YouVersion Logo
Search Icon

ഹോശേയ 10

10
1യിസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവൻ ഫലം കായ്ക്കുന്നു; തന്റെ ഫലത്തിന്റെ ബഹുത്വത്തിനു തക്കവണ്ണം അവൻ ബലിപീഠങ്ങളെ വർധിപ്പിച്ചു; തന്റെ ദേശത്തിന്റെ നന്മയ്ക്കു തക്കവണ്ണം അവൻ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളെ ഉണ്ടാക്കി. 2അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോൾ അവർ കുറ്റക്കാരായിത്തീരും; അവൻ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളകയും അവരുടെ വിഗ്രഹസ്തംഭങ്ങളെ നശിപ്പിക്കയും ചെയ്യും. 3ഇപ്പോൾ അവൻ: നമുക്കു രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; രാജാവ് നമുക്കുവേണ്ടി എന്തു ചെയ്യും? എന്നു പറയും. 4അവർ വ്യർഥവാക്കുകൾ സംസാരിച്ച് ഉടമ്പടി ചെയ്യുന്നതിൽ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ട് ന്യായവിധി വയലിലെ ഉഴച്ചാലുകളിൽ നഞ്ചുചെടിപോലെ മുളച്ചുവരുന്നു. 5ശമര്യാനിവാസികൾ ബേത്ത്- ആവെനിലെ കാളക്കുട്ടിയെക്കുറിച്ചു പേടിക്കുന്നു; അതിലെ ജനം അതിനെക്കുറിച്ചു ദുഃഖിക്കുന്നു; അതിന്റെ പൂജാരികൾ അതിനെക്കുറിച്ചും അതിന്റെ മഹത്ത്വം അതിനെ വിട്ടുപോയതുകൊണ്ട് അതിനെക്കുറിച്ചും വിറയ്ക്കുന്നു. 6അതിനെയും യുദ്ധതല്പരനായ രാജാവിനു സമ്മാനമായി അശ്ശൂരിലേക്കു കൊണ്ടുപോകും; എഫ്രയീം ലജ്ജ പ്രാപിക്കും; യിസ്രായേൽ തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും. 7ശമര്യയോ, അതിന്റെ രാജാവ് വെള്ളത്തിലെ ചുള്ളിപോലെ നശിച്ചുപോകും. 8യിസ്രായേലിന്റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികൾ നശിച്ചുപോകും; മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേൽ മുളയ്ക്കും; അവർ മലകളോട്: ഞങ്ങളുടെമേൽ വീഴുവിൻ എന്നും പറയും. 9യിസ്രായേലേ, ഗിബെയയുടെ കാലംമുതൽ നീ പാപം ചെയ്തിരിക്കുന്നു; അവർ അവിടെത്തന്നെ നില്ക്കുന്നു; ഗിബെയയിൽ നീതികെട്ടവരോടുള്ള പട അവരെ എത്തിപ്പിടിച്ചില്ല; 10ഞാൻ ആഗ്രഹിക്കുമ്പോൾ അവരെ ശിക്ഷിക്കും; അവരെ അവരുടെ രണ്ട് അകൃത്യം നിമിത്തം ശിക്ഷിക്കുമ്പോൾ ജാതികൾ അവരുടെ നേരേ കൂടിവരും. 11എഫ്രയീം മെരുക്കമുള്ളതും ധാന്യം മെതിപ്പാൻ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവ് ആകുന്നു; ഞാൻ അതിന്റെ ഭംഗിയുള്ള കഴുത്തിൽ നുകം വയ്ക്കും; ഞാൻ എഫ്രയീമിനെ നുകത്തിൽ പിണയ്ക്കും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടയ്ക്കുകയും ചെയ്യേണ്ടിവരും. 12നീതിയിൽ വിതപ്പിൻ; ദയയ്ക്കൊത്തവണ്ണം കൊയ്യുവിൻ; നിങ്ങളുടെ തരിശുനിലം ഉഴുവിൻ; യഹോവ വന്നു നിങ്ങളുടെമേൽ നീതി വർഷിപ്പിക്കേണ്ടതിന് അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ. 13നിങ്ങൾ ദുഷ്ടത ഉഴുത്, നീതികേടു കൊയ്ത്, ഭോഷ്കിന്റെ ഫലം തിന്നിരിക്കുന്നു; നീ നിന്റെ വഴിയിലും നിന്റെ വീരന്മാരുടെ സംഘത്തിലും ആശ്രയിച്ചിരിക്കുന്നു. 14അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയിൽ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തിൽ ശൽമാൻ ബേത്ത്-അർബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകൾക്കും നാശം വരും; അവർ അമ്മയെ മക്കളോടുകൂടെ തകർത്തുകളഞ്ഞുവല്ലോ. 15അങ്ങനെ തന്നെ അവർ നിങ്ങളുടെ മഹാദുഷ്ടത നിമിത്തം ബേഥേലിൽവച്ച് നിങ്ങൾക്കും ചെയ്യും; പുലർച്ചയ്ക്കു യിസ്രായേൽരാജാവ് അശേഷം നശിച്ചുപോകും.

Currently Selected:

ഹോശേയ 10: MALOVBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in