1 ശമൂവേൽ 19
19
1അനന്തരം ശൗൽ തന്റെ മകനായ യോനാഥാനോടും സകല ഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്നു കല്പിച്ചു. 2എങ്കിലും ശൗലിന്റെ മകനായ യോനാഥാന് ദാവീദിനോടു വളരെ ഇഷ്ടമായിരുന്നതുകൊണ്ടു യോനാഥാൻ ദാവീദിനോട്: എന്റെ അപ്പനായ ശൗൽ നിന്നെ കൊല്ലുവാൻ നോക്കുന്നു; ആകയാൽ നീ രാവിലെ സൂക്ഷിച്ച് ഗൂഢമായൊരു സ്ഥലത്ത് ഒളിച്ചുപാർക്ക. 3ഞാൻ പുറപ്പെട്ട് നീ ഇരിക്കുന്ന വയലിൽ എന്റെ അപ്പന്റെ അടുക്കൽ നിന്നെക്കുറിച്ച് എന്റെ അപ്പനോടു സംസാരിക്കും; ഞാൻ ഗ്രഹിക്കുന്നത് നിന്നെ അറിയിക്കാം എന്നു പറഞ്ഞു. 4അങ്ങനെ യോനാഥാൻ തന്റെ അപ്പനായ ശൗലിനോട് ദാവീദിനെക്കുറിച്ചു ഗുണമായി സംസാരിച്ചു പറഞ്ഞത്: രാജാവ് തന്റെ ഭൃത്യനായ ദാവീദിനോടു ദോഷം ചെയ്യരുതേ; അവൻ നിന്നോടു ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികൾ നിനക്ക് ഏറ്റവും ഗുണകരമായിരുന്നതേയുള്ളൂ. 5അവൻ തന്റെ ജീവനെ ഉപേക്ഷിച്ചുംകൊണ്ടല്ലോ ആ ഫെലിസ്ത്യനെ സംഹരിക്കയും അങ്ങനെ യഹോവ എല്ലാ യിസ്രായേലിനും വലിയൊരു രക്ഷ വരുത്തുകയും ചെയ്തത്; നീ അതു കണ്ടു സന്തോഷിച്ചു. ആകയാൽ നീ വെറുതെ ദാവീദിനെ കൊന്ന് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു പാപം ചെയ്യുന്നത് എന്തിന്? 6യോനാഥാന്റെ വാക്കു കേട്ട്: യഹോവയാണ, അവനെ കൊല്ലുകയില്ല എന്നു ശൗൽ സത്യം ചെയ്തു. 7പിന്നെ യോനാഥാൻ ദാവീദിനെ വിളിച്ചു കാര്യമെല്ലാം അറിയിച്ചു. യോനാഥാൻ ദാവീദിനെ ശൗലിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ മുമ്പിലത്തെപ്പോലെ അവന്റെ സന്നിധിയിൽ നില്ക്കയും ചെയ്തു.
8പിന്നെയും യുദ്ധം ഉണ്ടായാറെ ദാവീദ് പുറപ്പെട്ട് ഫെലിസ്ത്യരോടു പടവെട്ടി അവരെ കഠിനമായി തോല്പിച്ചു. അവർ അവന്റെ മുമ്പിൽനിന്ന് ഓടി. 9യഹോവയുടെ പക്കൽനിന്ന് ദുരാത്മാവു പിന്നെയും ശൗലിന്റെമേൽ വന്നു; അവൻ കൈയിൽ കുന്തവും പിടിച്ച് തന്റെ അരമനയിൽ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു. 10അപ്പോൾ ശൗൽ ദാവീദിനെ കുന്തംകൊണ്ട് ചുവരോടു ചേർത്തു കുത്തുവാൻ നോക്കി; അവനോ ശൗലിന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു. കുന്തം ചുവരിൽ തറച്ചു; ദാവീദ് ആ രാത്രിയിൽത്തന്നെ ഓടിപ്പോയി രക്ഷപെട്ടു. 11ദാവീദിനെ കാത്തുനിന്ന് രാവിലെ കൊന്നുകളയേണ്ടതിന് ശൗൽ അവന്റെ വീട്ടിലേക്ക് ദൂതന്മാരെ അയച്ചു; ദാവീദിന്റെ ഭാര്യയായ മീഖൾ അവനോട്: ഈ രാത്രിയിൽ നിന്റെ ജീവനെ രക്ഷിച്ചുകൊണ്ടില്ലെങ്കിൽ നാളെ നിന്നെ കൊന്നുപോകും എന്നു പറഞ്ഞു. 12അങ്ങനെ മീഖൾ ദാവീദിനെ കിളിവാതിലിൽക്കൂടി ഇറക്കിവിട്ടു; അവൻ ഓടിപ്പോയി രക്ഷപെട്ടു. 13മീഖൾ ഒരു ബിംബം എടുത്ത് കട്ടിലിന്മേൽ കിടത്തി, അതിന്റെ തലയ്ക്കു കോലാട്ടുരോമംകൊണ്ടുള്ള മൂടിയും ഇട്ട് ഒരു വസ്ത്രംകൊണ്ടു പുതപ്പിച്ചു. 14ദാവീദിനെ പിടിപ്പാൻ ശൗൽ ദൂതന്മാരെ അയച്ചപ്പോൾ അവൻ ദീനമായി കിടക്കുന്നു എന്ന് അവൾ പറഞ്ഞു. 15എന്നാറെ ശൗൽ: ഞാൻ അവനെ കൊല്ലേണ്ടതിന് കിടക്കയോടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു. 16ദാവീദിനെ ചെന്നു നോക്കുവാൻ ദൂതന്മാരെ അയച്ചു. ദൂതന്മാർ ചെന്നപ്പോൾ കട്ടിലിന്മേൽ ഒരു ബിംബം തലയ്ക്കു കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയുമായി കിടക്കുന്നതു കണ്ടു. 17എന്നാറെ ശൗൽ മീഖളിനോട്: നീ ഇങ്ങനെ എന്നെ ചതിക്കയും എന്റെ ശത്രു ചാടിപ്പോകുവാൻ അവനെ വിട്ടയയ്ക്കയും ചെയ്തത് എന്ത് എന്നു ചോദിച്ചതിന്: എന്നെ വിട്ടയയ്ക്ക; അല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും എന്ന് അവൻ എന്നോടു പറഞ്ഞു എന്നു മീഖൾ ശൗലിനോടു പറഞ്ഞു.
18ഇങ്ങനെ ദാവീദ് ഓടിപ്പോയി രക്ഷപെട്ടു, രാമായിൽ ശമൂവേലിന്റെ അടുക്കൽ ചെന്ന് ശൗൽ തന്നോടു ചെയ്തതൊക്കെയും അവനോട് അറിയിച്ചു. പിന്നെ അവനും ശമൂവേലും പുറപ്പെട്ട് നയ്യോത്തിൽ ചെന്നു പാർത്തു. 19അനന്തരം ദാവീദ് രാമായിലെ നയ്യോത്തിൽ ഉണ്ട് എന്ന് ശൗലിന് അറിവുകിട്ടി. 20ശൗൽ ദാവീദിനെ പിടിപ്പാൻ ദൂതന്മാരെ അയച്ചു; അവർ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേൽ അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് ശൗലിന്റെ ദൂതന്മാരുടെമേലും വന്നു, അവരും പ്രവചിച്ചു. 21ശൗൽ അത് അറിഞ്ഞപ്പോൾ വേറേ ദൂതന്മാരെ അയച്ചു; അവരും അങ്ങനെതന്നെ പ്രവചിച്ചു. ശൗൽ പിന്നെയും മൂന്നാം പ്രാവശ്യം ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു. 22പിന്നെ അവൻ തന്നെ രാമായിലേക്കു പോയി, സേക്കൂവിലെ വലിയ കിണറ്റിങ്കൽ എത്തി: ശമൂവേലും ദാവീദും എവിടെയാകുന്നു എന്നു ചോദിച്ചു. അവർ രാമായിലെ നയ്യോത്തിൽ ഉണ്ട് എന്ന് ഒരുത്തൻ പറഞ്ഞു. 23അങ്ങനെ അവൻ രാമായിലെ നയ്യോത്തിനു ചെന്നു; ദൈവത്തിന്റെ ആത്മാവ് അവന്റെമേലും വന്നു; അവൻ രാമായിലെ നയ്യോത്തിൽ എത്തുംവരെ പ്രവചിച്ചുകൊണ്ടു നടന്നു. 24അവൻ തന്റെ വസ്ത്രം ഉരിഞ്ഞുകളഞ്ഞു. അങ്ങനെ ശമൂവേലിന്റെ മുമ്പാകെ പ്രവചിച്ചുകൊണ്ട് അന്നു രാപ്പകൽ മുഴുവനും നഗ്നനായി കിടന്നു. ആകയാൽ ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നു പറഞ്ഞുവരുന്നു.
Currently Selected:
1 ശമൂവേൽ 19: MALOVBSI
Highlight
Share
Copy
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fen.png&w=128&q=75)
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.