YouVersion Logo
Search Icon

1 രാജാക്കന്മാർ 13

13
1യൊരോബെയാം ധൂപം കാട്ടുവാൻ പീഠത്തിനരികെ നില്ക്കുമ്പോൾത്തന്നെ ഒരു ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ യെഹൂദായിൽനിന്നു ബേഥേലിലേക്കു വന്നു. 2അവൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോട്: യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദുഗൃഹത്തിന് യോശീയാവ് എന്നു പേരുള്ള ഒരു മകൻ ജനിക്കും; അവൻ നിന്റെമേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്റെമേൽവച്ച് അറുക്കയും മനുഷ്യാസ്ഥികളെ നിന്റെമേൽ ചുട്ടുകളകയും ചെയ്യും എന്നു വിളിച്ചു പറഞ്ഞു. 3അവൻ അന്ന് ഒരു അടയാളവും കൊടുത്തു; ഇതാ, ഈ യാഗപീഠം പിളർന്ന് അതിന്മേലുള്ള ചാരം തൂകിപ്പോകും; ഇതു യഹോവ കല്പിച്ച അടയാളം എന്നു പറഞ്ഞു. 4ദൈവപുരുഷൻ ബേഥേലിലെ യാഗപീഠത്തിനു വിരോധമായി വിളിച്ചുപറഞ്ഞ വചനം യൊരോബെയാംരാജാവ് കേട്ടപ്പോൾ അവൻ യാഗപീഠത്തിങ്കൽനിന്ന് കൈ നീട്ടി: അവനെ പിടിപ്പിൻ എന്നു കല്പിച്ചു; എങ്കിലും അവന്റെ നേരേ നീട്ടിയ കൈ വരണ്ടുപോയിട്ടു തിരികെ മടക്കുവാൻ കഴിവില്ലാതെയായി. 5ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളർന്ന് ചാരം യാഗപീഠത്തിൽനിന്നു തൂകിപ്പോയി. 6രാജാവ് ദൈവപുരുഷനോട്: നീ നിന്റെ ദൈവമായ യഹോവയോടു കൃപയ്ക്കായി അപേക്ഷിച്ച് എന്റെ കൈ മടങ്ങുവാൻ തക്കവണ്ണം എനിക്കുവേണ്ടി പ്രാർഥിക്കേണം എന്നു പറഞ്ഞു. ദൈവപുരുഷൻ യഹോവയോട് അപേക്ഷിച്ചു; എന്നാറെ രാജാവിന്റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി. 7രാജാവ് ദൈവപുരുഷനോട്: നീ എന്നോടുകൂടെ അരമനയിൽ വന്ന് അല്പം ആശ്വസിച്ചുകൊൾക; ഞാൻ നിനക്ക് ഒരു സമ്മാനം തരും എന്നു പറഞ്ഞു. 8ദൈവപുരുഷൻ രാജാവിനോട്: നിന്റെ അരമനയിൽ പകുതി തന്നാലും ഞാൻ നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തുവച്ചു ഞാൻ അപ്പം തിന്നുകയില്ല, വെള്ളം കുടിക്കയും ഇല്ല. 9നീ അപ്പം തിന്നരുത്, വെള്ളം കുടിക്കരുത്; പോയ വഴിയായി മടങ്ങിവരികയും അരുത് എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. 10അങ്ങനെ അവൻ ബേഥേലിലേക്ക് വന്ന വഴിയായി മടങ്ങാതെ മറ്റൊരു വഴിയായി പോയി.
11ബേഥേലിൽ വൃദ്ധനായൊരു പ്രവാചകൻ പാർത്തിരുന്നു. അവന്റെ പുത്രന്മാർ വന്നു ദൈവപുരുഷൻ ബേഥേലിൽ ചെയ്ത കാര്യമൊക്കെയും അവനോട് പറഞ്ഞു; അവൻ രാജാവിനോട് പറഞ്ഞ വാക്കുകളും അവർ തങ്ങളുടെ അപ്പനെ അറിയിച്ചു. 12അവരുടെ അപ്പൻ അവരോട്: അവൻ ഏതു വഴിക്കുപോയി എന്നു ചോദിച്ചു; യെഹൂദായിൽനിന്നു വന്ന ദൈവപുരുഷൻ പോയ വഴി അവന്റെ പുത്രന്മാർ കണ്ടിരുന്നു. 13അവൻ തന്റെ പുത്രന്മാരോട്: കഴുതയ്ക്കു കോപ്പിട്ടുതരുവിൻ എന്നു പറഞ്ഞു. അവർ കഴുതയ്ക്കു കോപ്പിട്ടുകൊടുത്തു; 14അവൻ അതിന്റെ പുറത്തു കയറി ദൈവപുരുഷന്റെ പിന്നാലെ ചെന്നു; അവൻ ഒരു കരുവേലകത്തിൻകീഴെ ഇരിക്കുന്നതു കണ്ടു: നീ യെഹൂദായിൽനിന്നു വന്ന ദൈവപുരുഷനോ എന്ന് അവനോട് ചോദിച്ചു. 15അവൻ അതേ എന്നു പറഞ്ഞു. അവൻ അവനോട്: നീ എന്നോടുകൂടെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കേണം എന്നു പറഞ്ഞു. 16അതിന് അവൻ: എനിക്കു നിന്നോടുകൂടെ പോരികയോ നിന്റെ വീട്ടിൽ കയറുകയോ ചെയ്തുകൂടാ; ഞാൻ ഈ സ്ഥലത്തുവച്ചു നിന്നോടുകൂടെ അപ്പം തിന്നുകയില്ല വെള്ളം കുടിക്കയുമില്ല. 17നീ അവിടെവച്ച് അപ്പം തിന്നരുത്, വെള്ളം കുടിക്കരുത്, പോയ വഴിയായി മടങ്ങിവരികയും അരുത് എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. 18അതിന് അവൻ: ഞാനും നിന്നെപ്പോലെ ഒരു പ്രവാചകൻ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന് നീ അവനെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടു വരിക എന്ന് ഒരു ദൂതൻ യഹോവയുടെ കല്പനയാൽ എന്നോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അവൻ പറഞ്ഞതോ ഭോഷ്കായിരുന്നു. 19അങ്ങനെ അവൻ അവനോടുകൂടെ ചെന്നു, അവന്റെ വീട്ടിൽവച്ച് അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തു. 20അവർ ഭക്ഷണത്തിനിരിക്കുമ്പോൾ അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി. 21അവൻ യെഹൂദായിൽനിന്നു വന്ന ദൈവപുരുഷനോട്: നീ യഹോവയുടെ വചനം മറുത്തു നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചിരുന്ന 22കല്പന പ്രമാണിക്കാതെ അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യരുതെന്ന് അവൻ നിന്നോട് കല്പിച്ച സ്ഥലത്ത് നീ മടങ്ങിവന്ന് അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തതുകൊണ്ടു നിന്റെ ശവം നിന്റെ പിതാക്കന്മാരുടെ കല്ലറയിൽ വരികയില്ല എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നു വിളിച്ചുപറഞ്ഞു. 23അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തശേഷം അവൻ താൻ കൂട്ടിക്കൊണ്ടുവന്ന പ്രവാചകനുവേണ്ടി കഴുതയ്ക്കു കോപ്പിട്ടുകൊടുത്തു; 24അവൻ പോകുമ്പോൾ വഴിയിൽ ഒരു സിംഹം അവനെ കണ്ട് അവനെ കൊന്നു; അവന്റെ ശവം വഴിയിൽ കിടന്നു, കഴുത അതിന്റെ അരികെ നിന്നു; സിംഹവും ശവത്തിന്റെ അരികെ നിന്നു. 25വഴിപോകുന്ന ആളുകൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്റെ അരികെ സിംഹം നില്ക്കുന്നതും കണ്ടു; വൃദ്ധനായ പ്രവാചകൻ പാർക്കുന്ന പട്ടണത്തിൽ ചെന്ന് അറിയിച്ചു. 26അവനെ വഴിയിൽനിന്നു കൂട്ടിക്കൊണ്ടു വന്ന പ്രവാചകൻ അതു കേട്ടപ്പോൾ: അവൻ യഹോവയുടെ വചനം മറുത്ത ദൈവപുരുഷൻ തന്നെ; യഹോവ അവനോട് അരുളിച്ചെയ്ത വചനപ്രകാരം യഹോവ അവനെ സിംഹത്തിന് ഏല്പിച്ചു; അത് അവനെ കീറി കൊന്നുകളഞ്ഞു എന്നു പറഞ്ഞു. 27പിന്നെ അവൻ തന്റെ പുത്രന്മാരോട്: കഴുതയ്ക്കു കോപ്പിട്ടുതരുവിൻ എന്നു പറഞ്ഞു. അവർ കോപ്പിട്ടുകൊടുത്തു. 28അവൻ ചെന്നപ്പോൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്റെ അരികെ കഴുതയും സിംഹവും നില്ക്കുന്നതും കണ്ടു; സിംഹം ശവത്തെ തിന്നുകയോ കഴുതയെ കീറിക്കളകയോ ചെയ്തില്ല. 29പ്രവാചകൻ ദൈവപുരുഷന്റെ ശവം എടുത്തു കഴുതപ്പുറത്തു വച്ചു കൊണ്ടുവന്നു; വൃദ്ധനായ പ്രവാചകൻ തന്റെ പട്ടണത്തിൽ എത്തി അവനെക്കുറിച്ചു വിലപിച്ച് അവനെ അടക്കം ചെയ്തു. 30അവന്റെ ശവം അവൻ തന്റെ സ്വന്ത കല്ലറയിൽ വച്ചിട്ട് അവനെക്കുറിച്ച്: അയ്യോ എന്റെ സഹോദരാ, എന്നിങ്ങനെ പറഞ്ഞ് അവർ വിലാപം കഴിച്ചു. 31അവനെ അടക്കം ചെയ്തശേഷം അവൻ തന്റെ പുത്രന്മാരോട്: ഞാൻ മരിച്ചശേഷം നിങ്ങൾ എന്നെ ദൈവപുരുഷനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയിൽത്തന്നെ അടക്കം ചെയ്യേണം; അവന്റെ അസ്ഥികളുടെ അരികെ എന്റെ അസ്ഥികളും ഇടേണം. 32അവൻ ബേഥേലിലെ യാഗപീഠത്തിനും ശമര്യപട്ടണങ്ങളിലെ സകല പൂജാഗിരിക്ഷേത്രങ്ങൾക്കും വിരോധമായി യഹോവയുടെ കല്പനപ്രകാരം വിളിച്ചുപറഞ്ഞ വചനം നിശ്ചയമായും സംഭവിക്കും എന്നു പറഞ്ഞു.
33ഈ കാര്യം കഴിഞ്ഞിട്ടും യൊരോബെയാം തന്റെ ദുർമാർഗം വിട്ടുതിരിയാതെ പിന്നെയും സർവജനത്തിൽനിന്നും പൂജാഗിരിപുരോഹിതന്മാരെ നിയമിച്ചു; തനിക്കു ബോധിച്ചവരെ കരപൂരണം കഴിപ്പിച്ചു; അവർ പൂജാഗിരിപുരോഹിതന്മാരായിത്തീർന്നു. 34യൊരോബെയാംഗൃഹത്തെ ഭൂമിയിൽനിന്നു ഛേദിച്ചു മുടിച്ചുകളയത്തക്കവണ്ണം ഈ കാര്യം അവർക്കു പാപമായിത്തീർന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in