RUTHI 2:5-13

RUTHI 2:5-13 MALCLBSI

രൂത്തിനെ കണ്ടപ്പോൾ അവൾ ആരെന്ന് കൊയ്ത്തിന്റെ മേൽനോട്ടക്കാരനോട് ചോദിച്ചു. “ഇവളാണ് നവോമിയുടെകൂടെ വന്ന മോവാബുകാരി; കറ്റകൾക്കിടയിൽ കൊയ്ത്തുകാരുടെ പിന്നിൽനിന്നു കാലാ പെറുക്കാൻ അവൾ അനുവാദം ചോദിച്ചു. രാവിലെ തുടങ്ങി ഒട്ടും സമയം കളയാതെ ഇതുവരെയും അവൾ പെറുക്കിക്കൊണ്ടിരിക്കുകയാണ്.” അയാൾ മറുപടി പറഞ്ഞു. ഇതു കേട്ടു ബോവസ് രൂത്തിനോടു പറഞ്ഞു: “മകളേ, കേൾക്കൂ, കാലാ പെറുക്കാൻ മറ്റൊരു വയലിലും നീ പോകണ്ടാ; കൊയ്ത്തു നീങ്ങുന്നതനുസരിച്ചു മറ്റു സ്‍ത്രീകളോടൊപ്പം നിനക്കും കാലാ പെറുക്കാം; ആരും നിന്നെ ശല്യപ്പെടുത്തരുതെന്നു ജോലിക്കാരോട് ഞാൻ പറഞ്ഞിട്ടുണ്ട്. ദാഹിക്കുമ്പോൾ ഇവിടെ കോരിവച്ചിട്ടുള്ള വെള്ളം കുടിച്ചുകൊള്ളുക.” രൂത്ത് താണുവീണു ബോവസിനെ വണങ്ങിക്കൊണ്ടു ചോദിച്ചു: “ഒരു പരദേശിയായ എന്നോട് അങ്ങ് ഇത്രയ്‍ക്കു ദയകാണിക്കാൻ കാരണം എന്ത്?” ബോവസ് മറുപടി നല്‌കി: “നിന്റെ ഭർത്താവു മരിച്ചശേഷം ഭർത്തൃമാതാവിനോടു നീ എങ്ങനെ പെരുമാറിയെന്നു ഞാൻ കേട്ടു. സ്വന്തം പിതാവിനെയും മാതാവിനെയും ജന്മദേശവും വിട്ടു നിനക്ക് ഒരു പരിചയവും ഇല്ലാത്ത ഈ അന്യനാട്ടിലേക്കു നീ വന്ന വിവരവും ഞാൻ അറിഞ്ഞു; സർവേശ്വരൻ നിന്റെ പ്രവൃത്തിക്ക് തക്ക പ്രതിഫലം നല്‌കട്ടെ. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ നിന്നെ സമ്പൂർണമായി അനുഗ്രഹിക്കട്ടെ; അവിടുത്തെ അടുക്കലാണല്ലോ നീ അഭയം തേടിയിരിക്കുന്നത്.” അവൾ പറഞ്ഞു: “അങ്ങ് എന്നോടു എത്രമാത്രം ദയ കാട്ടിയിരിക്കുന്നു! അങ്ങയുടെ ഒരു ജോലിക്കാരിയാകാൻ പോലും ഞാൻ യോഗ്യയല്ലെങ്കിലും എന്നോടു ദയതോന്നി അങ്ങു പറഞ്ഞ വാക്കുകൾ എന്നെ സമാശ്വസിപ്പിച്ചിരിക്കുന്നു.”

RUTHI 2 വായിക്കുക