ROM 13:8-14
ROM 13:8-14 MALCLBSI
അന്യോന്യം സ്നേഹിക്കുന്നതല്ലാതെ ആരോടും ഒന്നും കടപ്പെടരുത്. സ്നേഹിക്കുന്നവൻ നിയമം നിറവേറ്റുന്നു. ‘വ്യഭിചരിക്കരുത്, കൊല ചെയ്യരുത്, മോഷ്‍ടിക്കരുത്, അന്യായമായി ആഗ്രഹിക്കരുത് എന്നീ കല്പനകളും അതോടുചേർന്നുള്ള മറ്റേതു കല്പനയും ‘നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക’ എന്ന കല്പനയിൽ അന്തർഭവിച്ചിരിക്കുന്നു. അയൽക്കാരനെ സ്നേഹിക്കുന്ന ഒരുവൻ ഒരിക്കലും അയാൾക്കു ദോഷം ചെയ്യുകയില്ല. അപ്പോൾ ‘സ്നേഹിക്കുക’ എന്നത് നിയമസംഹിത മുഴുവൻ അനുസരിക്കുകയാണ്. നിദ്രവിട്ടുണരാൻ സമയമായിരിക്കുന്നു എന്നു നിങ്ങൾക്കറിയാവുന്നതുകൊണ്ട് നിങ്ങൾ ഇതു ചെയ്യണം. നമ്മുടെ രക്ഷയുടെ സമയം, നാം ആദ്യം വിശ്വാസത്തിലേക്കു വന്ന കാലത്തേതിനെക്കാൾ ആസന്നമായിരിക്കുന്നു. രാത്രി കഴിയാറായി; പകൽ ഇതാ അടുത്തെത്തിയിരിക്കുന്നു. അതുകൊണ്ട് അന്ധകാരത്തിന്റെ പ്രവൃത്തികൾ നിറുത്തിയിട്ട് പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കുക. പകൽവെളിച്ചത്തിൽ ജീവിക്കുന്നവരെപ്പോലെ നാം യോഗ്യമായി പെരുമാറുക; മദ്യപാനത്തിലോ, വിഷയാസക്തിയിലോ, ദുർമാർഗത്തിലോ, അശ്ലീലതയിലോ, ശണ്ഠയിലോ, അസൂയയിലോ വ്യാപരിക്കാതെ കർത്താവായ യേശുക്രിസ്തുവിനെ നിങ്ങൾ ധരിച്ചുകൊള്ളുക. മോഹങ്ങൾ ജനിക്കുമാറ് ജഡത്തിനായി ചിന്തിക്കരുത്.