എസ്ഥേർ 8
8
1അന്ന് അഹശ്വേരോശ്‍രാജാവ് യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വീട് എസ്ഥേർ രാജ്ഞിക്കു കൊടുത്തു; മൊർദ്ദെഖായിക്കു തന്നോടുള്ള ചാർച്ച ഇന്നതെന്ന് എസ്ഥേർ അറിയിച്ചതുകൊണ്ട് അവൻ രാജസന്നിധിയിൽ പ്രവേശം പ്രാപിച്ചു. 2രാജാവ് ഹാമാന്റെ പക്കൽനിന്ന് എടുത്ത തന്റെ മോതിരം ഊരി മൊർദ്ദെഖായിക്കു കൊടുത്തു; എസ്ഥേർ മൊർദ്ദെഖായിയെ ഹാമാന്റെ വീട്ടിനു മേൽവിചാരകനാക്കി വച്ചു. 3എസ്ഥേർ പിന്നെയും രാജാവിനോടു സംസാരിച്ച് അവന്റെ കാല്ക്കൽ വീണു, ആഗാഗ്യനായ ഹാമാന്റെ ദുഷ്ടതയും അവൻ യെഹൂദന്മാർക്കു വിരോധമായി നിരൂപിച്ച ഉപായവും നിഷ്ഫലമാക്കേണമെന്നു കരഞ്ഞ് അപേക്ഷിച്ചു. 4രാജാവ് പൊൻചെങ്കോൽ എസ്ഥേറിന്റെ നേരേ നീട്ടി; എസ്ഥേർ എഴുന്നേറ്റ് രാജസന്നിധിയിൽനിന്നു പറഞ്ഞത്: 5രാജാവിനു തിരുവുള്ളമുണ്ടായി തിരുമുമ്പാകെ എനിക്കു കൃപ ലഭിച്ചു രാജാവിനു കാര്യം ന്യായമെന്നു ബോധിച്ചു തൃക്കണ്ണിൽ ഞാനും പ്രിയയായിരിക്കുന്നുവെങ്കിൽ രാജാവിന്റെ സകല സംസ്ഥാനങ്ങളിലും യെഹൂദന്മാരെ മുടിച്ചുകളയേണമെന്ന് ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാൻ എഴുതിയ ഉപായലേഖനങ്ങളെ ദുർബലപ്പെടുത്തേണ്ടതിന് കല്പന അയയ്ക്കേണമേ. 6എന്റെ ജനത്തിനു വരുന്ന അനർഥം ഞാൻ എങ്ങനെ കണ്ടു സഹിക്കും? എന്റെ വംശത്തിന്റെ നാശവും ഞാൻ എങ്ങനെ കണ്ടു സഹിക്കും?
7അപ്പോൾ അഹശ്വേരോശ്‍രാജാവ് എസ്ഥേർരാജ്ഞിയോടും യെഹൂദനായ മൊർദ്ദെഖായിയോടും കല്പിച്ചത്: ഞാൻ ഹാമാന്റെ വീട് എസ്ഥേറിനു കൊടുത്തുവല്ലോ; അവൻ യെഹൂദന്മാരെ കൈയേറ്റം ചെയ്‍വാൻ പോയതുകൊണ്ട് അവനെ കഴുമരത്തിന്മേൽ തൂക്കിക്കളഞ്ഞു. 8നിങ്ങൾക്കു ബോധിച്ചതുപോലെ നിങ്ങളും രാജാവിന്റെ നാമത്തിൽ യെഹൂദന്മാർക്കുവേണ്ടി എഴുതി രാജാവിന്റെ മോതിരംകൊണ്ടു മുദ്രയിടുവിൻ; രാജനാമത്തിൽ എഴുതുകയും രാജമോതിരംകൊണ്ടു മുദ്രയിടുകയും ചെയ്ത രേഖയെ ദുർബലപ്പെടുത്തുവാൻ ആർക്കും പാടില്ലല്ലോ. 9അങ്ങനെ സീവാൻമാസമായ മൂന്നാം മാസം ഇരുപത്തിമൂന്നാം തീയതി തന്നെ രാജാവിന്റെ രായസക്കാരെ വിളിച്ചു; മൊർദ്ദെഖായി കല്പിച്ചതുപോലെയൊക്കെയും അവർ യെഹൂദന്മാർക്കും ഹിന്ദുദേശം മുതൽ കൂശ്‍വരെയുള്ള നൂറ്റിഇരുപത്തിയേഴു സംസ്ഥാനങ്ങളിലെ രാജപ്രതിനിധികൾക്കും ദേശാധിപതിമാർക്കും സംസ്ഥാന പ്രഭുക്കന്മാർക്കും അതതു സംസ്ഥാനത്തിലേക്ക് അവിടത്തെ അക്ഷരത്തിലും അതതു ജാതിക്ക് അതതു ഭാഷയിലും യെഹൂദന്മാർക്ക് അവരുടെ അക്ഷരത്തിലും ഭാഷയിലും എഴുതി. 10അവൻ അഹശ്വേരോശ്‍രാജാവിന്റെ നാമത്തിൽ എഴുതിച്ച് രാജമോതിരംകൊണ്ടു മുദ്രയിട്ടു ലേഖനങ്ങളെ രാജാവിന്റെ അശ്വഗണത്തിൽ വളർന്നു രാജകാര്യത്തിന് ഉപയോഗിക്കുന്ന തുരഗങ്ങളുടെ പുറത്തുകയറി ഓടിക്കുന്ന അഞ്ചല്ക്കാരുടെ കൈവശം കൊടുത്തയച്ചു. 11അവയിൽ രാജാവ് അഹശ്വേരോശ്‍രാജാവിന്റെ സകല സംസ്ഥാനങ്ങളിലും ആദാർമാസമായ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി തന്നെ, 12അതതു പട്ടണത്തിലെ യെഹൂദന്മാർ ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷയ്ക്കുവേണ്ടി പൊരുതിനില്പാനും തങ്ങളെ ഉപദ്രവിപ്പാൻ വരുന്ന ജാതിയുടെയും സംസ്ഥാനത്തിന്റെയും സകല സൈന്യത്തെയും കുഞ്ഞുങ്ങളെയും സ്ത്രീകളെയും നശിപ്പിച്ചു കൊന്നുമുടിപ്പാനും അവരുടെ സമ്പത്തു കൊള്ളയിടുവാനും യെഹൂദന്മാർക്ക് അധികാരം കൊടുത്തു. 13അന്നത്തേക്ക് യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളോടു പ്രതിക്രിയ ചെയ്‍വാൻ ഒരുങ്ങിയിരിക്കേണമെന്നു സകല ജാതികൾക്കും പരസ്യം ചെയ്യേണ്ടതിനു കൊടുത്ത തീർപ്പിന്റെ പകർപ്പ് ഓരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി. 14അങ്ങനെ അഞ്ചല്ക്കാർ രാജകീയതുരഗങ്ങളുടെ പുറത്തു കയറി രാജാവിന്റെ കല്പനയാൽ നിർബന്ധിതരായി ബദ്ധപ്പെട്ട് ഓടിച്ചുപോയി. ശൂശൻരാജധാനിയിലും തീർപ്പു പരസ്യം ചെയ്തു. 15എന്നാൽ മൊർദ്ദെഖായി നീലവും ശുഭ്രവുമായ രാജവസ്ത്രവും വലിയ പൊൻകിരീടവും ചണനൂൽകൊണ്ടുള്ള രക്താംബരവും ധരിച്ചു രാജസന്നിധിയിൽനിന്നു പുറപ്പെട്ടു; ശൂശൻപട്ടണം ആർത്തു സന്തോഷിച്ചു. 16യെഹൂദന്മാർക്കു പ്രകാശവും സന്തോഷവും ആനന്ദവും ബഹുമാനവും ഉണ്ടായി. 17രാജാവിന്റെ കല്പനയും തീർപ്പും ചെന്നെത്തിയ സകല സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും യെഹൂദന്മാർക്ക് ആനന്ദവും സന്തോഷവും വിരുന്നും ഉത്സവവും ഉണ്ടായി; യെഹൂദന്മാരെയുള്ള പേടി ദേശത്തെ ജാതികളിന്മേൽ വീണിരുന്നതുകൊണ്ട് അവർ പലരും യെഹൂദന്മാരായിത്തീർന്നു.
Currently Selected:
എസ്ഥേർ 8: MALOVBSI
Highlight
Share
Copy
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fen.png&w=128&q=75)
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.