെക്കുറിച്ച് എന്റെ ഹൃദയം കുഴൽപോലെ ധ്വനിക്കുന്നു; കീർഹേരെസിലെ ജനങ്ങളെക്കുറിച്ച് എന്റെ ഹൃദയം കുഴൽപോലെ ധ്വനിക്കുന്നു. 37എല്ലാ തലയും കഷണ്ടിയായും എല്ലാ താടിയും കത്രിച്ചും ഇരിക്കുന്നു; എല്ലാ കൈകളിന്മേലും മുറിവും അരകളിൽ രട്ടും കാണുന്നു. 38ഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ ഞാൻ മോവാബിനെ ഉടച്ചുകളഞ്ഞിരിക്കയാൽ മോവാബിലെ എല്ലാ പുരമുകളുകളിലും അതിന്റെ തെരുക്കളിൽ എല്ലാടവും വിലാപം എന്നു യഹോവയുടെ അരുളപ്പാട്. 39അത് എങ്ങനെ ഉടഞ്ഞുപോയിരിക്കുന്നു! മുറയിടുവിൻ! മോവാബ് എങ്ങനെ ലജ്ജിച്ചു പുറന്തിരിഞ്ഞിരിക്കുന്നു! അങ്ങനെ മോവാബ് തന്റെ ചുറ്റുമുള്ളവർക്കൊക്കെയും പരിഹാസത്തിനും സ്തംഭനത്തിനും വിഷയമായിത്തീരും. 40യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ കഴുകനെപ്പോലെ പറന്നു മോവാബിന്മേൽ ചിറകു വിടർക്കും. 41കെരീയോത്ത് പിടിക്കപ്പെട്ടു; ദുർഗങ്ങൾ കീഴടങ്ങിപ്പോയി; അന്നാളിൽ മോവാബിലെ വീരന്മാരുടെ സ്ത്രീയുടെ ഹൃദയംപോലെയാകും. 42യഹോവയുടെ നേരേ വമ്പു കാണിക്കയാൽ മോവാബ് ഒരു ജാതിയായിരിക്കാതവണ്ണം നശിച്ചുപോകും. 43മോവാബ്നിവാസിയേ, പേടിയും കുഴിയും കെണിയും നിനക്കു വരും എന്നു യഹോവയുടെ അരുളപ്പാട്. 44പേടി ഒഴിഞ്ഞോടുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കെണിയിൽ അകപ്പെടും; ഞാൻ അതിനു, മോവാബിനു തന്നെ, അവരുടെ സന്ദർശനകാലം വരുത്തും എന്നു യഹോവയുടെ അരുളപ്പാട്. 45ഓടിപ്പോയവർ ബലമില്ലാതെ ഹെശ്ബോന്റെ നിഴലിൽ നില്ക്കുന്നു; എന്നാൽ ഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നടുവിൽനിന്നു ജ്വാലയും പുറപ്പെട്ടു മോവാബിന്റെ ചെന്നിയും തുമുലപുത്രന്മാരുടെ നെറുകയും ദഹിപ്പിച്ചുകളയും. 46മോവാബേ, നിനക്ക് ഹാ കഷ്ടം! കെമോശിന്റെ ജനം നശിച്ചിരിക്കുന്നു; നിന്റെ പുത്രന്മാരെ ബദ്ധന്മാരായും നിന്റെ പുത്രിമാരെ പ്രവാസത്തിലേക്കും കൊണ്ടുപോയിരുന്നു. 47എങ്കിലും ഒടുക്കം ഞാൻ മോവാബിന്റെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാട്. ഇത്രത്തോളമാകുന്നു മോവാബിനെക്കുറിച്ചുള്ള ന്യായവിധി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in