1 ശമു. 1:21-28

1 ശമു. 1:21-28 IRVMAL

പിന്നെ എല്ക്കാനായും കുടുംബവും യഹോവയ്ക്ക് എല്ലാ വർഷവും ഉള്ള യാഗവും നേർച്ചയും കഴിക്കുവാൻ പോയി. എന്നാൽ ഹന്നാ കൂടെപോയില്ല; അവൾ ഭർത്താവിനോട്: “ശിശുവിന്‍റെ മുലകുടി മാറട്ടെ; പിന്നെ അവൻ യഹോവയുടെ സന്നിധിയിൽ എന്നും താമസിക്കേണ്ടതിന് ഞാൻ അവനെയും കൊണ്ടുപോരാം” എന്നു പറഞ്ഞു. എല്ക്കാനാ അവളോട്: “നിനക്ക് ഉചിതമായത് ചെയ്യുക; അവന്‍റെ മുലകുടി മാറുംവരെ താമസിക്കുക; യഹോവ തന്‍റെ വചനം നിവർത്തിക്കട്ടെ” എന്നു പറഞ്ഞു. അങ്ങനെ ശിശുവിന്‍റെ മുലകുടി മാറുന്നത് വരെ അവൾ വീട്ടിൽ താമസിച്ചു. ശിശുവിന്‍റെ മുലകുടി മാറിയശേഷം അവൾ മൂന്നു വയസ്സ് പ്രായമുള്ള ഒരു കാളയും ഒരു പറ മാവും ഒരു തുരുത്തി വീഞ്ഞുമായി അവനെ ശീലോവിൽ യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുചെന്നു: ബാലനോ ചെറുപ്പമായിരുന്നു. അവർ കാളയെ അറുത്തിട്ട് ബാലനെ ഏലിയുടെ അടുക്കൽ കൊണ്ടുചെന്നു. അവൾ അവനോട് പറഞ്ഞത്: “യജമാനനേ; യഹോവയോട് പ്രാർത്ഥിച്ചുകൊണ്ട് ഇവിടെ സമീപത്ത് നിന്നിരുന്ന സ്ത്രീ ഞാൻ ആകുന്നു. ഈ ബാലനു വേണ്ടി ഞാൻ യഹോവയോട് പ്രാർത്ഥിച്ചു; ഞാൻ യഹോവയോട് കഴിച്ച അപേക്ഷ യഹോവ എനിക്ക് നല്കിയിരിക്കുന്നു. അതുകൊണ്ട് ഞാൻ അവനെ യഹോവയ്ക്ക് സമർപ്പിച്ചിരിക്കുന്നു; അവൻ ജീവിതകാലം മുഴുവൻ യഹോവയ്ക്ക് സമർപ്പിതനായിരിക്കും.” അവർ അവിടെ യഹോവയെ നമസ്കരിച്ചു.