YouVersion Logo
Search Icon

1 രാജാക്കന്മാർ 9

9
1യഹോവയുടെ ആലയവും രാജധാനിയും മറ്റും തനിക്ക് ഉണ്ടാക്കുവാൻ മനസ്സും താൽപര്യവും ഉണ്ടായിരുന്നതൊക്കെയും ശലോമോൻ പണിതുതീർന്നശേഷം 2യഹോവ ഗിബെയോനിൽവച്ചു ശലോമോനു പ്രത്യക്ഷനായതുപോലെ രണ്ടാം പ്രാവശ്യവും അവനു പ്രത്യക്ഷനായി. 3യഹോവ അവനോട് അരുളിച്ചെയ്തതെന്തെന്നാൽ: നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാർഥനയും യാചനയും ഞാൻ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തെ എന്റെ നാമം അതിൽ എന്നേക്കും സ്ഥാപിപ്പാൻ തക്കവണ്ണം ഞാൻ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണും ഹൃദയവും എല്ലായ്പോഴും അവിടെ ഇരിക്കും. 4ഞാൻ നിന്നോടു കല്പിച്ചതൊക്കെയും ചെയ്‍വാൻ തക്കവണ്ണം എന്റെ മുമ്പാകെ ഹൃദയനിർമ്മലതയോടും പരമാർഥതയോടുംകൂടെ നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നടക്കുകയും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിക്കയും ചെയ്താൽ 5യിസ്രായേലിന്റെ രാജാസനത്തിൽ ഇരിപ്പാൻ ഒരു പുരുഷൻ നിനക്ക് ഇല്ലാതെപോകയില്ല എന്ന് ഞാൻ നിന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്തതുപോലെ യിസ്രായേലിലുള്ള നിന്റെ രാജത്വത്തിന്റെ സിംഹാസനം ഞാൻ എന്നേക്കും സ്ഥിരമാക്കും. 6നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ ചെന്ന് അന്യദൈവങ്ങളെ സേവിച്ചു നമസ്കരിച്ചാൽ 7ഞാൻ യിസ്രായേലിനു കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് അവരെ പറിച്ചുകളയും; എന്റെ നാമത്തിനുവേണ്ടി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാൻ എന്റെ മുമ്പിൽനിന്നു നീക്കിക്കളയും; യിസ്രായേൽ സകല ജാതികളുടെയും ഇടയിൽ പഴഞ്ചൊല്ലും പരിഹാസവും ആയിരിക്കും. 8ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ടു സ്തംഭിച്ചു ചൂളകുത്തി, യഹോവ ഈ ദേശത്തിനും ഈ ആലയത്തിനും ഇങ്ങനെ വരുത്തിയത് എന്ത് എന്നു ചോദിക്കും. 9അവർ തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേർന്ന് അവയെ നമസ്കരിച്ചു സേവിക്കയും ചെയ്കകൊണ്ട് യഹോവ ഈ അനർഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നു എന്ന് അതിന് ഉത്തരം പറയും.
10ശലോമോൻ യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം 11സോർരാജാവായ ഹീരാം ശലോമോന് അവന്റെ ഇഷ്ടംപോലെയൊക്കെയും ദേവദാരുവും സരളമരവും സ്വർണവും കൊടുത്തിരുന്നതുകൊണ്ട് ശലോമോൻരാജാവ് ഹീരാമിനു ഗലീലാദേശത്ത് ഇരുപതു പട്ടണം കൊടുത്തു. 12ശലോമോൻ ഹീരാമിനു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന് അവൻ സോരിൽനിന്നു വന്നു; എന്നാൽ അവ അവനു ബോധിച്ചില്ല, 13സഹോദരാ, നീ എനിക്കു തന്ന ഈ പട്ടണങ്ങൾ എന്ത് എന്ന് അവൻ പറഞ്ഞു. അവയ്ക്ക് ഇന്നുവരെയും കാബൂൽദേശം എന്നു പേരായിരിക്കുന്നു. 14ഹീരാമോ രാജാവിനു നൂറ്റിരുപതു താലന്തു പൊന്നു കൊടുത്തയച്ചു.
15ശലോമോൻരാജാവ് യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ പണിയേണ്ടതിന് ഊഴിയവേല ചെയ്യിച്ച വിവരം: 16മിസ്രയീംരാജാവായ ഫറവോൻ ചെന്നു, ഗേസെർ പിടിച്ചു തീവച്ചു ചുട്ടുകളഞ്ഞ്, അതിൽ പാർത്തിരുന്ന കനാന്യരെ കൊന്ന്, അതിനെ ശലോമോന്റെ ഭാര്യയായ തന്റെ മകൾക്കു സ്ത്രീധനമായി കൊടുത്തിരുന്നു. 17അങ്ങനെ ശലോമോൻ ഗേസെരും താഴത്തെ ബേത്ത്-ഹോരോനും 18ബാലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള തദ്മോരും 19ശലോമോന് ഉണ്ടായിരുന്ന സകല സംഭാരനഗരങ്ങളും രഥനഗരങ്ങളും കുതിരച്ചേവകർക്കുള്ള പട്ടണങ്ങളും ശലോമോൻ യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തിൽ എല്ലാടവും പണിവാൻ ആഗ്രഹിച്ചതൊക്കെയും പണിത് 20അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേൽമക്കളിൽ ഉൾപ്പെടാത്ത ശേഷിപ്പുള്ള സകല ജാതിയെയും 21യിസ്രായേൽമക്കൾക്കു നിർമ്മൂലമാക്കുവാൻ കഴിയാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഊഴിയവേലക്കാരാക്കി; അവർ ഇന്നുവരെ അങ്ങനെ ഇരിക്കുന്നു. 22യിസ്രായേൽമക്കളിൽ നിന്നോ ശലോമോൻ ആരെയും ദാസ്യവേലയ്ക്കാക്കിയില്ല; അവർ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്റെ രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതിമാരും ആയിരുന്നു. 23അഞ്ഞൂറ്റമ്പതു പേർ ശലോമോന്റെ വേലയെടുത്ത ജനത്തിനു മേധാവികളായ മേലുദ്യോഗസ്ഥന്മാരായിരുന്നു. 24ഫറവോന്റെ മകൾ ദാവീദിന്റെ നഗരത്തിൽനിന്നു ശലോമോൻ അവൾക്കുവേണ്ടി പണിതിരുന്ന അരമനയിൽ പാർപ്പാൻ വന്നശേഷം അവൻ മില്ലോ പണിതു. 25ശലോമോൻ യഹോവയ്ക്കു പണിതിരുന്ന യാഗപീഠത്തിന്മേൽ അവൻ ആണ്ടിൽ മൂന്നു പ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് യഹോവയുടെ സന്നിധിയിൽ ധൂപം കാട്ടും. ഇങ്ങനെ അവൻ യഹോവയുടെ ആലയം തീർത്തു.
26ശലോമോൻരാജാവ് എദോംദേശത്തു ചെങ്കടല്ക്കരയിൽ ഏലോത്തിനു സമീപത്തുള്ള എസ്യോൻ-ഗേബെരിൽവച്ചു കപ്പലുകൾ പണിതു. 27ആ കപ്പലുകളിൽ ശലോമോന്റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പൽക്കാരായ തന്റെ ദാസന്മാരെ അയച്ചു. 28അവർ ഓഫീരിലേക്കു ചെന്ന് അവിടെനിന്നു നാനൂറ്റി ഇരുപതു താലന്തു പൊന്ന് ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in