YouVersion Logo
Search Icon

ന്യായാധിപന്മാർ 5

5
1അന്നു ദെബോറായും അബീനോവാമിന്റെ മകനായ ബാരാക്കും പാട്ടുപാടിയത് എന്തെന്നാൽ:
2നായകന്മാർ യിസ്രായേലിനെ നയിച്ചതിനും
ജനം സ്വമേധയാ സേവിച്ചതിനും യഹോവയെ വാഴ്ത്തുവിൻ.
3രാജാക്കന്മാരേ, കേൾപ്പിൻ; പ്രഭുക്കന്മാരേ, ചെവിതരുവിൻ;
ഞാൻ പാടും യഹോവയ്ക്കു ഞാൻ പാടും;
യിസ്രായേലിൻദൈവമായ യഹോവയ്ക്കു കീർത്തനം ചെയ്യും.
4യഹോവേ, നീ സേയീരിൽനിന്നു പുറപ്പെടുകയിൽ,
എദോമ്യദേശത്തുകൂടി നീ നടകൊൾകയിൽ,
ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു,
മേഘങ്ങൾ വെള്ളം ചൊരിഞ്ഞു,
5യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി,
യിസ്രായേലിൻദൈവമായ യഹോവയ്ക്കു മുമ്പിൽ ആ സീനായിതന്നെ.
6അനാത്തിൻപുത്രനാം ശംഗരിൻനാളിലും,
യായേലിൻകാലത്തും പാതകൾ ശൂന്യമായി.
വഴിപോക്കർ വളഞ്ഞവഴികളിൽ നടന്നു.
7ദെബോറായായ ഞാൻ എഴുന്നേല്ക്കുംവരെ,
യിസ്രായേലിൽ മാതാവായെഴുന്നേല്ക്കും വരെ
നായകന്മാർ യിസ്രായേലിൽ അശേഷം അറ്റു പോയിരുന്നു.
8അവർ നൂതനദേവന്മാരെ വരിച്ചു;
ഗോപുരദ്വാരത്തിങ്കൽ യുദ്ധം ഭവിച്ചു.
യിസ്രായേലിന്റെ നാല്പതിനായിരത്തിൻ
മധ്യേ പരിചയും കുന്തവും കണ്ടതേയില്ല.
9എന്റെ ഹൃദയം യിസ്രായേൽനായകന്മാരോടു പറ്റുന്നു;
ജനത്തിലെ സ്വമേധാസേവകരേ, യഹോവയെ വാഴ്ത്തുവിൻ.
10വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ,
പരവതാനികളിൽ ഇരിക്കുന്നവരേ,
കാൽനടയായി പോകുന്നവരേ, വർണിപ്പിൻ!
11വില്ലാളികളുടെ ഞാണൊലിയോടകലെ നീർപ്പാത്തിക്കിടയിൽ
അവിടെ അവർ യഹോവയുടെ നീതികളെ,
യിസ്രായേലിലെ ഭരണനീതികളെ കഥിക്കും.
യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കൽ ചെന്നു.
12ഉണരുക, ഉണരുക, ദെബോറായേ,
ഉണരുക, ഉണർന്നു, പാട്ടുപാടുക.
എഴുന്നേല്ക്ക, ബാരാക്കേ, അബീനോവാമാത്മജാ.
നിന്റെ ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോക.
13അന്നു ശ്രേഷ്ഠന്മാരുടെ ശിഷ്ടവും പടജ്ജനവും ഇറങ്ങിവന്നു.
വീരന്മാരുടെ മധ്യേ യഹോവയും എനിക്കായി ഇറങ്ങിവന്നു.
14എഫ്രയീമിൽനിന്ന് അമാലേക്കിൽ വേരുള്ളവരും,
ബെന്യാമീനേ, നിന്റെ പിന്നാലെ നിന്റെ ജനസമൂഹത്തിൽ
മാഖീരിൽനിന്ന് അധിപന്മാരും
സെബൂലൂനിൽനിന്ന് നായകദണ്ഡധാരികളും വന്നു.
15യിസ്സാഖാർപ്രഭുക്കന്മാർ ദെബോറായോടു കൂടെ
യിസ്സാഖാർ എന്നപോലെ ബാരാക്കും
താഴ്‌വരയിൽ അവനോടുകൂടെ ചാടിപ്പുറപ്പെട്ടു.
രൂബേന്റെ നീർച്ചാലുകൾക്കരികെ
ഘനമേറിയ മനോനിർണയങ്ങൾ ഉണ്ടായി.
16ആട്ടിൻകൂട്ടങ്ങൾക്കരികെ കുഴലൂത്തു കേൾപ്പാൻ
നീ തൊഴുത്തുകൾക്കിടയിൽ പാർക്കുന്നതെന്ത്?
രൂബേന്റെ നീർച്ചാലുകൾക്കരികെ
ഘനമേറിയ മനോനിർണയങ്ങൾ ഉണ്ടായി.
17ഗിലെയാദ് യോർദ്ദാനക്കരെ പാർത്തു.
ദാൻ കപ്പലുകൾക്കരികെ താമസിക്കുന്നത് എന്ത്?
ആശേർ സമുദ്രതീരത്ത് അനങ്ങാതിരുന്നു
തുറമുഖങ്ങൾക്കകത്തു പാർത്തുകൊണ്ടിരുന്നു.
18സെബൂലൂൻ പ്രാണനെ ത്യജിച്ച ജനം;
നഫ്താലി പോർക്കളമേടുകളിൽതന്നെ.
19രാജാക്കന്മാർ വന്നു പൊരുതി:
താനാക്കിൽവച്ച് മെഗിദ്ദോവെള്ളത്തിനരികെ
കനാന്യഭൂപന്മാർ അന്നു പൊരുതി,
വെള്ളിയങ്ങവർക്കു കൊള്ളയായില്ല.
20ആകാശത്തുനിന്നു നക്ഷത്രങ്ങൾ പൊരുതി,
അവ സീസെരയുമായി സ്വഗതികളിൽ പൊരുതി.
21കീശോൻതോട്, പുരാതനനദിയാം കീശോൻതോട്
തള്ളിയങ്ങവരെ ഒഴുക്കിക്കൊണ്ടുപോയി.
എൻമനമേ, നീ ബലത്തോടെ നടകൊൾക.
22അന്നു വല്ഗിതത്താൽ, ശൂരവല്ഗിതത്താൽ
കുതിരക്കുളമ്പുകൾ ഘട്ടനം ചെയ്തു.
23മേരോസ് നഗരത്തെ ശപിച്ചുകൊൾവിൻ,
അതിൻ നിവാസികളെ ഉഗ്രമായി ശപിപ്പിൻ
എന്നു യഹോവാദൂതൻ അരുളിച്ചെയ്തു.
അവർ യഹോവയ്ക്കു തുണയായി വന്നില്ലല്ലോ;
ശൂരന്മാർക്കെതിരേ യഹോവയ്ക്കു തുണയായിത്തന്നെ.
24കേന്യനാം ഹേബെരിൻ ഭാര്യയാം യായേലോ
നാരീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ,
കൂടാരവാസിനീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ.
25തണ്ണീർ അവൻ ചോദിച്ചു, പാൽ അവൾ കൊടുത്തു;
രാജകീയപാത്രത്തിൽ അവൾ ക്ഷീരം കൊടുത്തു.
26കുറ്റിയെടുപ്പാൻ അവൾ കൈ നീട്ടി,
തന്റെ വലംകൈ പണിക്കാരുടെ ചുറ്റികയ്ക്കു നീട്ടി;
സീസെരയെ തല്ലി അവന്റെ തല തകർത്ത്
അവന്റെ ചെന്നി കുത്തിത്തുളച്ചു.
27അവളുടെ കാല്ക്കൽ അവൻ കുനിഞ്ഞു വീണു,
അവളുടെ കാല്ക്കൽ അവൻ കുനിഞ്ഞു വീണുകിടന്നു;
കുനിഞ്ഞേടത്തുതന്നെ അവൻ ചത്തുകിടന്നു.
28സീസെരയുടെ അമ്മ കിളിവാതിലൂടെ
കുനിഞ്ഞുനിന്നു നോക്കിക്കൊണ്ടിരുന്നു.
ജാലകത്തൂടെ വിളിച്ചുപറഞ്ഞത്:
അവന്റെ തേർ വരുവാൻ വൈകുന്നത് എന്ത്?
രഥചക്രങ്ങൾക്കു താമസം എന്ത്?
29ജ്ഞാനമേറിയ നായികമാർ അതിനുത്തരം പറഞ്ഞു;
താനും തന്നോടു മറുപടി ആവർത്തിച്ചു:
30കിട്ടിയ കൊള്ള അവർ പങ്കിടുകയല്ലയോ?
ഓരോ പുരുഷന് ഒന്നും രണ്ടും പെണ്ണുങ്ങൾ,
സീസെരയ്ക്കു കൊള്ള വിചിത്രവസ്ത്രം
വിചിത്രത്തയ്യലായ കൊള്ളയും കൂടെ.
കൊള്ളക്കാരുടെ കഴുത്തിൽ വിചിത്രശീല ഈരണ്ടു കാണും.
31യഹോവേ, നിന്റെ ശത്രുക്കളൊക്കെയും ഇവ്വണ്ണം നശിക്കട്ടെ.
അവനെ സ്നേഹിക്കുന്നവരോ
സൂര്യൻ പ്രതാപത്തോടെ ഉദിക്കുന്നതുപോലെതന്നെ.
പിന്നെ ദേശത്തിനു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in