ISAIA 30:19-26

ISAIA 30:19-26 MALCLBSI

യെരൂശലേമിൽ നിവസിക്കുന്ന സീയോനിലെ ജനമേ, നിങ്ങൾ ഇനി കരയുകയില്ല. സർവേശ്വരൻ നിശ്ചയമായും നിങ്ങളോടു കരുണ കാട്ടും. നിങ്ങളുടെ നിലവിളി കേട്ട് അവിടുന്നു നിങ്ങൾക്കുത്തരമരുളും. അവിടുന്നു നിങ്ങൾക്കു കഷ്ടതയാകുന്ന അപ്പവും പീഡനമാകുന്ന ജലവും നല്‌കുന്നെങ്കിലും, ദൈവമായിരിക്കും നിങ്ങളുടെ ഗുരു. അവിടുന്ന് ഇനി മറഞ്ഞിരിക്കുകയില്ല. നിങ്ങളുടെ കണ്ണുകൾ നിങ്ങളുടെ ഗുരുവിനെ ദർശിക്കും. നിങ്ങൾ ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോൾ ‘ഇതാണു വഴി’ ഇതിലൂടെ നടക്കുക എന്നൊരു ശബ്ദം നിങ്ങൾ പിമ്പിൽനിന്നു കേൾക്കും. അപ്പോൾ നിങ്ങൾ വെള്ളി പൊതിഞ്ഞ കൊത്തുവിഗ്രഹങ്ങളെയും സ്വർണം പൂശിയ വാർപ്പുപ്രതിമകളെയും വെറുക്കും; മലിനവസ്തുക്കൾ എന്നപോലെ ദൂരെയെറിയും. അവയോടു ‘ദൂരെ പോകുവിൻ’ എന്നു പറയുകയും ചെയ്യും. നീ വിതയ്‍ക്കുന്ന വിത്തിന് അവിടുന്നു മഴ നല്‌കും. ധാന്യം സമൃദ്ധിയായി വിളയും. അന്നു വിശാലമായ മേച്ചിൽസ്ഥലത്തു നിങ്ങളുടെ കാലികൾ മേഞ്ഞു നടക്കും. കോരികയും മുപ്പല്ലിയുംകൊണ്ട് ഒരുക്കിയതും ഉപ്പു ചേർത്തതുമായ വയ്‍ക്കോൽ, നിലം ഉഴുന്ന കാളയും കഴുതയും തിന്നും. മഹാസംഹാരദിവസം ഗോപുരങ്ങൾ നിലംപതിക്കും; ഉന്നതഗിരികളിൽനിന്നും കുന്നുകളിൽനിന്നും അരുവികളും നീർച്ചാലുകളും പൊട്ടിപ്പുറപ്പെടും; സർവേശ്വരൻ തന്റെ ജനത്തിന്റെ മുറിവു കെട്ടുകയും തന്റെ പ്രഹരം കൊണ്ടുണ്ടായ വ്രണം ഉണക്കുകയും ചെയ്യുന്ന നാളിൽ ചന്ദ്രൻ സൂര്യനെപ്പോലെ പ്രകാശിക്കും. സൂര്യന് ഏഴു പകലിന്റെ വെളിച്ചം ഒന്നു ചേർന്നാലെന്നപോലെ ഏഴിരട്ടി പ്രകാശം ഉണ്ടായിരിക്കും.

ISAIA 30 വായിക്കുക