1 ശമു. 17:40-58

1 ശമു. 17:40-58 IRVMAL

പിന്നെ അവൻ തന്‍റെ വടി എടുത്തു. തോട്ടിൽനിന്ന് മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്ത് തന്‍റെ സഞ്ചിയിൽ ഇട്ടു. കയ്യിൽ കവിണയുമായി ഫെലിസ്ത്യനോട് അടുത്തു. ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരനും അവന്‍റെ മുമ്പിൽ നടന്നു. ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ പരിഹസിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു. ഫെലിസ്ത്യൻ ദാവീദിനോട്: “നീ വടികളുമായി എന്‍റെ നേരെ വരുവാൻ ഞാൻ നായ് ആണോ?” എന്നു ചോദിച്ചു. തന്‍റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു. ഫെലിസ്ത്യൻ പിന്നെയും ദാവീദിനോട്: “നീ എന്‍റെ അടുക്കൽ വന്നാൽ ഞാൻ നിന്‍റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കും” എന്നു പറഞ്ഞു. ദാവീദ് ഫെലിസ്ത്യനോട് പറഞ്ഞത്: “നീ വാളും കുന്തവും ശൂലവുമായി എന്‍റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്‍റെ നേരെ വരുന്നു. യഹോവ ഇന്ന് നിന്നെ എന്‍റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്ന് നിന്‍റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്ന് ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്ന് സർവ്വഭൂമിയും അറിയും. യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നത് എന്നു ഈ ജനമെല്ലാം അറിയുവാൻ ഇടവരും; യുദ്ധം യഹോവക്കുള്ളത്; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.” പിന്നെ ഫെലിസ്ത്യൻ ദാവീദിനോട് എതിർപ്പാൻ അടുത്തപ്പോൾ ദാവീദ് വളരെ തിടുക്കത്തിൽ ഫെലിസ്ത്യനോട് എതിർപ്പാൻ സൈന്യത്തിന് നേരെ ഓടി. ദാവീദ് സഞ്ചിയിൽ കയ്യിട്ട് ഒരു കല്ല് എടുത്ത് കവിണയിൽവെച്ച് വീശി ഫെലിസ്ത്യന്‍റെ നെറ്റിക്ക് എറിഞ്ഞു. കല്ല് അവന്‍റെ നെറ്റിയിൽ പതിച്ചു; അവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു; എന്നാൽ ദാവീദിന്‍റെ കയ്യിൽ വാൾ ഇല്ലായിരുന്നു. അതുകൊണ്ട് ദാവീദ് ഓടിച്ചെന്നു. ഫെലിസ്ത്യന്‍റെ പുറത്ത് കയറിനിന്ന്, അവന്‍റെ വാൾ ഉറയിൽനിന്ന് ഊരിയെടുത്ത് അവന്‍റെ തലവെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലൻ മരിച്ചുപോയി എന്നു ഫെലിസ്ത്യർ കണ്ടിട്ട് ഓടിപ്പോയി. യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ടു ആർത്തുകൊണ്ട് ഗത്തും എക്രോൻ വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടർന്നു; മുറിവേറ്റ ഫെലിസ്ത്യർ ശയരയീമിനുള്ള വഴിയിൽ ഗത്തും എക്രോൻ വാതിലുകളുംവരെ വീണുകിടന്നു. ഇങ്ങനെ യിസ്രായേൽ മക്കൾ ഫെലിസ്ത്യരെ ഓടിക്കുകയും മടങ്ങിവന്ന് അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു. എന്നാൽ ദാവീദ് ഫെലിസ്ത്യന്‍റെ തല എടുത്ത് അതിനെ യെരൂശലേമിലേക്ക് കൊണ്ടുവന്നു; അവന്‍റെ ആയുധങ്ങൾ തന്‍റെ കൂടാരത്തിൽ സൂക്ഷിച്ചുവെച്ചു. ദാവീദ് ഫെലിസ്ത്യന്‍റെ നേരേ ചെല്ലുന്നത് ശൗല്‍ കണ്ടപ്പോൾ സേനാധിപതിയായ അബ്നേരിനോട്: “അബ്നേരേ, ഈ ബാല്യക്കാരൻ ആരുടെ മകൻ?” എന്നു ചോദിച്ചതിന് അബ്നേർ: “രാജാവേ, ഞാൻ അറിയുന്നില്ല” എന്നു പറഞ്ഞു. “ഈ ബാല്യക്കാരൻ ആരുടെ മകൻ എന്നു നീ അന്വേഷിക്കണം” എന്നു രാജാവ് കല്പിച്ചു. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ച് മടങ്ങിവരുമ്പോൾ അബ്നേർ അവനെ ശൗലിന്‍റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്‍റെ തലയും അവന്‍റെ കയ്യിൽ ഉണ്ടായിരുന്നു. ശൗല്‍ അവനോട്: “ബാല്യക്കാരാ, നീ ആരുടെ മകൻ?” എന്നു ചോദിച്ചു. “ഞാൻ ബേത്-ലേഹേമ്യനായ നിന്‍റെ ദാസൻ യിശ്ശായിയുടെ മകൻ” എന്നു ദാവീദ് പറഞ്ഞു.