മർക്കൊസ് 9:1-8, 10-13
മർക്കൊസ് 9:1-8 MALOVBSI
പിന്നെ അവൻ അവരോട്: ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു. ഭൂമിയിൽ ഒരു അലക്കുകാരനും വെളുപ്പിപ്പാൻ കഴിയാതവണ്ണം അവന്റെ വസ്ത്രം അത്യന്തം വെളുപ്പായി തിളങ്ങി. അപ്പോൾ ഏലീയാവും മോശെയും അവർക്കു പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചുകൊണ്ടിരുന്നു. പത്രൊസ് യേശുവിനോട്: റബ്ബീ നാം ഇവിടെ ഇരിക്കുന്നതു നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലീയാവിനും എന്നു പറഞ്ഞു. താൻ എന്തു പറയേണ്ടൂ എന്ന് അവൻ അറിഞ്ഞില്ല; അവർ ഭയപരവശരായിരുന്നു. പിന്നെ ഒരു മേഘം വന്ന് അവരുടെമേൽ നിഴലിട്ടു: ഇവൻ എന്റെ പ്രിയപുത്രൻ; ഇവനു ചെവികൊടുപ്പിൻ എന്നു മേഘത്തിൽനിന്ന് ഒരു ശബ്ദവും ഉണ്ടായി. പെട്ടെന്ന് അവർ ചുറ്റും നോക്കിയാറെ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല.
മർക്കൊസ് 9:10-13 MALOVBSI
മരിച്ചവരിൽനിന്ന് എഴുന്നേല്ക്ക എന്നുള്ളത് എന്ത് എന്നു തമ്മിൽ തർക്കിച്ചുംകൊണ്ട് അവർ ആ വാക്ക് ഉള്ളിൽ സംഗ്രഹിച്ചു; ഏലീയാവ് മുമ്പേ വരേണ്ടത് എന്നു ശാസ്ത്രിമാർ വാദിക്കുന്നത് എന്ത് എന്ന് അവർ ചോദിച്ചു. അതിനു യേശു: ഏലീയാവ് മുമ്പേ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാൽ മനുഷ്യപുത്രനെക്കുറിച്ച്: അവൻ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്ന് എഴുതിയിരിക്കുന്നത് എങ്ങനെ? ഏലീയാവ് വന്നു; അവനെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ അവർ തങ്ങൾക്കു തോന്നിയത് എല്ലാം അവനോടു ചെയ്തു എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്ന് ഉത്തരം പറഞ്ഞു.