YouVersion Logo
Search Icon

2 കൊരിന്ത്യർ 10

10
1നിങ്ങളുടെ സമക്ഷത്തു താഴ്മയുള്ളവൻ എന്നും അകലത്തിരിക്കെ നിങ്ങളോടു ധൈര്യപ്പെടുന്നവൻ എന്നുമുള്ള പൗലൊസായ ഞാൻ ക്രിസ്തുവിന്റെ സൗമ്യതയും ശാന്തതയും ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നു. 2ഞങ്ങൾ ജഡത്തെ അനുസരിച്ചു നടക്കുന്നു എന്ന് നിരൂപിക്കുന്ന ചിലരോടു ധീരത കാണിപ്പാൻ ഞാൻ ഭാവിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അങ്ങനെ ഖണ്ഡിതമായ ധൈര്യം കാണിപ്പാൻ ഇടവരരുത് എന്ന് അപേക്ഷിക്കുന്നു. 3ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല. 4ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നെ. 5അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിനു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞ്, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ടു പിടിച്ചടക്കി, 6നിങ്ങളുടെ അനുസരണം തികഞ്ഞുവരുമ്പോൾ എല്ലാ അനുസരണക്കേടിനും പ്രതികാരം ചെയ്‍വാൻ ഒരുങ്ങിയുമിരിക്കുന്നു. നിങ്ങൾ പുറമേയുള്ളതു നോക്കുന്നു. 7താൻ ക്രിസ്തുവിനുള്ളവൻ എന്ന് ഒരുത്തൻ ഉറച്ചിരിക്കുന്നു എങ്കിൽ അവൻ ക്രിസ്തുവിനുള്ളവൻ എന്നപോലെ ഞങ്ങളും ക്രിസ്തുവിനുള്ളവർ എന്ന് അവൻ പിന്നെയും നിരൂപിക്കട്ടെ. 8നിങ്ങളെ ഇടിച്ചുകളവാനല്ല പണിവാനത്രേ കർത്താവ് ഞങ്ങൾക്കു തന്ന അധികാരത്തെക്കുറിച്ച് ഒന്ന് അധികം പ്രശംസിച്ചാലും ഞാൻ ലജ്ജിച്ചുപോകയില്ല. 9ഞാൻ ലേഖനങ്ങളെക്കൊണ്ടു നിങ്ങളെ പേടിപ്പിക്കുന്നു എന്ന് തോന്നരുത്. 10അവന്റെ ലേഖനങ്ങൾ ഘനവും ഊറ്റവും ഉള്ളവതന്നെ; ശരീരസന്നിധിയോ ബലഹീനവും വാക്ക് നിന്ദ്യവുമത്രേ എന്ന് ചിലർ പറയുന്നുവല്ലോ. 11അകലെയിരിക്കുമ്പോൾ ഞങ്ങൾ ലേഖനങ്ങളാൽ വാക്കിൽ എങ്ങനെയുള്ളവരോ അരികത്തിരിക്കുമ്പോൾ പ്രവൃത്തിയിലും അങ്ങനെയുള്ളവർതന്നെ എന്ന് അങ്ങനത്തവൻ നിരൂപിക്കട്ടെ. 12തങ്ങളെത്തന്നെ ശ്ലാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നെ ചേർത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവർ തങ്ങളാൽതന്നെ തങ്ങളെ അളക്കുകയും തങ്ങളോടുതന്നെ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ടു തിരിച്ചറിവുള്ളവരല്ല. 13ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുമാറു ദൈവം ഞങ്ങൾക്ക് അളന്നുതന്ന അതിരിന്റെ അളവിന് ഒത്തവണ്ണമത്രേ പ്രശംസിക്കുന്നത്. 14ഞങ്ങൾ നിങ്ങളുടെ അടുക്കലോളം എത്താതെ അതിർ കടന്നുപോകുന്നു എന്നല്ല; ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഞങ്ങൾ നിങ്ങളുടെ അടുക്കലോളം വന്നിട്ടുണ്ടല്ലോ. 15ഞങ്ങൾ മറ്റുള്ളവരുടെ പ്രയത്നഫലം കൈവശമാക്കി അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വർധിച്ചാൽ ഞങ്ങളുടെ അതിരിനകത്തു നിങ്ങളുടെ ഇടയിൽ അത്യന്തം വലുതായ ഫലം പ്രാപിപ്പാനും 16മറ്റൊരുത്തന്റെ അതിരിനകത്തു സാധിച്ചതിൽ പ്രശംസിക്കാതെ നിങ്ങൾക്ക് അപ്പുറത്തുള്ള ദിക്കുകളോളം സുവിശേഷം പ്രസംഗിപ്പാനും ആശിക്കയത്രേ ചെയ്യുന്നു. 17പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ. തന്നെത്താൻ പുകഴ്ത്തുന്നവനല്ല, കർത്താവ് പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവൻ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy