YouVersion Logo
Search Icon

ആവർത്തനപുസ്തകം 33

33
1ദൈവപുരുഷനായ മോശെ തന്റെ മരണത്തിനു മുമ്പേ യിസ്രായേൽമക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിത്:
2അവൻ പറഞ്ഞതെന്തെന്നാൽ:
യഹോവ സീനായിൽനിന്നു വന്നു,
അവർക്കു സേയീരിൽനിന്ന് ഉദിച്ചു,
പാരാൻപർവതത്തിൽനിന്നു വിളങ്ങി;
ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ അടുക്കൽനിന്നു വന്നു;
അവർക്കുവേണ്ടി അഗ്നിമയമായൊരു പ്രമാണം
അവന്റെ വലംകൈയിൽ ഉണ്ടായിരുന്നു.
3അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു;
അവന്റെ സകല വിശുദ്ധന്മാരും തൃക്കൈയിൽ ഇരിക്കുന്നു.
അവർ തൃക്കാൽക്കൽ ഇരുന്നു;
അവനിൽനിന്നു തിരുവചനങ്ങൾ പ്രാപിച്ചു.
4യാക്കോബിന്റെ സഭയ്ക്ക് അവകാശമായി
മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു.
5ജനത്തിന്റെ തലവന്മാരും
യിസ്രായേൽഗോത്രങ്ങളും കൂടിയപ്പോൾ
അവൻ യെശൂരൂനു രാജാവായിരുന്നു.
6രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ;
അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ.
7യെഹൂദായ്ക്കുള്ള അനുഗ്രഹമായിട്ട്
അവൻ പറഞ്ഞത്:
യഹോവേ, യെഹൂദായുടെ അപേക്ഷ കേട്ട്
അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ.
തന്റെ കൈകളാൽ അവൻ തനിക്കായി പോരുന്നു;
ശത്രുക്കളുടെ നേരേ നീ അവനു തുണയായിരിക്കേണമേ.
8ലേവിയെക്കുറിച്ച് അവൻ പറഞ്ഞത്:
നിന്റെ തുമ്മീമും ഊറീമും
നിൻഭക്തന്റെ പക്കൽ ഇരിക്കുന്നു;
നീ മസ്സായിൽവച്ച് പരീക്ഷിക്കയും
മെരീബയിൽ നീ കലഹിക്കയും
ചെയ്തവന്റെ പക്കൽതന്നെ.
9അവൻ അപ്പനെയും അമ്മയെയുംകുറിച്ച്:
ഞാൻ അവരെ കണ്ടില്ല എന്നു പറഞ്ഞു;
സഹോദരന്മാരെ അവൻ ആദരിച്ചില്ല;
സ്വന്തമക്കളെന്നോർത്തതുമില്ല.
നിന്റെ വചനം അവർ പ്രമാണിച്ചു,
നിന്റെ നിയമം കാത്തുകൊൾകയും ചെയ്തു.
10അവർ യാക്കോബിന് നിന്റെ വിധികളും
യിസ്രായേലിന് ന്യായപ്രമാണവും ഉപദേശിക്കും;
അവർ നിന്റെ സന്നിധിയിൽ സുഗന്ധധൂപവും
യാഗപീഠത്തിന്മേൽ സർവാംഗഹോമവും അർപ്പിക്കും.
11യഹോവേ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ;
അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കേണമേ.
അവന്റെ എതിരികളും അവനെ
ദ്വേഷിക്കുന്നവരും എഴുന്നേല്ക്കാതവണ്ണം
അവരുടെ അരകളെ തകർത്തു കളയേണമേ.
12ബെന്യാമീനെക്കുറിച്ച് അവൻ പറഞ്ഞത്:
അവൻ യഹോവയ്ക്കു പ്രിയൻ;
തത്സന്നിധിയിൽ നിർഭയം വസിക്കും;
താൻ അവനെ എല്ലായ്പോഴും മറച്ചുകൊള്ളുന്നു;
അവന്റെ ഗിരികളുടെ മധ്യേ അധിവസിക്കുന്നു.
13യോസേഫിനെക്കുറിച്ച് അവൻ പറഞ്ഞത്:
ആകാശത്തിലെ വിശിഷ്ട വസ്തുവായ മഞ്ഞുകൊണ്ടും
താഴെക്കിടക്കുന്ന അഗാധജലംകൊണ്ടും
14സൂര്യനാൽ ഉളവാകുന്ന വിശേഷ ഫലംകൊണ്ടും
പ്രതിമാസികചന്ദ്രനാൽ ഉളവാകും വിശിഷ്ട ഫലംകൊണ്ടും
15പുരാതനപർവതങ്ങളുടെ ശ്രേഷ്ഠ സാധനങ്ങൾകൊണ്ടും
ശാശ്വതശൈലങ്ങളുടെ വിശിഷ്ട വസ്തുക്കൾകൊണ്ടും
ഭൂമിയിലെ വിശേഷ വസ്തുക്കളും സമൃദ്ധിയുംകൊണ്ടും
അവന്റെ ദേശം യഹോവയാൽ
അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
16മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം
യോസേഫിന്റെ ശിരസ്സിന്മേലും
തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ
നെറുകമേലും വരുമാറാകട്ടെ.
17അവന്റെ കടിഞ്ഞൂൽകൂറ്റൻ അവന്റെ പ്രതാപം;
അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ;
അവയാൽ അവൻ സകല ജാതികളെയും
ഭൂസീമാവാസികളെയും വെട്ടി ഓടിക്കും;
അവ എഫ്രയീമിന്റെ പതിനായിരങ്ങളും
മനശ്ശെയുടെ ആയിരങ്ങളുംതന്നെ.
18സെബൂലൂനെക്കുറിച്ച് അവൻ പറഞ്ഞത്:
സെബൂലൂനേ, നിന്റെ പ്രയാണത്തിലും,
യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്ക.
19അവർ ജാതികളെ പർവതത്തിലേക്കു വിളിക്കും:
അവിടെ നീതിയാഗങ്ങളെ കഴിക്കും.
അവർ സമുദ്രങ്ങളുടെ സമൃദ്ധിയും
മണലിലെ നിക്ഷേപങ്ങളും വലിച്ചുകുടിക്കും.
20ഗാദിനെക്കുറിച്ച് അവൻ പറഞ്ഞത്:
ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ.
ഒരു സിംഹിപോലെ അവൻ പതുങ്ങിക്കിടന്നു
ഭുജവും നെറുകയും പറിച്ചുകീറുന്നു.
21അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു;
അവിടെ നായകന്റെ ഓഹരി സംഗ്രഹിച്ചു വച്ചിരുന്നു;
അവൻ ജനത്തിന്റെ തലവന്മാരോടുകൂടെ യഹോവയുടെ നീതിയും
യിസ്രായേലുമായി അവന്റെ വിധികളും നടത്തി.
22ദാനെക്കുറിച്ച് അവൻ പറഞ്ഞത്:
ദാൻ ബാലസിംഹമാകുന്നു;
അവൻ ബാശാനിൽനിന്ന് ചാടുന്നു.
23നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്:
നഫ്താലിയേ, പ്രസാദംകൊണ്ടു തൃപ്തനും
യഹോവയുടെ അനുഗ്രഹം
നിറഞ്ഞവനുമായി പടിഞ്ഞാറും
തെക്കും കൈവശമാക്കുക.
24ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്:
ആശേർ പുത്രസമ്പത്തുകൊണ്ട് അനുഗ്രഹിക്കപ്പെട്ടവൻ;
അവൻ സഹോദരന്മാർക്ക് ഇഷ്ടനായിരിക്കട്ടെ;
അവൻ കാൽ എണ്ണയിൽ മുക്കട്ടെ.
25നിന്റെ ഓടാമ്പൽ ഇരുമ്പും താമ്രവും ആയിരിക്കട്ടെ;
നിന്റെ ബലം ജീവപര്യന്തം നില്ക്കട്ടെ.
26യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല;
നിന്റെ സഹായത്തിനായി അവൻ ആകാശത്തൂടെ
തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.
27പുരാതനനായ ദൈവം നിന്റെ സങ്കേതം;
കീഴെ ശാശ്വതഭുജങ്ങൾ ഉണ്ട്;
അവൻ ശത്രുവിനെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു
സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു.
28ധാന്യവും വീഞ്ഞുമുള്ള ദേശത്ത്
യിസ്രായേൽ നിർഭയമായും
യാക്കോബിൻഉറവ് തനിച്ചും വസിക്കുന്നു;
ആകാശം അവന് മഞ്ഞു പൊഴിക്കുന്നു.
29യിസ്രായേലേ, നീ ഭാഗ്യവാൻ;
നിനക്കു തുല്യൻ ആർ?
യഹോവയാൽ രക്ഷിക്കപ്പെട്ട ജനമേ,
അവൻ നിന്റെ സഹായത്തിൻപരിചയും
നിന്റെ മഹിമയുടെ വാളും ആകുന്നു.
നിന്റെ ശത്രുക്കൾ നിന്നോട് അനുസരണം നടിക്കും:
നീ അവരുടെ ഉന്നതങ്ങളിന്മേൽ നടകൊള്ളും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in