YouVersion
Pictograma căutare

ഉല്പ. 6

6
മനുഷ്യന്‍റെ ദുഷ്ടത
1മനുഷ്യർ ഭൂമിയിൽ പെരുകാൻ തുടങ്ങുകയും അവർക്ക് പുത്രിമാർ ജനിക്കുകയും ചെയ്തപ്പോൾ 2മനുഷ്യരുടെ പുത്രിമാർ സൗന്ദര്യമുള്ളവരെന്ന് ദൈവത്തിന്‍റെ പുത്രന്മാർ#6:2 ദൈവത്തിന്‍റെ പുത്രന്മാര്‍-സ്വര്‍ഗ്ഗീയ ആത്മാക്കള്‍ കണ്ടിട്ട് തങ്ങൾക്ക് ഇഷ്ടപ്പെട്ട ഏവരെയും ഭാര്യമാരായി സ്വീകരിച്ചു. 3അപ്പോൾ യഹോവ: “മനുഷ്യനിൽ എന്‍റെ ആത്മാവ് എന്നേക്കും വാദിച്ചുകൊണ്ടിരിക്കുകയില്ല; അവൻ ജഡം#6:3 ജഡം പാപത്തിൽ ജനിച്ച് ദൈവത്തിൽനിന്ന് അകന്ന് പാപത്തിൽ ജീവിക്കുന്ന സ്ഥിതി. തന്നെയല്ലോ; എങ്കിലും അവന്‍റെ ആയുസ്സ് നൂറ്റിയിരുപത് (120) വർഷമാകും” എന്നു അരുളിച്ചെയ്തു.
4അക്കാലത്ത് ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്‍റെ ശേഷവും ദൈവത്തിന്‍റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ട് അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, അവർ പ്രശസ്തരായ പുരുഷന്മാർ തന്നെ.
5ഭൂമിയിൽ മനുഷ്യന്‍റെ ദുഷ്ടത വർദ്ധിച്ചിരിക്കുന്നു എന്നും അവന്‍റെ ഹൃദയ നിരൂപണമൊക്കെയും എല്ലായ്‌പ്പോഴും ദോഷമുള്ളതാകുന്നു എന്നും യഹോവ കണ്ടു. 6താന്‍ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കിയതുകൊണ്ട് യഹോവ അനുതപിച്ചു; അത് അവിടുത്തെ ഹൃദയത്തിന് ദുഃഖമായി: 7“ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽനിന്ന് നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നെ; അവയെ ഉണ്ടാക്കിയതുകൊണ്ട് ഞാൻ അനുതപിക്കുന്നു” എന്നു യഹോവ അരുളിച്ചെയ്തു. 8എന്നാൽ യഹോവയ്ക്ക് നോഹയോട് പ്രസാദം തോന്നി.
നോഹ
9നോഹയുടെ വംശചരിത്രം ഇതാണ്: നോഹ നീതിമാനും തന്‍റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു. 10ശേം, ഹാം, യാഫെത്ത് എന്നീ മൂന്നു പുത്രന്മാർക്ക് ജന്മം നൽകി. 11എന്നാല്‍ ഭൂമിയില്‍ എല്ലാവരും ദൈവദൃഷ്ടിയിൽ തിന്മ നിറഞ്ഞവരായി, 12ദൈവം ഭൂമിയെ നോക്കി, ഭൂമിയിൽ എല്ലായിടത്തും വഷളത്തം വ്യാപിച്ചു. മനുഷ്യർ എല്ലാവരും ജീവിതകാലം മുഴുവൻ വഷളത്തത്തിൽ ജീവിച്ചിരുന്നു.
13ദൈവം നോഹയോട് കല്പിച്ചതെന്തെന്നാൽ: “മനുഷ്യകുലത്തിനു അന്ത്യം വരുത്തുവാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു. ഭൂമി അവരാൽ അതിക്രമംകൊണ്ട് നിറഞ്ഞിരിക്കുന്നു; ഞാൻ അവരെ പൂർണ്ണമായി നശിപ്പിക്കും. 14നീ ഗോഫർമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കുക; പെട്ടകത്തിന് അറകൾ ഉണ്ടാക്കി, അകത്തും പുറത്തും കീൽ തേക്കേണം. 15അത് ഉണ്ടാക്കേണ്ടത് എങ്ങനെ എന്നാൽ: പെട്ടകത്തിന്‍റെ നീളം മുന്നൂറ് മുഴം#6:15 മുന്നൂറ് മുഴം 138 മീറ്റർ. ; വീതി അമ്പത് മുഴം#6:15 അമ്പത് മുഴം 23 മീറ്റർ. ; ഉയരം മുപ്പതു മുഴം#6:15 മുപ്പതു മുഴം 14 മീറ്റർ. . 16പെട്ടകത്തിന് ജനൽ ഉണ്ടാക്കേണം; മുകളിൽനിന്ന് ഒരു മുഴം താഴെ അത് വയ്ക്കേണം; പെട്ടകത്തിന്‍റെ വാതിൽ പെട്ടകത്തിന്‍റെ വശത്ത് വയ്ക്കേണം: താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും നിലയായി അതിനെ ഉണ്ടാക്കേണം.
17ആകാശത്തിൻ കീഴിൽനിന്നു ജീവശ്വാസമുള്ള സർവ്വജഡത്തെയും നശിപ്പിക്കുവാൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും. 18എന്നാൽ നിന്നോട് എന്‍റെ ഉടമ്പടി ഞാൻ സ്ഥാപിക്കും; നീയും നിന്‍റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽ കടക്കേണം. 19സകല ജീവികളിൽനിന്നും, സർവ്വജഡത്തിൽനിന്നും തന്നെ, രണ്ടു വീതം നിന്നോടുകൂടെ ജീവരക്ഷയ്ക്കായിട്ട് പെട്ടകത്തിൽ കയറ്റേണം; അവ ആണും പെണ്ണുമായിരിക്കേണം. 20അതത് തരം പക്ഷികളിൽനിന്നും അതത് തരം മൃഗങ്ങളിൽനിന്നും ഭൂമിയിലെ അതത് തരം ഇഴജാതികളിൽനിന്നൊക്കെയും രണ്ടു വീതം ജീവരക്ഷയ്ക്കായിട്ട് നിന്‍റെ അടുക്കൽ വരേണം. 21നീയോ സകലഭക്ഷണസാധനങ്ങളിൽനിന്നും വേണ്ടുന്നത് എടുത്ത് ശേഖരിച്ചുകൊള്ളേണം; അത് നിനക്കും അവയ്ക്കും ആഹാരമായിരിക്കേണം.”
22ദൈവം തന്നോട് കല്പിച്ചതൊക്കെയും അനുസരിച്ച് നോഹ ചെയ്തു; അങ്ങനെ തന്നെ അവൻ ചെയ്തു.

Evidențiere

Partajează

Copiază

None

Dorești să ai evidențierile salvate pe toate dispozitivele? Înscrie-te sau conectează-te