YouVersion Logo
Search Icon

ന്യായാധിപന്മാർ 20

20
1അനന്തരം യിസ്രായേൽമക്കളൊക്കെയും പുറപ്പെട്ട് ദാൻമുതൽ ബേർ-ശേബവരെയും ഗിലെയാദ്‍ദേശത്തും ഉള്ള സഭയൊക്കെയും ഏകമനസ്സോടെ മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വന്നുകൂടി. 2യിസ്രായേലിന്റെ സകല ഗോത്രങ്ങളുമായ സർവജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാളും ദൈവത്തിന്റെ ജനസംഘത്തിൽ വന്നുനിന്നു.- 3യിസ്രായേൽമക്കൾ മിസ്പായിലേക്കു പോയി എന്ന് ബെന്യാമീന്യർ കേട്ടു.-അപ്പോൾ യിസ്രായേൽമക്കൾ: ഈ ദോഷം എങ്ങനെ സംഭവിച്ചു എന്നു പറവിൻ എന്നു പറഞ്ഞതിന് 4കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവായ ലേവ്യൻ ഉത്തരം പറഞ്ഞത്: ഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീൻദേശത്ത് ഗിബെയയിൽ രാപാർപ്പാൻ ചെന്നു. 5എന്നാറെ ഗിബെയാനിവാസികൾ എന്റെ നേരേ എഴുന്നേറ്റ് രാത്രിയിൽ എന്റെ നിമിത്തം വീടുവളഞ്ഞ് എന്നെ കൊല്ലുവാൻ ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവർ ബലാൽക്കാരം ചെയ്തതിനാൽ അവൾ മരിച്ചുപോയി. 6അവർ യിസ്രായേലിൽ ദുഷ്കർമവും വഷളത്തവും പ്രവർത്തിച്ചതുകൊണ്ട് ഞാൻ എന്റെ വെപ്പാട്ടിയെ ഖണ്ഡംഖണ്ഡമാക്കി യിസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു. 7നിങ്ങൾ എല്ലാവരും യിസ്രായേല്യരല്ലോ; ഇതിൽ നിങ്ങളുടെ അഭിപ്രായവും ആലോചനയും പറവിൻ. 8അപ്പോൾ സർവജനവും ഒന്നായിട്ട് എഴുന്നേറ്റ് പറഞ്ഞത്: നമ്മിൽ ആരും തന്റെ കൂടാരത്തിലേക്കു പോകരുത്; ആരും വീട്ടിലേക്കു തിരികയും അരുത്. 9നാം ഇപ്പോൾ ഗിബെയയോടു ചെയ്യേണ്ടുന്ന കാര്യമാവിത്: നാം അതു സംബന്ധിച്ചു ചീട്ടിടേണം; 10അവർ യിസ്രായേലിൽ പ്രവർത്തിച്ച സകല വഷളത്തത്തിനും പകരം ചെയ്യേണ്ടതിന് ജനം ഗിബെയയിലേക്കു ചെല്ലുമ്പോൾ അവർക്കുവേണ്ടി ഭക്ഷണസാധനങ്ങൾ പോയി കൊണ്ടുവരുവാൻ യിസ്രായേൽഗോത്രങ്ങളിൽ നൂറിൽ പത്തു പേരെയും ആയിരത്തിൽ നൂറു പേരെയും പതിനായിരത്തിൽ ആയിരം പേരെയും എടുക്കേണം. 11അങ്ങനെ യിസ്രായേല്യരൊക്കെയും ആ പട്ടണത്തിനു വിരോധമായി ഏകമനസ്സോടെ യോജിച്ചു.
12പിന്നെ യിസ്രായേൽഗോത്രങ്ങൾ ബെന്യാമീൻഗോത്രത്തിലെങ്ങും ആളയച്ചു: നിങ്ങളുടെ ഇടയിൽ ഇങ്ങനെ ഒരു ദോഷം നടന്നത് എന്ത്? 13ഗിബെയയിലെ ആ നീചന്മാരെ ഞങ്ങൾ കൊന്നു യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണ്ടതിന് അവരെ ഏല്പിച്ചുതരുവിൻ എന്നു പറയിച്ചു. ബെന്യാമീന്യരോ യിസ്രായേൽമക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്കു കേട്ടനുസരിപ്പാൻ മനസ്സില്ലാതെ 14യിസ്രായേൽമക്കളോടു യുദ്ധത്തിനു പുറപ്പെടത്തക്കവണ്ണം തങ്ങളുടെ പട്ടണങ്ങളിൽനിന്നു ഗിബെയയിൽ വന്നുകൂടി. 15അന്നു ഗിബെയാനിവാസികളിൽ എണ്ണിത്തിരിച്ച എഴുനൂറു വിരുതന്മാരെ കൂടാതെ പട്ടണങ്ങളിൽനിന്നു വന്ന ബെന്യാമീന്യർ ഇരുപത്താറായിരം ആയുധപാണികൾ ഉണ്ടെന്ന് എണ്ണം കണ്ടു. 16ഈ ജനത്തിലെല്ലാം ഇടത്തുകൈയന്മാരായ എഴുനൂറ് വിരുതന്മാർ ഉണ്ടായിരുന്നു; അവർ എല്ലാവരും ഒരു രോമത്തിനുപോലും ഏറുപിഴയ്ക്കാത്ത കവിണക്കാർ ആയിരുന്നു.
17ബെന്യാമീൻ ഒഴികെയുള്ള യിസ്രായേല്യരോ നാലുലക്ഷം ആയുധപാണികൾ ആയിരുന്നു; അവർ എല്ലാവരും യോദ്ധാക്കൾ തന്നെ. 18അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ട് ബേഥേലിലേക്കു ചെന്നു: ബെന്യാമീന്യരോടു പടവെട്ടുവാൻ ഞങ്ങളിൽ ആരു മുമ്പനായി ചെല്ലേണ്ടൂ എന്നു ദൈവത്തോട് അരുളപ്പാടു ചോദിച്ചു. യെഹൂദാ മുമ്പനായി ചെല്ലട്ടെ എന്നു യഹോവ അരുളിച്ചെയ്തു. 19അങ്ങനെ യിസ്രായേൽമക്കൾ രാവിലെ എഴുന്നേറ്റ് ഗിബെയയ്ക്കു നേരേ പാളയമിറങ്ങി. 20യിസ്രായേല്യർ ബെന്യാമീന്യരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു ഗിബെയയിൽ അവരുടെ നേരേ അണിനിരന്നു. 21ബെന്യാമീന്യരോ ഗിബെയയിൽനിന്നു പുറപ്പെട്ട് യിസ്രായേല്യരിൽ ഇരുപത്തീരായിരം പേരെ അന്നു സംഹരിച്ചു വീഴിച്ചു. 22യിസ്രായേൽമക്കൾ യഹോവയുടെ സന്നിധിയിൽ ചെന്ന് സന്ധ്യവരെ കരഞ്ഞു: ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങൾ ഇനിയും യുദ്ധത്തിനു പോകേണമോ എന്ന് യഹോവയോടു ചോദിച്ചു. അവരുടെ നേരേ ചെല്ലുവിൻ എന്നു യഹോവ അരുളിച്ചെയ്തു. 23അങ്ങനെ യിസ്രായേല്യരായ പടജ്ജനം ധൈര്യപ്പെട്ട് ഒന്നാം ദിവസം അണിനിരന്ന സ്ഥലത്തുതന്നെ പിന്നെയും പടയ്ക്ക് അണിനിരന്നു.
24യിസ്രായേൽമക്കൾ രണ്ടാം ദിവസവും ബെന്യാമീന്യരോട് അടുത്തു. 25ബെന്യാമീന്യർ രണ്ടാം ദിവസവും ഗിബെയയിൽനിന്ന് അവരുടെ നേരേ പുറപ്പെട്ട് യിസ്രായേൽമക്കളിൽ പിന്നെയും പതിനെണ്ണായിരം പേരെ സംഹരിച്ചു വീഴിച്ചു; അവർ എല്ലാവരും യോദ്ധാക്കൾ ആയിരുന്നു. 26അപ്പോൾ യിസ്രായേൽമക്കളൊക്കെയും സർവജനവും കയറി ബേഥേലിലേക്കു ചെന്നു; അവിടെ യഹോവയുടെ സന്നിധിയിൽ കരഞ്ഞുകൊണ്ട് അന്നു സന്ധ്യവരെ ഉപവസിച്ചു പാർത്ത് യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. 27പിന്നെ യിസ്രായേൽമക്കൾ യഹോവയോടു ചോദിച്ചു; അക്കാലത്ത് ദൈവത്തിന്റെ നിയമപെട്ടകം അവിടെ ഉണ്ടായിരുന്നു. 28അഹരോന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് ആയിരുന്നു അക്കാലത്ത് തിരുസന്നിധിയിൽ നിന്നിരുന്നത്. ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങൾ ഇനിയും പടയെടുക്കേണമോ? ഒഴിഞ്ഞുകളയേണമോ എന്ന് അവർ ചോദിച്ചതിന്: ചെല്ലുവിൻ; നാളെ ഞാൻ അവരെ നിന്റെ കൈയിൽ ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്തു. 29അങ്ങനെ യിസ്രായേല്യർ ഗിബെയയ്ക്കു ചുറ്റും പതിയിരിപ്പുകാരെ ആക്കി.
30യിസ്രായേൽമക്കൾ മൂന്നാം ദിവസവും ബെന്യാമീന്യരുടെ നേരേ പുറപ്പെട്ടു മുമ്പിലത്തെപ്പോലെ ഗിബെയയുടെ നേരേ പടയ്ക്ക് അണിനിരന്നു. 31ബെന്യാമീന്യർ പടജ്ജനത്തിന്റെ നേരേ പുറപ്പെട്ട് പട്ടണം വിട്ടു പുറത്തായി; ബേഥേലിലേക്കും വയലിൽക്കൂടി ഗിബെയയിലേക്കും പോകുന്ന രണ്ടു പെരുവഴികളിൽവച്ച് മുമ്പിലത്തേപ്പോലെ പടജ്ജനത്തിൽ ചിലരെ വെട്ടിത്തുടങ്ങി; യിസ്രായേലിൽ ഏകദേശം മുപ്പതു പേരെ കൊന്നു. 32അവർ മുമ്പിലത്തേപ്പോലെ നമ്മുടെ മുമ്പിൽ തോറ്റോടുന്നു എന്നു ബെന്യാമീന്യർ പറഞ്ഞു. യിസ്രായേൽമക്കളോ: നാം ഓടി അവരെ പട്ടണത്തിൽനിന്നു പെരുവഴികളിലേക്ക് ആകർഷിക്ക എന്നു പറഞ്ഞിരുന്നു. 33യിസ്രായേല്യരൊക്കെയും തങ്ങളുടെ സ്ഥലത്തുനിന്നു പുറപ്പെട്ടു ബാൽ-താമാരിൽ പടയ്ക്ക് അണിനിരന്നു; യിസ്രായേല്യരുടെ പതിയിരിപ്പുകാരും ഗിബെയയുടെ പുല്പുറത്തു തങ്ങൾ ഇരുന്നേടത്തുനിന്നു പുറപ്പെട്ടു. 34എല്ലാ യിസ്രായേലിൽനിന്നും തിരഞ്ഞെടുത്തിരുന്ന പതിനായിരം പേർ ഗിബെയയുടെ നേരേ ചെന്നു; പട കഠിനമായി മുറുകി; എങ്കിലും ആപത്ത് അടുത്തിരിക്കുന്നു എന്ന് അവർ അറിഞ്ഞില്ല. 35യഹോവ ബെന്യാമീന്യരെ യിസ്രായേലിന്റെ മുമ്പിൽ തോല്ക്കുമാറാക്കി; അന്ന് യിസ്രായേൽമക്കൾ ബെന്യാമീന്യരിൽ ഇരുപത്തയ്യായിരത്തൊരുനൂറ് പേരെ സംഹരിച്ചു; അവർ എല്ലാവരും ആയുധപാണികൾ ആയിരുന്നു.
36ഇങ്ങനെ ബെന്യാമീന്യർ തങ്ങൾ തോറ്റു എന്നു കണ്ടു; എന്നാൽ യിസ്രായേല്യർ ഗിബെയയ്ക്കരികെ ആക്കിയിരുന്ന പതിയിരിപ്പുകാരെ വിശ്വസിച്ചിരുന്നതുകൊണ്ട് ബെന്യാമീന്യർക്കു സ്ഥലം കൊടുത്തു. 37ഉടനെ പതിയിരുപ്പുകാർ ഗിബെയയിൽ പാഞ്ഞുകയറി; പതിയിരിപ്പുകാർ നീളെ നടന്നു പട്ടണത്തെയൊക്കെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചുകളഞ്ഞു. 38പട്ടണത്തിൽനിന്ന് അടയാളമായി ഒരു വലിയ പുക പൊങ്ങുമാറാക്കേണമെന്നു യിസ്രായേല്യർ പതിയിരിപ്പുകാരുമായി പറഞ്ഞൊത്തിരുന്നു. 39യിസ്രായേല്യർ പടയിൽ പിൻവാങ്ങിയപ്പോൾ ബെന്യാമീന്യർ യിസ്രായേല്യരെ വെട്ടിത്തുടങ്ങി ഏകദേശം മുപ്പതു പേരെ കൊന്നു; മുൻകഴിഞ്ഞ പടയിലെപ്പോലെ അവർ നമ്മുടെ മുമ്പിൽ തോറ്റോടുന്നു എന്ന് അവർ പറഞ്ഞു. 40എന്നാൽ പട്ടണത്തിൽനിന്ന് അടയാളം ഒരു വലിയ പുകത്തൂണായി പൊങ്ങിത്തുടങ്ങിയപ്പോൾ ബെന്യാമീന്യർ പിന്നോട്ടു നോക്കി; പട്ടണം മുഴുവനും ആകാശത്തോളം കത്തിപ്പൊങ്ങുന്നതു കണ്ടു. 41യിസ്രായേല്യർ തിരിഞ്ഞപ്പോൾ ബെന്യാമീന്യർ തങ്ങൾക്ക് ആപത്തു ഭവിച്ചു എന്നു കണ്ടു. 42അവർ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് മരുഭൂമിയിലേക്കുള്ള വഴിക്കു തിരിഞ്ഞു; പട അവരെ പിന്തുടർന്നു; പട്ടണങ്ങളിൽനിന്നുള്ളവരെ അവർ അതതിന്റെ മധ്യേവച്ചു സംഹരിച്ചു. 43അവർ ബെന്യാമീന്യരെ വളഞ്ഞ് ഓടിച്ച് ഗിബെയയ്ക്കെതിരേ കിഴക്ക് അവരുടെ വിശ്രാമസ്ഥലത്തുവച്ചു പിടികൂടി. 44അങ്ങനെ ബെന്യാമീന്യരിൽ പതിനെണ്ണായിരം പേർ പട്ടുപോയി; അവർ എല്ലാവരും പരാക്രമശാലികൾ ആയിരുന്നു. 45അപ്പോൾ അവർ തിരിഞ്ഞ് മരുഭൂമിയിൽ രിമ്മോൻപാറയ്ക്ക് ഓടി; അവരിൽ അയ്യായിരം പേരെ പെരുവഴികളിൽ വച്ച് ഒറ്റയൊറ്റയായി പിടിച്ചുകൊന്നു; മറ്റവരെ ഗിദോമോളം പിന്തുടർന്ന് അവരിലും രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു. 46അങ്ങനെ ബെന്യാമീന്യരിൽ ആകെ ഇരുപത്തയ്യായിരം ആയുധപാണികൾ അന്നു പട്ടുപോയി; അവർ എല്ലാവരും പരാക്രമശാലികൾതന്നെ. 47എന്നാൽ അറുനൂറ് പേർ തിരിഞ്ഞ് മരുഭൂമിയിൽ രിമ്മോൻപാറവരെ ഓടി, അവിടെ നാലു മാസം പാർത്തു. 48യിസ്രായേല്യർ പിന്നെയും ബെന്യാമീന്യരുടെ നേരേ തിരിഞ്ഞ് ഓരോ പട്ടണം മുഴുവനെയും മൃഗങ്ങളെയും കണ്ട സകലത്തെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അവർ കണ്ട എല്ലാ പട്ടണങ്ങളും തീവച്ചു ചുട്ടുകളഞ്ഞു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in