YouVersion Logo
Search Icon

വെളിപ്പാട് 19:1-8

വെളിപ്പാട് 19:1-8 MALOVBSI

അനന്തരം ഞാൻ സ്വർഗത്തിൽ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷംപോലെ കേട്ടത്: ഹല്ലേലൂയ്യാ! രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്. വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യക്ക് അവൻ ശിക്ഷ വിധിച്ചു. തന്റെ ദാസന്മാരുടെ രക്തം അവളുടെ കൈയിൽനിന്നു ചോദിച്ച് പ്രതികാരം ചെയ്കകൊണ്ട് അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ. അവർ പിന്നെയും: ഹല്ലേലൂയ്യാ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു. ഇരുപത്തിനാലു മൂപ്പന്മാരും നാലു ജീവികളും: ആമേൻ, ഹല്ലേലൂയ്യാ! എന്നു പറഞ്ഞ് സിംഹാസനത്തിലിരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു. നമ്മുടെ ദൈവത്തിന്റെ സകല ദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നൊരു ശബ്ദം സിംഹാസനത്തിൽനിന്നു പുറപ്പെട്ടു. അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടത്: ഹല്ലേലൂയ്യാ! സർവശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവ് രാജത്വം ഏറ്റിരിക്കുന്നു. നാം സന്തോഷിച്ച് ഉല്ലസിച്ച് അവനു മഹത്ത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു. അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നെ.